Tuesday 24 December 2013

തെറ്റ്....

ആദ്യം തെറ്റ് പറ്റിയത്
എട്ടാം ക്ലാസിലെ കണക്കിലായിരുന്നു..
മലയാളം ക്ലാസിലെ വ്യാകരണങ്ങളില്‍
പിടിച്ചു നിന്നെന്നകിലും പിന്നെ പതറി...
പുഞ്ചിരിയിലൊളിപ്പിച്ച അവളുടെ
സൗഹൃദം പിന്നെ തോല്‍പ്പിച്ചു..
സൗഹൃദങ്ങള്‍ക്ക് വിലയിടാന്‍ തുടങ്ങിയപ്പോ
വിലയില്ലാതായിപ്പോയ എന്നെ 
കൂട്ടുകാര്‍ തോല്‍പ്പിച്ചു...
ചങ്ക് തുറന്നു പ്രണയം പ്രകടിപ്പിച്ച
അവളുടെ മുന്നില്‍ തോറ്റു പോയി..
പ്രണയം തലയ്ക്ക് കയറിയപ്പോ
അച്ഛന്‍റെയും അമ്മയുടെയും കണ്ണീര്
എന്നെ തോല്‍പ്പിച്ചു ...
ജാതിയും മതങ്ങളും ചോരയെടുക്കാന്‍
മത്സരിച്ചപ്പോ വിശ്വാസം തോല്‍പ്പിച്ചു..
നഷ്ടപ്പെട്ട സ്വപ്നങ്ങളില്‍ സ്വയം മുഴുകിയിരുന്നപ്പോ
നരകേറി തുടങ്ങിയ മുടിയിലിരുന്നു
കാലം തോല്‍പ്പിക്കാന്‍ തുടങ്ങി...
ഇന്ന് വഴി തിരിഞ്ഞു നോക്കിയപ്പോ
ആരുമില്ല...
വന്ന വഴിയും തോല്പ്പിച്ചിരിക്കുന്നു..
ഞാന്‍ തളരുന്നില്ല..
ഇനിയും മുന്നോട്ട് പോകാം...
തെറ്റായ വഴികള്‍ ഇനിയും ഉണ്ടാകുമല്ലോ...
അവിടെ ഉണ്ടാകുമായിരിക്കും ഒരു നാല്‍ക്കവല...
 

Sunday 1 December 2013

നമുക്ക് മുന്നോട്ട് പോകാന്‍ വേണ്ടത് വെളിച്ചമാണ്.. അത് വെളിച്ചം വാരി വിതറുന്ന ഡെക്കറേഷന്‍ ലൈറ്റുകളോ ട്യൂബ്ലൈറ്റുകളോ തരുന്ന വെളിച്ചമല്ല.. ഒരു മെഴുകുതിരി വെട്ടമോ കുറച്ചൂടെ സ്പെസിഫിക് ആയി പറഞ്ഞാല്‍ മിന്നാമിനുങ്ങിന്‍റെ ഇത്തിരി വെട്ടം തന്നെ ധാരാളം.. വെളിച്ചത്തിന്‍റെ വ്യാപ്തിയല്ല അത് തരുന്ന പ്രതീക്ഷ , അതാണ്‌ ഇരുട്ടിലും മുന്നോട്ടെക്ക് നയിക്കുന്നത്... നഷ്ടങ്ങള്‍ ഇരുട്ടായി കട്ടിയില്‍ പുതപ്പായി നമ്മുടെ മേല്‍ പതിയുമ്പോള്‍ ചിലര്‍ ജീവിതത്തിന്‍റെ രോഗക്കിടക്കിയില്‍ എന്നന്നേക്കുമായി കിടക്കുന്നു.. ആ കിടത്തത്തില്‍ ഒന്ന് അനങ്ങിയാല്‍ എല്ലാം തീര്‍ന്നേക്കാം എന്ന് കരുതി ചിലര്‍ അനങ്ങാതെ ഓരോ ദിവസങ്ങളും തള്ളിത്തീര്‍ക്കുന്നു.. ചിലര്‍ ഈ നഷ്ടത്തിന്‍റെ ഇരുട്ടിലും ദൂരെ മങ്ങിക്കാണുന്ന വെളിച്ചത്തിലേക്ക്‌ എത്തിപ്പെടാന്‍ നോക്കുന്നു . അതാണ്‌ ജീവിതം.. എന്തൊക്കെയോ എത്തിപ്പിടിക്കാനുള്ള പരക്കംപാച്ചില്‍.. ദൈവങ്ങള്‍ ഇപ്പോഴും എപ്പോഴും അമ്പലങ്ങളിലും ദേവാലയങ്ങളിലും സുഖമായി വസിക്കും ആര്‍ക്കെന്തു സംഭവിച്ചാലും... ഇനിയും എത്രകാലം കഴിഞ്ഞാലും അവര്‍ അവിടെ തന്നെയുണ്ടാകും..


മഴത്തുള്ളികള്‍

"ആരായി ജനിക്കണമെന്ന് തീരുമാനിക്കാനുള്ള കഴിവ് ഉണ്ടായിരുന്നെങ്കിൽ ഞാൻ മഴത്തുള്ളികളായി മാറിയേനെ...എന്നാൽ എനിക്കെന്നും നിൻറെ ഒരു ശ്വസോച്ചാസത്തിന്റെ അകലത്തിൽ നിൽക്കാമായിരുന്നു. നീ കാണണമെന്ന് ആഗ്രഹിക്കുംബോഴൊക്കെ നേർത്ത ജനൽപാളികൾ നിനക്കായി കടംകൊള്ളാമായിരുന്നു , ചുംബിക്കാൻ തോന്നുംബോഴൊക്കെ ഒരു കുടയുടെ തടസ്സമില്ലാതെ നിന്നിലേക്ക്‌ നിറയാമായിരുന്നു . . . . "


അകലം

എനിക്കും നിനക്കുമിടയിലുള്ള അകലത്തെ
ഒരു പാലം ഒഴിച്ചു വച്ച് 
നീ അകന്നകന്നു പോകുന്നു..
ഇതൊരു ഫിക്ഷനാണ്,
ഇങ്ങനെയൊരു പാലമില്ല ശരിക്കും..
ഉണ്ടായിരുന്നത് ഒരു കടലായിരുന്നു...
ശാന്തതയും, പ്രക്ഷുബ്ധവും,
വേലിയേറ്റവും വേലിയിറക്കവും
വികാരപ്പെയ്ത്തും ,
എല്ലാം കോര്‍ത്തിണക്കിയ കടല്‍..
ദിനരാത്രങ്ങള്‍ നമ്മളതിലലിഞ്ഞു..
സ്വപ്ങ്ങള്‍ കൊണ്ട് തീര്‍ത്ത
വഞ്ചികള്‍ ജീവിതയാത്രയായി തുഴഞ്ഞു..
ഇന്ന് നീ കടലിനെ വെറും
ഉപ്പുവെള്ളമായും , അതിലെ വികാരത്തെ
നിശ്ചലമെന്നും ചുരുക്കി
ശാന്താതയുടെ മേല്‍ക്കുപ്പായമണിയിച്ച്
ഇല്ലാത്തൊരു പാലം ചൂണ്ടിക്കാട്ടി
ദൂരേക്ക്‌ നടന്നു പോകുന്നു..
ഇല്ല, ഞാന്‍ വരുന്നില്ല ആ പാതയിലൂടെ
ഞാനീ അലയൊലികള്‍ക്കുള്ളില്‍
തന്നെ ജീവിച്ചുകൊണ്ടിരിക്കാം...
മരിച്ചു കൊണ്ടിരിക്കാം..



ചുടുകാട്


ഇനി എനിക്കുറങ്ങണം...
ഓര്‍മയുടെ മുറിയാത്ത കെട്ടുകൊണ്ട്
സ്വയം വലിച്ചുമുറുക്കി
ഒരു തിരിച്ചുപോക്ക്..
യൗവനത്തിന്റെ പരുക്കന്‍
യാഥാര്‍ത്യങ്ങളില്‍ നിന്നൊരു
ഒളിച്ചോട്ടം...
സ്വപ്നമേ എന്നെ പിന്തുടരരുത്...
ചുടുകാട്ടില്‍ നീ സുഖമായി ഉറങ്ങിക്കൊള്ളുക...
ഞാന്‍ രക്ഷപ്പെട്ടുകൊള്ളട്ടെ...
ഒരുപാട് ദൂരം പിന്നിലേക്ക്‌
പോകാനുണ്ട് ...
നഷ്ടപ്പെട്ടുപോയ ബാല്യത്തിലേക്ക്‌
എനിക്ക് തിരിച്ചെത്തണം..
അവിടെ മഴക്കായി കാത്തുനില്‍ക്കുന്ന
കടലാസു തോണിക്ക് ജീവവായു
പകരണം...
വെളിച്ചം കാണാതെ ചെപ്പില്‍ ഒളിച്ചിരിക്കുന്ന
മഞ്ചാടിക്കുരുവിന്റെ നിറങ്ങള്‍
മറ്റാര്ക്കും നല്‍കാതെ സ്വന്തമാക്കണം..
ഇരുട്ടില്‍ എന്നെ തേടിവരുന്ന
മിന്നാമിനുങ്ങിനായി ജനാലകള്‍ തുറന്നു
കൊടുക്കണം...
രാത്രിയിലെ ആകാശപ്രണയം കണ്ണില്‍
ഒപ്പിയെടുക്കണം...
സ്വതന്ത്രമായി പറക്കുന്ന അപ്പൂപ്പന്‍ താടിയില്‍
എനിക്കെന്റെ മനസ്സ് അലിപ്പിച്ചു ചേര്‍ക്കണം...
ഇതിനിടയില്‍ കാണുന്ന നിഷ്കളങ്കതയ്ക്ക്
ഒരു നഷ്ടബോധത്തിന്റെ കയ്യൊപ്പ് നല്‍കണം....
അതില്‍ എനിക്ക് വീണ്ടും വീണ്ടും
സ്വയം നഷ്ടപ്പെടണം...
സ്വപ്നമേ എന്നെ പിന്തുടരരുത്,
ഞാന്‍ രക്ഷപ്പെട്ടുകൊള്ളട്ടെ...
നീ ചുടുകാട്ടില്‍ സുഖമായി ഉറങ്ങിക്കൊള്ളുക....
 — 

അവളും യാത്രയും....


മഴത്തുള്ളികള്‍ വീണു നനഞ്ഞിരുന്ന മണ്ണിന്‍റെ നനുത്ത ഗന്ധത്തിലൂടെ അവളുടെ ശ്വാസതാളത്തിനൊപ്പിച്ച്, കാറ്റിനൊത്ത്‌ നൃത്തം ചെയ്യുന്ന അവളുടെ മുടിയിഴകളിലേക്ക് കണ്ണ് പറിച്ചിട്ട്, അവളുടെ കാല്പാദങ്ങള്ക്ക് സമാന്തരമായി നടക്കുമ്പോഴായിരുന്നു അവളുടെ മുഖത്ത് ഒന്ന് തൊട്ടോട്ടെ എന്ന് ചോദിച്ചത്.. എല്ലാ തവണയും പോലെ പരാജയപ്പെട്ട ഒരു ചോദ്യം.. ഇല്ല എന്ന ഉത്തരം മുന്കൂട്ടി അറിഞ്ഞു കൊണ്ടുള്ള ചോദ്യങ്ങളായിരുന്നു എല്ലാമെങ്കിലും, എല്ലാത്തിനും ആഗ്രഹങ്ങളുടെ ഒരു തുറന്നു കാണിക്കലിന്‍റെ വെളിച്ചവും തെളിച്ചവും ഉണ്ടായിരുന്നു..ചില ഉത്തരം കിട്ടാത്ത ചോദ്യങ്ങള്ക്ക് അവള്‍ക്ക് എതിര്‍ക്കാന്‍ അവസരം എറിഞ്ഞു കൊടുത്തുകൊണ്ട് അല്ലെങ്കില്‍ അതായിരിക്കല്ലേ എന്ന് പ്രാര്ത്ഥിച്ചു കൊണ്ട് സ്വയം താഴ്ത്തികെട്ടും.. പ്രതീക്ഷകള്‍ക്ക് ഒരു പ്രശ്നമുണ്ട്, അത് നമ്മളെ വിചാരിക്കുന്നതിലും ആയിരം മടങ്ങ്‌ ദൂരം കൊണ്ട് ചെന്നെത്തിക്കും, അവളുടെ മനസ്സിലെ തന്റെ ആ സ്ഥാനത്തിന് അര്‍ഹിക്കുന്നതിനുമപ്പുറമായി പട്ടും വളയും കിരീടവും ചാര്ത്തും .. അവള്‍ എപ്പോഴും പക്വമതിയായിരുന്നു, അല്ലെങ്കില്‍ അങ്ങനെ ഭാവിച്ചു.. ചിരിച്ചു തള്ളിയ പലതിനും രണ്ടുപേരും രണ്ടുവിലകള്‍ കല്പ്പിച്ചു.. എന്നാലും ആ ചോദ്യം പരാജയപ്പെടാതെ മുനയൊടിയാത്ത അമ്പുപോലെ അവളുടെ ഹൃദയത്തില്‍ നിന്നും ഒരു തുള്ളി രക്തം ചിന്തിയെടുക്കാനായി ഉത്തരത്തിനായി അവളുടെ മനസ്സിനു ചുറ്റും വട്ടം കറങ്ങി... സമയം കുറേക്കഴിഞ്ഞെങ്കിലും വഴിത്താരയുടെ അവസാനത്തില്‍ മുഖത്ത് തൊട്ടോ എന്ന് അവള്‍ പറഞ്ഞു.. അഞ്ചു വിരലുകളിലുമായി ആ മുഖം ഒപ്പിയെടുത്തു, മനസ്സിലും എന്നന്നേക്കുമായി പകര്ത്തി .. അവള്‍ നടന്നകന്നപ്പോള്‍ അവള്‍ കാണാതെ ആ വിരലുകള്‍ ചുണ്ടോടു ചേര്‍ത്തു .. അതിനു മാന്ത്രിക ചിറകുകള്‍ കൈവന്ന പോലെ തോന്നി.. പേനയുടെ തുമ്പിനു ചുറ്റുമായി വിരലുകള്‍ കവിതയായി അവളിലെക്കൊഴുകി..അവള്‍ തിരിച്ചു ഒരു കടലായി വിരല്ത്തു മ്പിലേക്കും, പേനയിലേക്കും, മഷിയിലേക്കും, കടലാസിലേക്കും ഒഴുകിക്കൊണ്ടിരുന്നു, ജീവനില്ലാത്ത എല്ലാത്തിനും അവള്‍ അമൃതം തളിച്ചുകൊണ്ടിരിന്നു.. ഓര്മകളുടെ നിലയ്ക്കാത്ത പ്രവാഹത്തിനു തുടക്കമിട്ട ഒരിക്കലും അവസാനിക്കാത്ത ഒരു യാത്രയുടെ തുടക്കമായിരുന്നു അത്... പരിമിതികള്‍ക്കുള്ളിലെ പ്രണയത്തിന്റെ അനശ്വരതയും , അതിന്റെം ആഴവും പരപ്പും തേടിയുള്ള യാത്ര.. നിഷ്കളങ്കതയാണോ അല്ല മുഖത്ത് ഒളിച്ചുനില്‍ക്കുന്ന കള്ളലക്ഷണമാണോ യാഥാര്ത്ഥ്യം എന്ന് അവസാന വിധിയെഴുതാനുള്ള അവളുടെ അവസരമായി ആ യാത്ര ഇന്നും തുടരുന്നു... പിടിച്ചു കെട്ടാനാകാത്ത മനസ്സ് അവളെയും പിന്തുടര്‍ന്ന് ‍ കൊണ്ടിരിക്കുന്നു.... 

ജീവിതവും തുലനവും...

കുറെ യാത്രകള്‍ ഓരോ കൈവഴികളായി തിരിഞ്ഞ് ഒന്നിച്ചു ചേര്‍ന്നൊഴുകുന്ന ഒരു പുഴ പോലെയാണ് ജീവിതം... അതില്‍ സന്തോഷമുണ്ട് , അതിനു പൂരകമായി കണ്ണീരുമുണ്ട്.. ഭാവിയുടെ അനിശ്ചിതത്വത്തേക്കാള്‍ എനിക്കിഷ്ടം വര്‍ത്തമാനത്തിലും ഓര്‍മ്മകള്‍ പൂത്തു നില്‍ക്കുന്ന ഭൂതകാലത്തിന്‍റെ വസന്തത്തിലുമാണ്.. ഇന്നലെകളില്‍ നിന്ന് ഇന്നിലേക്കുള്ള മനസ്സിന്‍റെ പറിച്ചു നടലും അതിലേക്കുള്ള ലയിച്ചു ചേരലുമാണ് ഏറ്റവും കടുപ്പം...ബാന്ഗ്ലൂരില്‍ ആയിരുന്നപ്പോ ഇത് വരെ സംസാരിക്കാതിരുന്ന ആളോട് കൂടി അറ്റാച്ച്മെന്റ് തോന്നിയിരുന്നു.. അതുകൊണ്ട് തന്നെ അവിടെ നിന്നുള്ള മാറ്റം മനസ്സിനെ നീണ്ട ചുഴിയിലെക്ക് തള്ളിയിടുമെന്നു തോന്നിപ്പിച്ചെങ്കിലും ഒരേ പോലെ ചിന്തിക്കുന്ന സൗഹൃദത്തിന്‍റെ ഊഷ്മളത വീണ്ടും സഹായത്തിനെത്തി.. പുതിയ സ്ഥലവും , ചുറ്റുപാടും , ആള്‍ക്കാരും അതു സൃഷ്ടിക്കുന്ന ഊര്‍ജവും മാറ്റത്തെ ഉള്‍ക്കൊള്ളാന്‍ ചലനാത്മകമായ അന്തരീക്ഷം ഉണ്ടാക്കി തന്നു.. പക്ഷെ ആസ്വദിക്കുന്ന ഓരോ നിമിഷവും തരുന്ന മനസ്സിന്‍റെ സന്തോഷാവസ്ഥ അതു പോലെ തന്നെ പറയാതെ പറഞ്ഞു പോകുന്ന വിഷമത്തിന്റെ ഭൂതാവസ്ഥയുണ്ട്, അതു നാളെ തിരിച്ചെടുക്കാന്‍ പറ്റാത്ത പ്രപഞ്ചസത്യത്തിന്‍റെ തിരിച്ചറിവിന്‍റെ നനവായിരിക്കണം.. ഇന്നലെകളെ കൂട്ടുപിടിച്ച്, ഓര്‍മകളെ പൊടി പിടിക്കാത്ത കൂട്ടിലടച്ച് മഴയിലും വെയിലിലും നെഞ്ചോടുചേര്‍ത്ത് ഇടയ്ക്കിടെ മാറുന്ന മനസ്സിന്‍റെ തുലനാവസ്ഥയില്‍ ഇനിയും യാത്ര തുടരുന്നു.. .

മാസ്മരികമായ പ്രണയം മേഘങ്ങളുടെതാണ്..

മാസ്മരികമായ പ്രണയം മേഘങ്ങളുടെതാണ്.. അതെപ്പോഴും ഓരോ തലങ്ങൾ കൊണ്ട് വിസ്മയിപ്പിക്കും .. തൊട്ടടുത്ത്‌ നില്ക്കുന്ന മേഘങ്ങളുടെ പ്രണയ സാക്ഷാത്ക്കാരത്തിനു വേണ്ടി ആകാശം തെളിഞ്ഞു നില്ക്കും, ഒരു നല്ല ചായഗ്രാഹകന്റെ വേഷത്തിൽ സൂര്യൻ തന്റെ കരവിരുത് പ്രകടിപ്പിക്കുമ്പോ മേഘങ്ങളുടെ പ്രണയത്തിനു ഭൂമിയിൽ ഒരായിരം സാക്ഷികളുണ്ടാകും ... വികാരം അതിന്റെ ഉയര്ന്ന തലത്തിലെത്തുമ്പോൾ അവര്ക്ക് മാത്രമായി ആകാശം തെളിഞ്ഞ വേഷത്തിൽ നിന്ന് പിൻവാങ്ങും , സൂര്യനും അവര്ക്കായി അരങ്ങൊഴിയും, പ്രണയകുളിര്മ മഴയായി ഭൂമിയിലേക്ക്‌ പെയ്തിറങ്ങും ... 

വിശ്വാസി ..




പ്രണയത്തെ നന്നായി ഉരുട്ടിക്കുഴച്ച്
വലിയ ബലിപിണ്ഡമാക്കി
മഴ പൊടിഞ്ഞു നനഞ്ഞ
ആ കടല്‍ക്കരയില്‍ മുട്ടുകുത്തി
എള്ളും , മോതിരവിരലില്‍
ദര്‍ഭപ്പുല്ലും തിരുകി അവസാന
കര്‍മവും ചെയ്യുമ്പോ ഓര്‍ത്തിരുന്നില്ല
നഷ്ടപ്പെട്ട ആത്മാവിനു
ശാന്തി കിട്ടുമോ എന്ന്..
നനഞ്ഞ കൈകളില്‍ കൊട്ടി വിളിച്ച ശബ്ദത്തില്‍ 
ആയിരം ബലിക്കാക്കകള്‍
ഓടിയെത്തി , വിശപ്പടക്കി...
അപ്പോഴാ ഓര്‍ത്തത്‌ പ്രണയം
വിശ്വാസിയായിരുന്നോ ?
അതിനു മരണമുണ്ടോ ?
അതിനു ആത്മശാന്തിയുണ്ടോ ?
അതിനു പുനര്‍ജന്മമുണ്ടോ ?
അമ്പലനടയില്‍ നിന്ന് അന്ന്
തിരിഞ്ഞു നടന്നപ്പോള്‍
ഞാനും അവളും പ്രണയവും
വിശ്വാസിയായിരുന്നിലല്ലോ ...
മോതിരവിരലില്‍ നിന്ന്
ദര്‍ഭപ്പുല്ല് സ്വയം ഊര്‍ന്നു വീണു...
 

Sunday 28 July 2013

അവള്‍ക്ക് വേണ്ടി ...

കണ്ട് കണ്ട് അവനു അവളെ ഭയങ്കര പരിചയമായിരുന്നു.. അവന് അവളോടുള്ള ഇഷ്ടവും അവളെപ്പറ്റി വാതോരാതെ സംസാരിക്കുന്നതുമൊക്കെ കണ്ടാല്‍ തോന്നും അവന്റെക അമ്മാവന്റെ. മോളാ, ഒരുമിച്ച് കളിച്ചു വളര്ന്നസതാ എന്നൊക്കെ.. പക്ഷെ എന്ത് കാര്യം അവള്‍ അവനോട് സംസാരിക്കാന്‍ അതും പോട്ടെ ഒന്ന് ചിരിക്കാന്‍ പോലും കൂട്ടാക്കിയില്ല ... ജീവിത സാഹചര്യങ്ങളുടെ സമ്മര്ദ്ദത്തില്‍ അവനു അവിടം വിടേണ്ടി വന്നു..
പക്ഷെ അവിടെന്നു തിരിച്ചു പോകുമ്പോള്‍ അറിയാതെ പൂവില്‍ പൊതിഞ്ഞ ഒരു ഹൃദയവും എടുത്തു കൊണ്ട് പോയി.. ഹൃദയം പോയത് അവള്‍ ഒരിക്കലും അറിഞ്ഞു കാണില്ല.. നാട്ടിലെത്തി അവളെ വിളിക്കാനും കാണാനും ശ്രമിച്ചെങ്കിലും ഒന്നും ലക്ഷ്യസ്ഥാനത്തെത്തിയില്ല... ഇന്നത്തെ പോലെ ഫേസ്ബുക്ക് അന്നുണ്ടായിരുന്നില്ല ഫ്രണ്ടാക്കാനും റിക്വസ്റ്റ് അയക്കാനും.. പക്ഷെ ഉണ്ടെങ്കിലും കാര്യമുണ്ടാകുമായിരുന്നില്ല , ഇതു വരെ നേരിട്ട് സംസാരിക്കാത്ത , ചിരിക്കാത്ത ഒരാളെ അവളങ്ങനെ സ്വീകരിക്കാനും സാധ്യതയില്ല...ഒരിക്കല്‍ പോലും തന്നോട് അടുപ്പം കാണിക്കാത്തവളെ ഓര്ത്തുി കരഞ്ഞു കൊണ്ടിരുന്ന അവന്റൊ ഭ്രാന്ത്‌ കണ്ടു കൂട്ടുകാരും വിലപിച്ചു.. കാലം കൊഴിഞ്ഞു കൊഴിഞ്ഞു പൊയ്ക്കൊണ്ടിരുന്നു.. പിന്നെ നടന്നതും കുറെ പാഴ് ശ്രമങ്ങളായിരുന്നു...വീട്ടില്‍ കല്യാണത്തിന്റെ നിര്ബതന്ധം വന്നപ്പോള്‍ അവളുടെ അതേ പേരുള്ള ഒരാളെ നോക്കി നടന്നു .. ഇല്ല, കിട്ടിയില്ല.. അവസാനം വീട്ടുകാര്‍ കണ്ടു പിടിച്ച ആളില്‍ അവളെ പ്രതിഷ്ഠിക്കാന്‍ നോക്കി.. അതും നടന്നില്ല.. ചുറ്റും കാലം ഓടി തളര്ന്നു കൊണ്ടിരുന്നപ്പോ അവനു കാഴ്ചക്കാരനായി നോക്കി നില്ക്കാനെ കഴിഞ്ഞുള്ളൂ... കുട്ടികള്ക്ക് ‌ അവളുടെ പേരിടാന്‍ നോക്കിയതും പരാജയപ്പെട്ടു.. പിന്നെ അവളുടെ ഓര്മകകളില്‍ കണ്ണീരും വിയര്‍പ്പും കൂട്ടികലര്‍ത്തി അവളുടെ പേരില്‍ എഴുതിയ കഥ സിനിമയാക്കാനുള്ള നെട്ടോട്ടമായിരുന്നു... എല്ലാവരും അംഗീകരിച്ച ആ ഉദ്യമത്തെ കൂടെ ഉണ്ടായിരുന്നവര്‍ ഒറ്റിയപ്പോ , വേറെ പേരില്‍ എഡിറ്റ്‌ ചെയ്തു കഥയില്‍ അല്ലറ ചില്ലറ മാറ്റങ്ങള്‍ വരുത്തി പുറത്തിറക്കിയപ്പൊ തകര്ന്ന ത്‌ അയാള്‍ മാത്രമായിരുന്നു... കാലങ്ങളായി വെള്ളമൊഴിച്ച് നട്ടു വളര്ത്തിയ തന്റെ് സ്വപ്നങ്ങളും പ്രതീക്ഷകളും ഉരുകി ഒലിച്ചു പോകുന്നതിനു അയാള്‍ സാക്ഷിയായി.. എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട് തനിച്ചായി പോയ അയാളുടെ ബാക്കിയുള്ള ജീവിതം ഒരേകാന്ത തടവറയിലായിരുന്നു .. അയാളുടെ ജീവിത സാഫല്യമാണോ അല്ല പ്രണയ സമ്മാനമാണോ എന്നറിയില്ല... രണ്ടു പേരും മരിച്ചത് ഒരേ ദിവസമായിരുന്നു... മണ്ണില്‍ നിന്ന് അവസാനത്തെ കണികയും വിട്ടു പോകുമ്പോള്‍ അയാള്‍ പോയി കാണും അവള്‍ക്ക് കൂട്ടായി, അവള്‍ക്കു വെളിച്ചമായി... അന്നെങ്കിലും ഓര്‍മയുടെ ഏതോ യാമങ്ങള്‍ അയാള്‍ക്ക് ‌ വേണ്ടി തുറന്നു അവള്‍ ചിരിക്കും... അവനു വേണ്ടി മാത്രമായി....

ഓഫീസിലെ അവസാനത്തെ ദിവസം...

രാവിലെ ഏഴു മണിക്ക് തന്നെ എണീറ്റു .. ഓഫീസിന്‍റെ ട്രാന്‍സ്പോര്‍ട്ട് പാസ്സ് ഇല്ലെങ്കിലും ഇന്ന് രണ്ടു നേരവും കാബില്‍ തന്നെ പോകാമെന്ന് കരുതി.. 8.30 ക്ക് തന്നെ ഓഫീസില്‍ എത്തി.. അവിടുത്തെ സെക്യൂരിറ്റിക്ക് തന്നെ കാണുമ്പോ ഒരു ഞെട്ടല്‍ .. അവരെ കുറ്റം പറയാന്‍ പറ്റില്ല, കാരണം ഓഫീസിലെ ആദ്യത്തെ ദിവസവും പിന്നെ ഒരു ബന്ദ് ഉള്ള ദിവസവും മാത്രമേ ഞാന്‍ ഇത്ര നേരത്തെ എത്തിയിട്ടുള്ളൂ.. ചേതന്‍ ഉറങ്ങുന്നതും ഉണരുന്നതും ഓഫീസില്‍ തന്നെ ആയത് കൊണ്ട് ഇത്ര നേരത്തെ അവനെ കണ്ടതില്‍ അതിശയമൊന്നും തോന്നിയില്ല... പതിവ് പോലെ ക്രിക്കറ്റ് കാര്യമൊക്കെ പറഞ്ഞു കൊണ്ടിരുന്നു.. പെട്ടെന്ന് തന്നെ പോയി എല്ലാര്‍ക്കും പോകുകയാ എന്ന് പറഞ്ഞു മെയില്‍ അയച്ചു.. അപ്പോഴേക്കും ആന്‍റണി വന്നു 2nd ഫ്ലോറിലെ കഫറ്റീരിയയില്‍ പോയി ചായ കുടിച്ചു..ജിത്തു,ജഷ്ന,സുനിത,ചേതനും വന്നു.. രാവിലെ തന്നെയായത് കൊണ്ട് വേറെ ആരും ഉണ്ടായില്ല... കുറെ തമാശയാക്കലും കളിയാക്കലും കമന്റടിയും ഒക്കെ കഴിഞ്ഞു പുറത്ത്‌ കുമാര്‍ ഷോപ്പിലേക്ക് സ്ഥിരം ഭക്ഷണമായ 2ഇഡ്ഡലിയും 1 വടയും കഴിക്കാന്‍ പോയി.. പതിവ് പോലെ വീട്ടിലെ പണിയൊക്കെ കഴിഞ്ഞ് അനൂബ്‌ വരാന്‍ പതിനൊന്നു കഴിഞ്ഞു.. തിരക്കുണ്ടായിട്ടും ഞാന്‍ പോകുന്ന ദിവസമായത് കൊണ്ട് മാത്രമാ അനൂബും ,അതുപോലെ നൈറ്റ്‌ ഷിഫ്റ്റ്‌ ആയിട്ടും എനിക്ക് വേണ്ടി മാത്രമാ ആന്‍റണിയും വന്നതെന്നറിയാം.. നന്ദിയൊക്കെ പറഞ്ഞാല്‍ ഭയങ്കര ഫോര്‍മലായി പോകില്ലേ... അതോണ്ട് പറയുന്നില്ല.. നാട്ടില്‍ നിന്ന് അനു വന്നപ്പോ ഞാന്‍ വിചാരിച്ചു എന്തെങ്കിലും സ്പെഷ്യലായി കൊണ്ട് വന്നിട്ടുണ്ടാകുമെന്നു ... എവിടെ ഒന്നുമില്ല.. എന്നാലും മലയാളിയായ ആ H.R. നു എന്തെങ്കിലും കൊണ്ട് വന്ന് കൊടുത്തോ എന്ന് സംശയമുണ്ട് .. വീണ്ടും 2nd ഫ്ലോറില്‍ പോയി ചായ കുടിക്കാന്‍ തോന്നി.. അനുഷയെ വിളിച്ചപ്പോ അവള്‍ക്കു ഒടുക്കത്തെ പണി.. അവളുടെ ഭാവം കണ്ടാ തോന്നും ചേതന്‍റെ പണി കൂടി അവളാ ചെയ്യുന്നതെന്ന്.. നടക്കട്ടെ നടക്കട്ടെ.. ഉച്ചയ്ക്ക് എല്ലാരും കൂടി പുറത്തേക്കു കഴിക്കാന്‍ പോയി.. 2nd,9th ഫ്ലോറില്‍ പോകാന്‍ പറ്റില്ലല്ലോ എന്നോര്‍ത്ത് ഞാന്‍ മടിച്ചു.. പിന്നെ എല്ലാരുടെയും കൂടെയല്ലേ, ഇനി ഇങ്ങനെ ചാന്‍സ്‌ കിട്ടുന്നത് കുറവല്ലേ എന്ന് കരുതി പോയി.. വയറു നിറയെ കഴിച്ചു അവിടെ നിന്നിറങ്ങി.. വിവേകിന്‍റെ ഉദാരമനസ്സിനു സ്തുതി.. 100 രൂപയൊക്കെ ടിപ്പ് കൊടുക്കാന്‍ നിനക്കെങ്ങനെ തോന്നി..നിന്നെ കണ്ടാല്‍ ഇങ്ങനെയൊന്നും പറയില്ല.. അവിടെ നിന്ന് ഇറങ്ങുമ്പോഴും മനസ്സ് 2nd ഫ്ലോറില്‍ ആയിരുന്നു..എന്തായാലും അവിടെ എത്തിയ ടൈമിംഗ് കറക്റ്റ്‌ ആയിരുന്നു.. വേറെ ആരെ കണ്ടില്ലെങ്കിലും ഒരാളെ കാണണമെന്നുണ്ടായിരുന്നു.. അത് നടന്നു.. കളിയാക്കിയാണെങ്കിലും ചിരിച്ചല്ലോ അത് മതി, എന്നും ഓര്‍ക്കാന്‍ .. പ്രിയങ്ക ചോദിച്ച ചോദ്യത്തിനുള്ള ("ഇത്ര കറക്ടായി ട്രീറ്റുംകഴിഞ്ഞു എങ്ങനെ ഇവിടെയെത്തി") ഉത്തരം- "ചിലത് നമ്മുടെ മനസ്സാഗ്രഹിച്ചാല്‍, അതിന്‍റെ നിഷ്കളങ്കത അതിനെ ലക്ഷ്യ സ്ഥാനത്തെത്തിക്കും എന്ത് തടസ്സമുണ്ടായാലും... പിന്നെ സമയം പോയതൊക്കെ പെട്ടെന്നായിരുന്നു.. വൈകുന്നേരത്തെ ചായക്ക് ഓഫീസിലെ അവസാന വട്ട ചായക്ക്‌ എല്ലാരും എത്തി.. ചായക്ക് പ്രത്യേക രുചി പോലെ തോന്നി... പതിവ് പോലെ ജഷ്ന ഷീമാമി,പ്രദീപ് മാമന്‍ , ശ്രുതി ഇവരെ പറ്റി സംസാരിച്ചു തുടങ്ങി..ജഷ്ന കോളേജിലെ ലാസ്റ്റ്‌ ഡേ പോലെ തോന്നുന്നു എന്ന് പറഞ്ഞതൊക്കെ ശരിക്കും ഫീലായി.. എനിക്കും അതു പോലെ തോന്നി.. മൂപ്പന്മാര്‍ പുറത്തു പോയത് കൊണ്ടാണെന്ന് തോന്നുന്നു ജിത്തുവും എത്തി.. എന്നാലും നിന്‍റെ കപ്പ് അടിച്ചുമാറ്റിയ ആള്‍ക്ക് ഒരു പണി കൊടുത്തില്ലല്ലോടാ.. ആന്‍റണി ഇനി നിനക്ക് തോന്നുമ്പോഴൊക്കെ ചായ കുടിക്കാന്‍ വിളിക്കുമ്പോ ഞാനില്ലെങ്കില്‍ വേരെയാരാടാ വരിക.. ബാല്‍ താക്കറെ മരിച്ചപ്പോ അടിപിടി കൂടിയ ശേഷം പിന്നെ നമ്മള്‍ ഉടക്കിയില്ലല്ലോ അല്ലെ സുനിത, ഇനിയിപ്പോ ചിക്കന്‍ ഒക്കെ ആരുമായി ഷെയര്‍ ചെയ്യും നീ ??... അനൂബെ നമ്മളും കുറെയായല്ലോ C.P.M നെ പറ്റി വാഗ്വാദത്തില്‍ ഏര്‍പ്പെട്ടിട്ട്.. ഇനിയും എന്തെങ്കിലും തോന്നുമ്പോ നമുക്ക്‌ എഫ്.ബി.യി ലൂടെ കൊമ്പു കോര്‍ക്കാം.. കണ്ണൂരുകാരോക്കെ ഭയങ്കര നിഷ്കളങ്കരാണെന്നു ഇപ്പൊ കുറച്ചൊക്കെ മനസ്സിലായില്ലേ... എല്ലാം കഴിഞ്ഞു പോകാറായപ്പോഴാ അനുവിന് കണ്ണൂര്‍ ഭാഷ പഠിക്കണമെന്നാഗ്രഹം... സാരമില്ല അനു, ബാക്കി ജഷ്ന പഠിപ്പിച്ചു തരും ട്ടോ.. ആദ്യം വിട പറഞ്ഞത് അനൂബോടായിരുന്നു... 5 മണിക്ക് അനൂബ്‌ തിരിച്ചു പോയി.. പക്ഷെ നമ്മള്‍ എന്നാലും ഇടക്ക് കൊച്ചിയില്‍ നിന്നെല്ലാം കാണുമല്ലേ... കാണണം.. ഫ്രണ്ടിന്റെ ബര്‍ത്ത്ഡേ കേക്കിനറെ ഒരു ഭാഗം അനുഷ എനിക്കും ആന്റണിക്കും വേണ്ടി കൊണ്ട് തന്നു.. അനുഷ ആഗസ്റ്റ്‌ 14 nte ബര്‍ത്ത്ഡേ മറക്കണ്ട... C.G.I. യിലെ അനുഭവത്തില്‍ നമ്മളുടെ Predictibility കൂടി അല്ലേ ആന്‍റണി?? പറഞ്ഞ ഒരു വിധം കാര്യങ്ങളൊക്കെ ശരിയായില്ലേ? 6 മണിക്ക് പുറത്തിറങ്ങുമ്പോ സമീറും ഉണ്ടായിരുന്നു .. നോര്‍ത്തിലെ ആള്‍ക്കാരെ പറ്റിയുണ്ടായിരുന്ന മുന്‍ധാരണ മാറ്റിയത്‌ സുനിതയായിരുന്നു.. എന്നെപോലെ തന്നെ ഒരു വികാരജീവി.. അവള്‍ കരഞ്ഞോ അറിയില്ല..ചേതന്‍,അനു,സുനിത,ജഷ്ന,സമീര്‍ എല്ലാരോടും ബൈ പറഞ്ഞു കാബില്‍ കേറി .. അതിനു മുന്‍പേ ഒരു തവണ കൂടി ഒരു മുഖവും കണ്ണുകളും പരതി നോക്കി..പക്ഷെ കണ്ടില്ല.. കൂടെ ജിത്തുവും,ആന്‍റണി യും , പ്രിയങ്കയും,അനുഷയും ഉണ്ടായിരുന്നു കാബില്‍ .. നിങ്ങള്‍ പോറിയിട്ട സൗഹൃദം എന്ന് മായാതെ എന്നില്‍ കിടക്കും മഴയും വേനലും ഏല്‍ക്കാതെ .. മടിവാളയില്‍ ഇറങ്ങുമ്പോഴാ ജിത്തുവും വരുന്നുണ്ടെന്ന് പറഞ്ഞത് , കൂടെ ആന്‍റണിയും അനുഷയും ഇറങ്ങി,കുറച്ചു ദൂരെയെത്തിയെങ്കിലും പ്രിയങ്കയും വന്നു.. ട്രീറ്റ്‌ ഒന്നും കൊടുക്കാന്‍ പറ്റിയില്ലെങ്കിലും തല്‍ക്കാലം എന്‍റെ വക ഒരു പഴംപൊരി കൊടുത്തു എല്ലാര്ക്കും..  .. ഏഴര വരെ അനുഷയും,പ്രിയങ്കയും കൂടെ നിന്നു.. വളരെ കുറച്ചു ദിവസങ്ങളെ ആയുള്ളൂ പരിചയപ്പെട്ടിട്ടെങ്കിലും നല്ലോണം തുറന്നു പറഞ്ഞ ഒരു സൗഹൃദമായിരുന്നു അവരുമായുള്ളത്‌ .. അനുഷേ , നീ ആന്റണിക്ക്‌ മലയാളം വായിച്ചു കൊടുക്കണേ അവന്‍ ചോദിക്കുമ്പോഴൊക്കെ.. പ്രിയങ്ക, അനുഷ-ചേതന്‍ കാര്യം നീയും നോക്കണേ... ജിതിന്‍ ഭായിയോടും ,ജെ.കെ.യോടും കല്പക പി.ജി. യോടും വിട പറഞ്ഞു ബസ്സില്‍ കേറി ജിത്തുവോടും ആന്‍റണിയോടും യാത്ര പറഞ്ഞു പോകുമ്പോ വീണ്ടും വീണ്ടും ഓര്‍മകളിലേക്കും ഇന്നലെകളിലെക്കും ഓരോരോ മുഖങ്ങളിലേക്കും അലിഞ്ഞലിഞ്ഞ് തീരാന്‍ മാത്രമേ തോന്നിയുള്ളൂ.. ബാന്ഗ്ലൂര്‍ ഇത്രയും മനോഹരമായിരുന്നെന്നു ഇപ്പൊഴാ തോന്നുന്നത്.. ശരിക്കും മിസ്സ്‌ ചെയ്യുന്നു എല്ലാം..

ഇന്നും ആ കണ്ണുകള്‍ കാണുമ്പോള്‍ ...

ഇന്നും ആ കണ്ണുകള്‍ കാണുമ്പോള്‍ വല്ലാത്തൊരു അടുപ്പം തോന്നുന്നു.. കാത്തു കാത്തിരുന്ന നിമിഷങ്ങളില്‍ അറിയാതെയെങ്കിലും നീ തന്നിരുന്ന നോട്ടത്തിന്റെര പിറകിലായിരുന്നു ഞാന്‍ പണിതു വച്ച സ്വര്ഗ്ഗനവും കിരീടവും ചെങ്കോലും.. നിനക്കായി മാറ്റിവച്ച ആറാം ഇന്ദ്രിയത്തില്‍ എന്റെര സ്വപ്നങ്ങള്‍ ഇന്നും തുടിച്ചു കൊണ്ടിരിക്കുന്നു.. പക്ഷെ നിന്റെ സ്ഥായിയായ ആ ഒരു വിഷാദ ഭാവത്തില്‍ ഇപ്പോഴും ഒരു മാറ്റവുമില്ല.. കൂട്ടുകാരോട് പരിചയം പുതുക്കാന്‍ വല്ലപ്പോഴും ചിരിക്കുന്നതല്ലാതെ നിന്റെക വിവാഹത്തിനു പോലും കീഴടക്കാനാകാത്ത ആ സങ്കടപ്പെരുമഴയില്‍ ഞാനും അറിയാതെ നനഞ്ഞു പോയിട്ടുണ്ട് .. നിന്റെക മനസ്സിന്റെെ ഉള്ളറകളിലേക്ക്‌ വരാന്‍ എനിക്കൊരിക്കലും ഇനി കഴിയില്ല.. ആദ്യ കടമ്പയായ മൗനത്തെ പോലും മറികടക്കാന്‍ ഞാന്‍ നിസ്സഹായനായി തീര്ന്നു .. ഇനി നിന്നെ കണ്ടുമുട്ടിയാലും രണ്ടോ മൂന്നോ നാള്‍ .. അതും അവിചാരിതമായി കണ്ടാല്‍ മാത്രം.. എങ്കിലും എന്നുമോര്ക്കുംി ആ കണ്ണുകളും കണ്ണിലേക്ക്‌ വീഴാന്‍ എന്നും കൊതിച്ചു കൊതിച്ചു കൊണ്ടിരിക്കുന്ന ആ ഒതുക്കമില്ലാത്ത മുടിയിഴകളും... നിന്റെു കണ്ണുകളെ മറ്റാരെക്കാളും ആസ്വദിച്ചത് ചെലപ്പോ ഞാനായിരിക്കാം അല്ലേ ?? നിനക്ക് എന്നിലേക്കുള്ള അകലം ഏറ്റവും കുറഞ്ഞത് ലിഫ്റ്റില്‍ ഉണ്ടായിരുന്നപ്പോഴായിരുന്നു... അപ്പോള്‍ മൗനമായിരുന്നില്ല ഹൃദയമിടിപ്പുകളായിരുന്നു നിന്നോട് സംസാരിച്ചത്.. പക്ഷെ അതിനും നിന്‍റെ മനസ്സില്‍ ചിത്രങ്ങള്‍ പോറിയിടാനുള്ള കാന്‍വാസ് കിട്ടിയില്ല.. മണ്ണില്‍ അലിയുന്ന നിഴല്‍ ചിത്രങ്ങള്‍ പോലെ അതും എങ്ങോ പോയി.. കാണാമറയത്ത് പ്രതീക്ഷകളുടെ വെള്ളി വെളിച്ചം വിതറുന്ന കുഞ്ഞു നക്ഷത്രമായോ, അല്ലെങ്കില്‍ ആകാശത്ത് എപ്പോഴെങ്കിലും നിറഞ്ഞു നില്ക്കു ന്ന ഏഴഴകുള്ള മഴവില്ലിന്‍റെ ഒരു നിറമായെങ്കിലും നിന്റെ മുഖത്ത് പുഞ്ചിരി വിടര്ത്താനന്‍ ഞാന്‍ ശ്രമിക്കും.. അന്ന് ആ കണ്ണുകളിലെ തിളക്കം മുഴുവനായി ഞാന്‍ ഒപ്പിയെടുക്കും ... ഒരു ജീവിതം മുഴുവന്‍ കത്തിത്തീരാന്‍ .

ജുവനൈല്‍ ഹോം ..

ജുവനൈല്‍ ഹോം .. ദുര്‍ഗുണ പരിഹാര പാഠശാല പോലും. .. ഇതിന്‍റെ പേര് മാറ്റാന്‍ സമയമായി.. ദുര്‍ഗുണ പരിശീലന ശാല അതായിരിക്കും നല്ലത്..വളര്‍ന്നു തുടങ്ങുന്ന പ്രായത്തിലായിരുന്നു അവനവിടെ എത്തിച്ചേര്‍ന്നത്.. ആരോ ചെയ്ത കുറ്റം അവന്‍റെ തലയിലായി.. സാഹചര്യ തെളിവുകളും എതിരായി.. നിരപരാധിത്വം തെളിയിക്കാന്‍ അവനും കൂടെ വന്ന അച്ഛനും അമ്മയ്ക്കും കഴിഞ്ഞില്ല.. പ്രായത്തിന്‍റെ ഇളവില്‍ ജയിലിനു പകരം അവനെ കാത്തു നിന്നത് ജുവനൈല്‍ ഹോം.. കുറ്റവാളികളുടെ ലോകത്തിലേക്കുള്ള വാതായനങ്ങള്‍ അവനു വേണ്ടി മലര്‍ക്കെ തുറന്നു..അതൊരു മാറ്റമായിരുന്നു.. ബാല്യത്തിന്‍റെ നിഷ്കളങ്കതയില്‍ നിന്ന് കപടത നിറഞ്ഞ മറ്റൊരു ആകാശ ത്തിലേക്കുള്ള പറക്കല്‍ .. ആദ്യത്തെ കുറച്ചു ദിവസങ്ങളില്‍ അച്ഛനും അമ്മയും സ്ഥിരമായി കാണാന്‍ വന്നു.. പിന്നെ അത് കുറഞ്ഞു കുറഞ്ഞു വന്നു,പതിയെ പതിയെ അതില്ലാതായി.. സ്നേഹത്തിന്‍റെ മഴ അവിടെ നിലച്ചു.. പിന്നെ സ്വപ്നങ്ങളുടെ വരള്‍ച്ചയിലായിരുന്നു അവന്‍ .. തെറ്റ്‌ ചെയ്തവര്‍ക്കും ചെയ്ത തെറ്റ് തിരിച്ചറിയാത്തവര്‍ക്കും ജുവനൈല്‍ ഹോം കുറ്റകൃത്യങ്ങളുടെ ഒരു പരിശീലന കളരിയായിരുന്നു.. കൂടുതല്‍ കൂടുതല്‍ തെറ്റുകളിലേക്ക് ഒരു അടിത്തറ പാകുന്നതില്‍ മിക്ക ജുവനൈല്‍ ഹോം പോലെ അതും വിജയിച്ചു.. അവനും ആ പ്രവാഹത്തില്‍ അലിഞ്ഞു ചേര്‍ന്നു.. ആദ്യമൊക്കെ അവന്‍ മാറി നിന്ന് വീക്ഷിച്ച ലോകമായിരുന്നു അതെങ്കില്‍
പിന്നെ അതായി മാറി അവന്‍റെ ലോകം.. പ്രായപൂര്‍ത്തി ആയപ്പോള്‍ അവന്‍ പുറത്തിറങ്ങിയെങ്കിലും പഠിച്ച വിദ്യയൊക്കെ പ്രയോഗിച്ചു അവനും സാമാന്യം 'നല്ല നിലയിലെത്തി' .. പോക്കറ്റടിയും,മോഷണവും , മദ്യവും ,മയക്കുമരുന്നും അവന്‍റെ ലഹരികളായി മാറി.. ഒരു ദിവസം തിരക്കുള്ള ബസ്സില്‍ നിന്ന് പോക്കറ്റടിച്ച പേഴ്സുമായി പുറത്തിറങ്ങിയ അവന്‍ അത് തുറന്നു നോക്കി.. പതിനായിരം രൂപ..കണ്ണില്‍ പൂത്തിരി കത്തി. പേഴ്സില്‍ തിരുകി വച്ച ഒരു ഫോട്ടോ അവന്‍റെ കണ്ണില്‍ പെട്ടു.. തുറന്നു നോക്കിയപ്പോ അവന്‍ കണ്ടു മറന്ന രണ്ടു മുഖങ്ങള്‍ .. അച്ഛനും അമ്മയും പിന്നെ കൂടെ രണ്ടു കുട്ടികളും.. അതില്‍ നഷ്ടപ്പെട്ടു പോയ അവന്‍റെ ബാല്യവും കൗമാരവും അവന്‍ കണ്ടു.. നഷ്ടപ്പെട്ടവയെ ഓര്‍ത്ത്‌ അവന്‍ കരഞ്ഞില്ല.. അതിനെക്കാളും അപ്പോഴവനെ സ്വാധീനിച്ചത് ആദ്യം കണ്ട പതിനായിരം രൂപ ആയിരുന്നു.. പൈസ കയ്യില്‍ എടുത്ത്‌ ഫോട്ടോ പേഴ്സില്‍ തിരുകി വഴിയരികിലേക്ക് വലിച്ചെറിഞ്ഞ് അവന്‍ മുന്നോട്ട് നടന്നു.. ജുവനൈല്‍ ഹോം അവനെ തിരിച്ചു വരാനാകാത്ത വിധം താഴേക്ക്‌ പൊയ്ക്കൊണ്ടിരുന്ന ചതുപ്പിലെക്ക് തള്ളിയിട്ടിരുന്നു..ആ പൈസ കൊണ്ട് ചെയ്യാന്‍ പറ്റുന്ന കാര്യങ്ങളെ പറ്റി മാത്രമായായിരുന്നു അപ്പോഴും അവന്‍ ചിന്തിച്ചിരുന്നത്.. 

ഒരു യാത്രയും യാത്രാമൊഴിക്ക് വേണ്ടിയുള്ളത

ഒരു യാത്രയും യാത്രാമൊഴിക്ക് വേണ്ടിയുള്ളതല്ല .. അതൊരു അനിവാര്യതയാണ് .. മനുഷ്യനാണ് ഏറ്റവും ദയയില്ലാത്ത ജീവി. ഒരുമിച്ചുള്ള ഇലകളിൽ ഒരില പഴുത്തു താഴേക്കു വീഴുന്പോൾ ചുറ്റുമുള്ള പച്ചിലകൾ ചിരിച്ചേക്കാം.. ചെലപ്പോ അടുത്ത ഊഴം നമ്മളുടെതാനെന്നോര്ത് വിലപിച്ചെക്കാം .. പക്ഷെ അതിലും വലുത് ആ പഴുത്തു വീണു പോയ ഇലയുടെ മനസ്സറിയുകയാണ് .. ഇത് വരെ നമ്മളോരുമിച്ചു മഴ നനഞ്ഞില്ലേ , വെയിലറിഞ്ഞില്ലേ , കാറ്റിൽ ആടിക്കളിചില്ലേ , സ്വപ്നങ്ങൾ കണ്ടില്ലേ, പക്ഷെ നാളെ മുതൽ നീ ഇല്ലല്ലോ കൂടെ ഇതൊക്കെ അനുഭവിക്കാൻ എന്ന ചിന്ത .. അത് സൃഷ്ടിക്കുന്ന ഭാവിയിലെ ശൂന്യത .. അങ്ങനെ ചില ഇലകൾ ചിന്തിച്ചേക്കാം .. പഴുത്തില കാത്തിരുന്നതും അതിന്റെ ജന്മോധ്ധേശ്യം സഫലമാകുന്നതും അതോടെയായിരിക്കണം.. പക്ഷെ വികാര-വിചാര-ബൌധിക തലങ്ങൾ മറ്റേതു ജീവജാലങ്ങളെക്കാളും ഉയര്ന്നിട്ടുള്ള മനുഷ്യനിൽ നിന്ന് ഇത് വലിയ അളവിൽ പ്രതീക്ഷിക്കരുത് .. അവൻ സ്വാര്തനാണ് .. നിനക്ക് നടന്നു പോകാം മുന്നില് തെളിച്ച വഴികളിലൂടെ .. തിരിഞ്ഞു നോക്കാം .. പക്ഷെ വന്ന വഴിയിൽ നിന്നെയും കാത്തു ആരെങ്കിലും ഉണ്ടാകണമെന്ന് വാശി പിടിക്കരുത്.. നീ യാത്ര തുടരുക .. ഓർമ്മകൾ തെളിച്ച വഴിത്താരകളിലൂടെ വീണ്ടും വീണ്ടും തിരിഞ്ഞു നടക്കാം .. നഷ്ടമായതിനെ ഒരു കണ്ണീരിന്റെ അകമ്പടിയോടെ വീണ്ടും വീണ്ടും പുല്കാം .. നീ യാത്ര തുടരുക..

കുഞ്ഞു മനസ്സും വിഷവിത്തുകളും ...

ഇത് ശരിക്കും നടന്ന കാര്യമാണ്.. എന്‍റെ വീടിനടുത്ത്‌ ഒരു മുസ്ലീം കുടുംബമാണ് താമസിക്കുന്നത്.. നമ്മള്‍ എല്ലാ കാര്യങ്ങളും അങ്ങോട്ടും ഇങ്ങോട്ടും തുറന്നു പറയും.. അവിടെ എന്തെങ്കിലും ആഘോഷമുണ്ടെങ്കില്‍ അത് എന്റെ വീട്ടിലെ പോലെയാണ്.. അത് പോലെ എന്‍റെ വീട്ടിലെ സന്തോഷത്തില്‍ അവരും പങ്കുചേരും.. അവിടെ രണ്ടു ചെറിയ കുട്ടികളുണ്ട് .. മൂന്നാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയും രണ്ട് വയസ്സായ ഒരു ആണ്‍കുട്ടിയും..രണ്ട് പേരും എന്റെ വീട്ടില്‍ ഇടയ്ക്കിടെ വരും..ഉപ്പയും ഉമ്മയും കൂടാതെ അവര്‍ക്ക്‌ ഒരു അച്ചനും അമ്മയും ഉണ്ട്.. എന്റെ അച്ഛനെയും അമ്മയെയും അവരും അച്ഛന്‍,അമ്മ എന്നാ വിളിക്കാറ്.. അവരുടെ വീട്ടിലെ ഭക്ഷണം ഇഷ്ടപ്പെട്ടില്ലെങ്കില്‍ എന്‍റെ വീട്ടില്‍ വന്നു കഴിക്കും... ഒരു കൊല്ലം മുമ്പാണെന്ന് തോന്നുന്നു അവള്‍ ഒന്നിലോ രണ്ടിലോ പഠിക്കുമ്പോ പെട്ടെന്ന് അച്ഛനോടും അമ്മയോടും സംസാരിക്കാതെയായി.. വീട്ടിലേക്ക്‌ വിളിച്ചാ വരില്ല, അച്ഛനും അമ്മയും എന്തെങ്കിലും ചോദിച്ചാല്‍ ഉത്തരം പറയില്ല.. കാരണമെന്തെന്ന് നമ്മള്‍ക്കും പിടി കിട്ടിയില്ല...രണ്ടു മൂന്നാഴ്ച അങ്ങനെ പോയി.. ഇതിലെന്തോ പന്തികേടുണ്ടെന്നു തോന്നി അവളുടെ ഉപ്പയും ഉമ്മയും അവളോട്‌ കാര്യമന്വേഷിച്ചു നോക്കി.. ആദ്യമൊന്നും പറഞ്ഞില്ലെങ്കിലും പിന്നീട് നിര്‍ബന്ധിച്ചപ്പോഴാണ് അവള്‍ മൂന്നാഴ്ച മുമ്പ്‌ നടന്ന കാര്യം പറഞ്ഞത് . ഒരു ദിവസം ഇന്റര്‍വലിനു കൂട്ടുകാരോടൊപ്പം കളിക്കുമ്പോള്‍ അവള്‍ അച്ഛന്‍റെയും അമ്മയുടെയും കാര്യം പറഞ്ഞു അവരോട് .. അപ്പോള്‍ അവര്‍ അവളോട്‌ " നീ മുസ്ലീമാ,നിനക്ക് അച്ഛനും അമ്മയും ഇല്ല, നീ ഇനി അവരോടു മിണ്ടണ്ട , അവരുടെ അടുത്ത് പോകണ്ട " എന്ന് പറഞ്ഞു.. അതിനു ശേഷമാണ് അച്ഛനോടും അമ്മയോടും മിണ്ടാത്തത് .. നിഷ്കളങ്കമായ കുഞ്ഞു മനസ്സുകളില്‍ ഇത്തരം ദുഷ്‌ചിന്തകള്‍ കടന്നു വരുന്ന കാര്യമോര്‍ത്തപ്പോ എല്ലാര്‍ക്കും ശരിക്കും സങ്കടമായി.. ചെറുപ്രായത്തില്‍ തന്നെ ഇവരില്‍ അള്ളിപ്പിടിച്ചിരിക്കുന്ന ഇത്തരം ചിന്തകളാണ് വലുതാകുമ്പോ മനസ്സില്‍ ഊട്ടിയുറച്ച് വലിയ വിപത്തായി മാറുന്നത്.. അവളെ പറഞ്ഞു മനസ്സിലാക്കി ഉപ്പയുടെയും ഉമ്മയുടെയും കൂടെ വീട്ടില്‍ വന്നു ഒരു ചായ കുടിച്ചപ്പോ അന്നത്തെ പ്രശ്നം തീര്‍ന്നു... ഇതൊരിക്കലും ഒരു സമുദായത്തെ മോശമായി ചിത്രീകരിക്കാനുള്ള പോസ്റ്റായി കാണരുത്..

മരിക്കാത്ത പ്രണയം ...

നിറയാറായ കിണറില്‍ നിന്ന് വെള്ളം കൊരിക്കൊണ്ടിരിക്കുമ്പോഴാണ് കപ്പിയേക്കാള്‍ വേഗത്തില്‍ അവളുടെ ഓര്‍മ ഭൂതകാലത്തിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്
അതവളുടെ ഭൂതകാലം മാത്രമായിരുന്നില്ല വര്‍ത്തമാനവും ഭാവിയും എല്ലാമായിരുന്നു... അന്നൊരു പെരുമഴക്കാലത്ത്‌ നിറഞ്ഞുകവിഞ്ഞ കുളത്തില്‍ അവന്‍റെ ചലനമറ്റ ശരീരം പൊന്തിയപ്പോള്‍ ഉരുകിയൊലിച്ച അവളുടെ കരച്ചില്‍ മഴയില്‍ കുതിര്‍ന്നു...നീന്താനറിയാവുന്ന അവന്‍ എങ്ങനെ മുങ്ങിമരിച്ചു എന്നത് ബാക്കിയുള്ളവരുടെ കണ്ണില്‍ ഒരു കടങ്കഥയായി നൃത്തം ചവിട്ടിക്കൊണ്ടിരുന്നു...അതിന്‍റെ ഉത്തരമറിയുന്നത് അവള്‍ക്ക് മാത്രമായിരുന്നെന്നു വേറെയാരുമറിഞ്ഞിരുന്നില്ല...
തലേദിവസം അവന്‍ അവള്‍ക്കു വേണ്ടി തുറന്ന ഹൃദയം അവള്‍ അതെ വേഗത്തില്‍ അടച്ച് താഴിട്ടു പൂട്ടിയത് അവന്റെ ജീവിതം തന്നെയായിരിക്കുമെന്ന് അവള്‍ ഒരിക്കലും വിചാരിച്ചിരുന്നില്ല..


പണ്ട് മുതലേ കൂടെക്കളിച്ചിരുന്ന കൂട്ടുകാരനെ അവള്‍ക്കിഷ്ടമായിരുന്നെങ്കിലും വീട്ടിലെ കഷ്ടപ്പാടും പരിതസ്ഥിതികളും ആ പ്രണയത്തെ "സഹോദരനായി കണ്ട നീയും എന്നെ ചതിച്ചല്ലോ " എന്ന് പറഞ്ഞ് മുള്ളിന്‍റെ കവചത്തിലാക്കി അവനു നേരെ എറിഞ്ഞു...
പക്ഷെ അതിത്ര വലിയ ദുരന്തത്തിലേക്ക് എത്തിക്കുമെന്ന് അവള്‍ കരുതിയില്ല...പ്രണയത്തെ പുറത്ത്‌ കാണിക്കാതെ അവന്‍റെ നേരെ വന്ന മുള്ളുകള്‍ അവന്‍റെ ഹൃദയത്തെ കഷണങ്ങളായി വെട്ടി നുറുക്കി അവളുടെ പറയാന്‍ മറന്ന പ്രണയസ്മാരകമായി അമ്പലക്കുളത്തില്‍ പൊങ്ങി... നിറഞ്ഞു കൊണ്ടിരുന്ന കിണറിലെ വെള്ളത്തിലേക്ക് കണ്ണുനീരും കൂട്ടിക്കലര്‍ത്തിക്കൊണ്ടിരുന്നപ്പോഴാണ്
അമ്മേ എന്ന വിളി വീണ്ടുമവളെ ഉണര്‍ത്തി ജീവിതത്തിന്‍റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ കഷ്ടപ്പെടുന്ന സ്ത്രീയിലേക്ക് വേഷം മാറ്റിയത് ...
ഉപേക്ഷിച്ചു പോയ ഭര്‍ത്താവിന്‍റെ ഫോട്ടോ അവളെയും മോളെയും നോക്കി കളിയാക്കി ചിരിക്കുന്ന പോലെ തോന്നി...
പറയാന്‍ മറന്ന പ്രണയത്തിന്‍റെ ഓര്‍മയില്‍ അവളിന്നും ജീവിക്കുന്നു.. ആര് പറഞ്ഞു പ്രണയം മരിക്കുമെന്ന്... ആളുകള്‍ മരിച്ചാലും പ്രണയം മരണമില്ലാത്ത സത്യമായി നിലനില്‍ക്കുന്നു...

ചുവപ്പ്


അവന്‍ പറഞ്ഞ സ്ഥലത്തേക്ക് അവള്‍ വന്നപ്പോള്‍ അവന്‍റെ മുഖം ചെക്കിപ്പൂ അരച്ച് കുഴച്ച് മുഖത്ത് പുരട്ടിയ പോലെയായിരുന്നു... അത് സന്തോഷത്തിന്റെ് ചുവപ്പ് നിറമായിരുന്നു.. പക്ഷെ അത് പ്രതിരോധത്തിന്റെട ചുവപ്പായിരുന്നുവെന്നു അവന്‍ മനസ്സിലാക്കിയത് പെട്ടെന്ന് സ്ഥലകാലബോധം പോലും മറന്ന് അവളുടെ ചെരിപ്പ്‌ അവന്റെ് മുഖത്ത് വീണപ്പോഴാണ്... പക്ഷെ എന്നാലും അപ്പൊ മുഖത്ത് വീണ ആ ചുവന്ന പാടുകള്‍ക്ക് അവന്റെ സന്തോഷം നിറഞ്ഞ ചുവപ്പിനെ കടത്തിവെട്ടാനായില്ല .. അതവളുടെ പ്രതിഷേധത്തിന്റെ ചുവപ്പ് നിറഞ്ഞതാണെന്ന് അവളുടെ കൂട്ടുകാര്‍ പറഞ്ഞു നടന്നുവെങ്കിലും അവളുടെ ചുംബനത്തിന്റെെ ചുവപ്പായി കണ്ടവന്‍ ആശ്വസിച്ചു.. നടന്നു പോകുമ്പോള്‍
അവളിട്ട ചുവന്ന പുള്ളികളുള്ള ഡ്രസ്സിലെ നിറം പറിച്ചെടുത്ത് അവന്‍റെ ഹൃദയച്ചുവപ്പില്‍ അലിച്ചു ചേര്ത്തു ... കുറെ വര്‍ഷങ്ങള്‍ കടന്നുപോയെങ്കിലും ചുവപ്പ് നിറം അവന്‍റെ ജീവന്റെ ഭാഗമായി തുടര്‍ന്നു .. ഇന്ന് കോടതിവളപ്പിലെ സമരത്തില്‍ അരിവാളും ചുറ്റികയും നക്ഷത്രവും ഉറപ്പിച്ച ചുവപ്പ് പതാകയും കയ്യിലേന്തി സമരം ചെയ്യുമ്പോള്‍ അവളെ കണ്ടു..എല്ലാവരാലും തെറ്റിദ്ധരിക്കപ്പെട്ട് വിവാഹമോചനത്തിനായി അവിടെയെത്തിയ ആ ചുവന്ന ഹൃദയം തേങ്ങുന്നത് അവന്‍ മാത്രം കണ്ടു.. ഇനിയും നഷ്ടപ്പെട്ടിട്ടില്ലാത്ത നിഷ്കളങ്കമായ സ്നേഹത്തിന്റെ് ഉറവ സമരത്തിലെ ലാത്തിച്ചാര്‍ജില്‍ പൊട്ടിയ മുറിവിലെ, രക്തത്തിന്റെ ചുവപ്പിലൂടെ ഒഴുകുന്നുണ്ടായിരുന്നു... ഉയര്‍ന്നു പൊങ്ങിയ പ്രതിഷേധത്തിന്‍റെ , പ്രതിരോധത്തിന്‍റെ , പ്രത്യാശയുടെ , സ്വപ്നങ്ങളുടെ ചുവന്ന പതാക കോടതിവളപ്പിലെ കാറ്റില്‍ ആടിക്കളിച്ചു..മനസ്സില്‍ അവളെ തനിച്ചാക്കില്ലെന്നുറപ്പിച്ച ദൃഢനിശ്ചയത്തിന്‍റെ ചുവപ്പ് ചുരുട്ടിവച്ച അവന്‍റെ മുഷിക്കുള്ളില്‍ തുടിക്കുന്നുണ്ടായിരുന്നു ....

പ്രണയ ബലി ...

സിഗരറ്റിലുടെ പകര്‍ന്ന തീ അവന്റെ ചിന്തയിലുടെ ആളിപടർന്നു പുകയായി പുറത്തെത്തി ..അവൻ സ്വപ്നം കാണാറില്ല , അനാഥാലയത്തിന്റെ പ്രത്യേകത അതാണ് ,സ്വപ്നം കാണാൻ പഠിപ്പിക്കാറില്ല... സ്വപ്നത്തെക്കാളും അവൻ ജീവിച്ചത് യാഥാർത്ഥ്യങ്ങളിൽ ആയിരുന്നു.ഒന്നാം ക്ലാസ്സിൽ പഠിക്കുമ്പോ അറിഞ്ഞ വാക്കുകൾ ആയിരുന്നു ജീവന് അച്ഛനും അമ്മയും ആയുള്ള ബന്ധം.അനുഭവങ്ങൾ ആയിരുന്നു ജീവനെ മുന്നോട്ട് നയിച്ച ചാലക ശക്തി.അനുഭവങ്ങളുടെ വിത്ത് അവൻ പാകിയത്‌ എഴുത്തിലേക്കായിരുന്നു .കണ്ണീരും ഏകാന്തതയും അതിനു വളമായി.അവനിലുടെ പൂത്തുലഞ്ഞ കവിതകൾ ഒരു പടുവൃക്ഷമായി വളര്ന്നു.സാധാരണക്കാരുടെ ഹൃദയത്തിൽ അത് ആഴത്തി ൽ വേരുന്നി ..പകച്ചു നിന്നവര്‍ക്ക് അത് തണലേകി.എഴുത്തിൽ നിന്ന് കിട്ടുന്ന വരുമാനം അവൻ ആരുമില്ലാത്തവർക്കു വേണ്ടി ചിലവഴിച്ചു. ജീവന്റെ പ്രതിബദ്ധ ത അവരോടു മാത്രമായിരുന്നു ..സ്നേഹത്തിനു വേണ്ടി അവൻ ആരോടും കൈ നീട്ടിയില്ല..
ഫേസ് ബുക്കിലെ ഒരു സൌഹൃദം ജീവനെ സ്നേഹത്തിന്റെ അടിമയാക്കി. ജീവിതത്തിൽ ആദ്യമായ് അവൻ സ്നേഹം അനുഭവിച്ചറിയാൻ തുടങ്ങി.അക്ഷരങ്ങൾ പങ്കുവച്ചു തുടങ്ങിയ സൌഹൃദ മായിരിന്നു അത് ..അവര്‍ക്കിടയിലെ തരംഗദൈര്‍ഘ്യവും ഇറക്കവും കയ്യറ്റവും ഒരുപോലെ ആയിരുന്നു ..പ്രണയത്തിനു ഒന്നും ഒരു പരിധിയില്ലാ .. എന്ന് അവർ പറയാതെ തെളിയിച്ചു..അതിനു പേരില്ല ,വയസ്സില്ല,ജാതിയില്ല,മതമില്ല,പ്രണയം രൂപത്തിലോ സൗന്ദര്യത്തിലോ അല്ല എന്ന് അവർ പരസ്പരം പ്രസംഗിച്ചു ..പക്ഷെ കല്‍ത്തുറങ്കില്‍ അകപെട്ട സ്വന്തം ശരീരങ്ങളിൽ നിന്നകന്നു പോവുന്ന രണ്ടു ഹൃദയങ്ങളെ അവൻ കണ്ടു - തന്നിലും,അവളിലും..അവന്‍ ഇതുവരെ ഒരിക്കല്‍പോലും സ്നേഹത്തെ അറിയാൻ ശ്രമിച്ചിട്ടില്ല , പക്ഷെ സ്നേഹവും പ്രണയവും അറിഞ്ഞപ്പോ , ഒരു കുടക്കീഴിൽ ആയപ്പോഴും അവനത് കീഴടക്കാൻ പറ്റാതെ ഒന്നായി മാറി..ആകാശത്തിനും മണ്ണിനുമിടയിൽ അവനു നഷ്ടപെടാൻ ഒന്നുമില്ല , പക്ഷെ അവള്‍ക്ക് ഒരുപാടും എന്ന ചിന്ത അവനെ വീണ്ടും ഭീതിയിലാഴ്ത്തി .അവൻ ജീവിതത്തിന്റെ അർഥം കണ്ടെത്തി.അത് മതി അവന് ..അത് മതി നന്മ നിറഞ്ഞ ഒരു ജീവിതത്തിനു മണ്ണിലലിയാൻ .. മദ്യത്തിൽ വിഷം കലര്‍ത്തി തന്റെ ജീവിതം അവൻ അവസാനിപ്പിച്ചു ..മണ്ണിൽ കിടന്നു ചര്‍ദ്ദിച്ചു തുപ്പിയ ചോരയിൽ അവളോടുള്ള കലര്‍പ്പില്ലാത്ത സ്നേഹം കലങ്ങിയിരുന്നു .കയ്യിൽ മുറുകെ പിടിച്ച തന്റെ അവസാനത്തെ കവിതയിലും അവളായിരുന്നു ..

"നീയെൻ ജീവിത കവിത ,
ഉറവ വറ്റാത്ത സ്നേഹത്തിൻ മഹാസാഗരം "

ജീവൻ പോയി ..പക്ഷെ അവളോ ,എല്ലാം അറിഞ്ഞിട്ടും ,ഒന്ന് കരയാൻ പോലും ആവാതെ ,ജീവിതം അവസാനിപ്പിക്കാൻ കഴിയാത്ത ഒരു കല്‍പ്രതിമ പോലെ ... പ്രണയത്തിന്റെ ഓർമ്മകൾ അവളെ ജീവിക്കാൻ പ്രേരിപ്പിക്കട്ടെ...

ഡയാനയ്ക്ക് സ്നേഹപൂര്‍വ്വം.....

നിനക്കെന്നെ അറിയോ എന്നെനിക്കറിയില്ല... ഓഫീസിലെ കടുത്ത വരള്‍ച്ചയ്ക്ക് ശേഷമാണ് നീ അവിടേക്ക് ഒരു മാലാഖയെപ്പോലെ വന്നിറങ്ങിയത്... നല്ല ചൂടുള്ള സമയത്ത് ഒരു ഐസിട്ട നാരങ്ങാവെള്ളം കുടിക്കുന്ന സുഖം .. ഒരിറ്റു വെള്ളത്തിനായി തപസ്സ് ചെയ്ത വേഴാമ്പലിനു മുന്നില്‍ ഒരു വെള്ളപ്പൊക്കം വന്ന അനുഭവം.. നീ വന്നതില്‍ പിന്നെയാ ഓഫീസിനു പുറത്ത് മരങ്ങളുണ്ടെന്നും ആ മരങ്ങള്‍ക്കിടയിലൂടെ നല്ല തണുത്ത കാറ്റ്‌ വീശുന്നുണ്ടെന്നും മനസ്സിലായത് .. നിന്‍റെ അലസമായിട്ട മുടിയിഴകള്‍ കാറ്റില്‍ പറക്കുന്നത് കാണാന്‍ നല്ല രസമാണ്.. ഇടക്കൊക്കെ ഉച്ചയ്ക്ക് ഫുഡ്‌ കഴിക്കുന്ന സമയത്ത് നിന്‍റെ ടേബിളിനടുത്ത് ഞാനും ഉണ്ടാകാറുണ്ട്..എനിക്കറിയാം ജോലിയുടെ ടെന്‍ഷന്‍ കൊണ്ടാകും നീ അത് ശ്രദ്ധിക്കാതിരുന്നത്. പിന്നെ കഴിഞ്ഞ വെള്ളിയാഴ്ച ലിഫ്റ്റില്‍ ഉണ്ടായിരുന്നിട്ടും ഞാന്‍ നിന്നോട് മിണ്ടാതിരുന്നത് വെറുതെ പരിചയമില്ലാത്ത ഒരാള്‍ സംസാരിച്ചു ഇമേജ് കളയണ്ടാ എന്ന് വച്ചാ..അല്ലാ ഒരുപാട് ഉണ്ടായിട്ടൊന്നുമല്ല,എന്നാലും സീന്‍ ബോറാകണ്ടാ എന്ന് കരുതി .. അപ്പൊ ചോദിക്കണം എന്ന് കരുതിയിരുന്നു,എന്താ കണ്ണിനു പറ്റിയത്??പതിവില്ലാതെ സ്പെക്സ് വച്ചു കണ്ടു..സുന്ദരിയായിരുന്നു ട്ടോ അന്ന്.. അല്ലേലും സുന്ദരിയാ,പക്ഷെ കുറച്ചൂടെ കൂടിയ പോലെ.. എന്‍റെ അത്രേം നീളമുള്ള ഒരു പെണ്ണിനെ ഈ അടുത്ത് ആദ്യമായാ കാണുന്നെ..എന്നാലും നിന്‍റെ ഹീലിന്‍റെ ഉയരം കുറച്ചു കുറക്കണം..നിന്നോടുള്ള ആത്മാര്‍ഥത കൊണ്ടാ കഷ്ടപ്പെട്ട് നിന്‍റെ പേര് കണ്ടെത്തിയത്..പേര് പറഞ്ഞപ്പോ അതൊന്നുമായിരിക്കില്ല എന്ന് പറഞ്ഞ് ഫ്രണ്ട്സ്‌ കളിയാക്കിയെങ്കിലും ഓഫീസിലെ പെണ്‍പിള്ളേരുടെ ഡാറ്റാബേസ് കൈകാര്യം ചെയ്തിരുന്ന അവര്‍ കൂടുതല്‍ അന്വേഷിച്ചപ്പോ സത്യമാണെന്ന് പറഞ്ഞു.. പക്ഷെ ഒരു കാര്യം കേട്ടപ്പോ എന്‍റെ ഹൃദയം ആരോ വന്നു ഞെരിക്കുന്നത് പോലെ തോന്നി..നീ ലീഡ്‌ അനാലിസ്റ്റാ , അഞ്ചു കൊല്ലം എക്സ്പീരിയന്‍സ് ഉള്ള ആളാ ഇതായിരുന്നു ഞെട്ടിക്കുന്ന കാര്യം..അതിനിപ്പോ എന്താ അല്ലെ, സച്ചിന്‍റെ ഭാര്യയ്ക്ക് സച്ചിനെക്കാളും നാല് വയസ്സ് കൂടുതലില്ലേ.. ഇന്നലെ ഉച്ചക്ക് മൂന്നാം നിലയില്‍ നിന്ന് നീ താഴേക്ക്‌ നോക്കിയത് എന്നെയാണെന്ന് ഫ്രണ്ട്സ് പറഞ്ഞു,എനിക്കറിയാം എന്നെത്തന്നെയാ നോക്കിയത് എന്ന് , എന്നാലും അവരോട് വിട്ടു കൊടുക്കാന്‍ പാടില്ലല്ലോ, എന്നെയല്ലാ എന്ന് ഞാന്‍ പറഞ്ഞു ..ഇനിയും എല്ലാ വൈകുന്നേരങ്ങളിലും കുറച്ചു സമയം ചായ കുടിക്കാന്‍ വരണേ.. ഇത്രേം എഴുതിയിട്ട് എപ്പോഴെങ്കിലും നീ ഫേസ്ബുക്കില്‍ കേറുമ്പോ കണ്ടാല്‍ വായിച്ചുനോക്കും എന്ന് പ്രതീക്ഷിക്കുന്നു....അവസാനം മലയാളം വായിക്കാനറിയില്ല എന്ന് പറഞ്ഞ് എന്‍റെ ചങ്ക് തകര്‍ക്കല്ലേ...

സ്വന്തം ഡയാനാ രാജകുമാരിക്ക്,
ചാള്‍സ്...

Saturday 15 June 2013

പയ്യന്നൂര്‍ റെയില്‍വേ ഓവര്‍ ബ്രിഡ്ജ്


അങ്ങനെ ഇന്ന് പയ്യന്നൂര്‍ റെയില്‍വേ ഓവര്‍ ബ്രിഡ്ജിന്റെ ഉദ്ഘാടനവും കഴിഞ്ഞു .. കുറെക്കാലമായുള്ള ജനങ്ങളുടെ കാത്തിരിപ്പ്‌ ഇന്ന് സഫലമായി.. സ്വപ്ന സാക്ഷാത്ക്കാരത്തിനു മുഖ്യമന്ത്രിയും,എം.എല്‍.എ.യും,എം.പി.യും എല്ലാരും എത്തി.. ഇനി പേടിക്കണ്ട അരമണിക്കൂര്‍ അടഞ്ഞ റെയില്‍വേ ഗേറ്റിനു മുന്നില്‍ കാത്തിരിക്കണ്ട.. ഇനി മുതല്‍ വൈകി വീട്ടില്‍ നിന്ന് ഇറങ്ങുന്നവര്‍ക്ക് കൃത്യസമയത്ത് തന്നെ വണ്ടി കിട്ടും  .. റെയില്‍വേ ഗേറ്റിനു പകരം ഇനി ടോള്‍ ഗെറ്റ് ഉണ്ടാകും .. പക്ഷെ എത്ര പേര്‍ സന്തോഷിച്ചാലും ഇന്ന് വിഷമിക്കുന്ന 2,3 പേര്‍ ഉണ്ടാകും .. മറ്റാരുമല്ല, പയ്യന്നൂര്‍ റെയില്‍വേ ഗേറ്റ് ജീവനക്കാര്‍ തന്നെ.. ഇത് വരുമ്പോ പുറമേ പറഞ്ഞില്ലെങ്കിലും ഏറ്റവും കൂടുതല്‍ എതിര്‍ത്തിട്ടുണ്ടാകുക അവര്‍ ആയിരിക്കും.. എല്ലാ തവണയും പയ്യന്നൂരേക്ക് പോകുമ്പോള്‍ ഗേറ്റ് അടക്കാനും തുറക്കാനും പരിചയമുള്ള മുഖങ്ങള്‍ .. ഇന്നലെ അവസാനത്തെ വണ്ടി വന്നപ്പോ ഗേറ്റ് അടച്ചപ്പോഴും പിന്നെ തുറന്നപ്പോഴും കണ്ണില്‍ നിന്ന് വെള്ളം വന്നിട്ടുണ്ടാകണം.. ഇനി ആ ഗേറ്റും അവരും അവിടെ ഉണ്ടാകില്ല.. വേറെ ആര്‍ക്കും ഇല്ലാത്ത ആത്മബന്ധം അവര്‍ക്കുണ്ടാകും ആ റെയില്‍വേ ഗേറ്റിനോട്‌ .. കുറച്ചു ദിവസങ്ങളായി മനസ്സാകെ ഉരുക്കുന്നുണ്ടാകും .. ഇനി കൂ കൂ വിളികള്‍ക്ക് കാതോര്‍ത്ത് പച്ചക്കൊടിയും ചുവപ്പ് കോടിയുമായി വേറെ ഒരു സ്ഥലത്തേക്ക് അവര്‍ക്ക് മനസ്സ് പറിച്ചു നടെണ്ടി വരും.. അവരുടെ വിഷമത്തില്‍ ഞാനും പങ്കു ചേരുന്നു .. 

പ്രണയയാത്ര


യാത്ര .. ചില യാത്രകള്‍ക്ക് ലക്ഷ്യമുണ്ടാകും .. ചിലത് യാന്ത്രികമായിരിക്കും .. അവന്‍റെ യാത്രകളില്‍ ഏറ്റവും പ്രിയപ്പെട്ടത്‌ അവളെ കാണാന്‍ പോകുന്ന യാത്രകളായിരുന്നു.. അവളിലേക്കുള്ള അകലം കുറഞ്ഞു വരുന്ന ആ യാത്രകളില്‍ ആകാശത്ത്‌ മഴവില്ല് കാണും , മരങ്ങളൊക്കെ പച്ചപ്പ് വാരി വിതറും,മണ്ണില്‍ നിന്ന് പ്രണയത്തിന്‍റെ ഗന്ധം ഉയരും.. ഇത്തവണത്തെ യാത്രയിലും അതേ അനുഭവം തന്നെയായിരുന്നു അവന് .. മുഖത്ത് കുറച്ചൂടെ തെളിച്ചം ..കുറെക്കാലത്തിനു ശേഷം അവളെ കണ്ടപ്പോ മനസ്സിലെ സന്തോഷമെല്ലാം ഒരുമിച്ച്,ഒന്നായി ഒരു പുഞ്ചിരിയിലൂടെ അവളിലേക്കൊഴുകി...അവളും ആ പുഞ്ചിരിയില്‍ ലയിച്ചു .. എല്ലാ കാത്തിരിപ്പിനും ഒരു സുഖമുണ്ട്, പ്രതീക്ഷയുണ്ട് .. കാത്തിരിപ്പിനു അറുതി വരുത്തുന്ന ആ ദിവസത്തിനായുള്ള പ്രതീക്ഷ .. ജീവിതത്തില്‍ ചില നിമിഷങ്ങളുണ്ടാകും , സമയചക്രം ചലിക്കാതിരുന്നെങ്കില്‍ എന്ന് തോന്നിപ്പോകുന്ന നിമിഷങ്ങള്‍ .. ആ രണ്ടു ദിവസങ്ങള്‍ അവനും അവള്‍ക്കും അങ്ങനെയായിരുന്നു.. പ്രണയിച്ചു നടന്നു തീര്‍ത്ത അവസാനിക്കാത്ത വഴിയോരങ്ങള്‍ .. ഒടുവില്‍ വീണ്ടും അടുത്ത കാത്തിരിപ്പിന് തുടക്കമിടാനുള്ള സമയമായി.. വീണ്ടും അവരവരിലേക്കുള്ള തിരിച്ചുപോക്ക് .. സാധാരണ എല്ലാ തവണയും പോകുന്ന വിഷമം മറക്കാന്‍ അവന്‍ അവളോട്‌ കാരണം കണ്ടെത്തി അടിയാക്കുമായിരുന്നു... ഇത്തവണ അവനങ്ങനെ തോന്നിയില്ല.. യാത്ര പറഞ്ഞു തിരിച്ചുപോകുമ്പോള്‍ ഇനിയൊരു കാത്തിരിപ്പും , കാത്തിരിപ്പിനെ ഭേദിക്കുന്ന ഒരു യാത്രയും ഉണ്ടാകില്ല എന്ന് അവനുറപ്പായിരുന്നു.. പ്രണയത്തെ തോല്‍പ്പിക്കാന്‍ അവനു ചുറ്റും വട്ടം കറങ്ങിക്കൊണ്ടിരിക്കുന്ന മരണത്തെപ്പറ്റി അവന്‍ ബോധവാനായിരുന്നു.. മൊബൈലിലെ അവളുടെ ഫോട്ടോകളില്‍ മാറി മാറി നോക്കിക്കൊണ്ടിരുന്നു... പ്രതീക്ഷിച്ചിരുന്ന അവന്‍റെ ഉടക്കുന്ന മെസ്സേജിനും കോളിനും പകരം അവള്‍ക്ക് കിട്ടിയത് ഈ മെസ്സേജ് ആയിരുന്നു.. "Today I am the happiest,I love you, I miss you..." തെക്ക് നിന്ന് വീശിയ കാറ്റ് അവളുടെ കണ്ണീര്‌ തുടച്ചു കളയുന്നുണ്ടായിരുന്നു അപ്പോള്‍ ...... 

മിന്നാമിനുങ്ങും പ്രതീക്ഷയും...

ജൂണ്‍ മാസത്തിലെ കനത്ത മഴ പെയ്യുന്ന രാത്രിയില്‍ അവള്‍ ജനാലയ്ക്കരികെ നില്‍ക്കുകയായിരുന്നു .. തകര്‍ത്ത് പെയ്യുന്ന മഴ അവളുടെ മനസ്സിനെ തട്ടിയെടുത്തു... പിന്നെ താഴെ വീഴുന്ന ഓരോ മഴത്തുള്ളിയും അവളുടെ ഓര്‍മകളിലേക്കുള്ള മഴവെള്ളപ്പാച്ചില്‍ ആയിരുന്നു... കുറേ മഴക്കാല ഓര്‍മ്മകള്‍ അവളെത്തേടിയെത്തി.. പണ്ട് ഒന്നാം ക്ലാസില്‍ ആദ്യമായി പോയപ്പോള്‍ തന്‍റെ കരച്ചില്‍ പുറത്തറിയിക്കാതെ ശക്തിയായി പെയ്ത മഴ .. കൂടെ കളിക്കാന്‍ ആരുമില്ലാതിരുന്നപ്പോള്‍ താന്‍ ഉണ്ടാക്കിയ കടലാസ് തോണികള്‍ക്ക് ഒഴുകാന്‍ വേണ്ടി പെയ്ത മഴ .. കോളേജില്‍ പഠിക്കുമ്പോള്‍ കുടയെടുക്കാതിരുന്ന അവനെ തന്‍റെ കുടക്കീഴിലാക്കാന്‍ വേണ്ടി പെയ്ത മഴ .. പെട്ടെന്ന് കണ്ണില്‍ നനവ്‌ പൊടിയാന്‍ തുടങ്ങി.. അവന്‍ .. അവന്‍ ഇപ്പോഴെവിടെയാണ് .. നാലഞ്ചു മാസമായി ഒരു വിവരവുമില്ല... അല്ലെങ്കില്‍ കൂടെക്കൂടെ വിളിക്കാറുള്ളതായിരുന്നു .. മുംബൈയിലായിരുന്നു അവസാനം വിളിച്ചപ്പോള്‍ .. അവനെപ്പറ്റി ഓര്‍ക്കുമ്പോഴെല്ലാം മഴയ്ക്കൊപ്പം ആ മിന്നാമിനുങ്ങുകളും ജനാലയിലൂടെ അവളുടെ അടുത്തെത്തും .. അവളുടെ കണ്ണീര് തുടച്ച്‌ പ്രതീക്ഷയുടെ വലിയ വെട്ടം പകര്‍ന്ന് തിരിച്ചു പോകും ... അവന്‍റെ വീട്ടിലും- അച്ഛനും അമ്മയും അവന്‍ തീര്‍ത്ത ഓര്‍മകളുടെ മഴയില്‍ നനഞ്ഞിരിക്കുകയായിരുന്നു.. അവന്‍റെ സാന്നിധ്യം ഓര്‍മകളിലേക്ക് ചുരുങ്ങിക്കൊണ്ടിരുന്നു .. അവിടേക്കും ക്ഷണിക്കാത്ത അതിഥികളായി മിന്നാമിനുങ്ങുകള്‍ കടന്നു വന്നു.. അവയുടെ നുറുങ്ങുവെട്ടം അവര്‍ക്കും പ്രതീക്ഷയുടെ വലിയ വെളിച്ചം നല്‍കി..
അങ്ങകലെ യു.പി.യിലെ ഒരു കുഗ്രാമത്തില്‍ ഖനിയപകടത്തില്‍ മരിച്ചവരെ അടക്കംചെയ്ത സ്ഥലത്തും മഴ പെയ്യുകയായിരുന്നു.. പ്രിയപ്പെട്ടവരുടെ സുഖവിവരങ്ങള്‍ കൊണ്ടെത്തിയ ആ മിന്നാമിനുങ്ങുകള്‍ അവന്‍റെ ശവകുടീരത്തിനു മുകളില്‍ മിന്നിക്കൊണ്ടേയിരുന്നു.

ഓഫീസിലെ രക്തദാനം ..

ഇന്ന് ഓഫീസില്‍ രക്തദാന ക്യാമ്പ് ഉണ്ടായിരുന്നു.. രക്തദാനത്തിന് പൊതുവേ അധികം പേര്‍ക്കും താല്‍പ്പര്യമാണ് .. അതില്‍ കുറച്ചുപേര്‍ സാമൂഹിക പ്രതിബദ്ധത ഉള്ളവരായിരിക്കും.. പിന്നെ പോകുന്ന അധികം ആള്‍ക്കാരും ഫ്രീയായി ഒരു ചെക്കപ്പ്‌ ചെയ്യാമല്ലോ എന്ന് കരുതി വരുന്നവരായിരിക്കും.. എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ തന്നെ നയാ പൈസ ചെലവില്ലാതെ അറിയാമല്ലോ... അതൊക്കെയാണ് ഈ രക്തദാനത്തിന് വരുന്നവരുടെ രാഷ്ട്രീയം.. കുറച്ചു സമയം പണിയെടുക്കാതിരിക്കാമല്ലോ,അവിടെ ആരെങ്കിലുമുണ്ടെങ്കില്‍ വായ്നോക്കാലോ എന്നൊക്കെ കരുതി ഞാനും പോയി.. അപ്പൊഴാ അവിടെ കാണാന്‍ ചാന്‍സില്ലാത്ത ഒരാളെ അവിടെ കണ്ടത്.. സ്വന്തം കാര്യമല്ലാതെ വേറെ ഒരാളുടെ കാര്യത്തില്‍ പോലും താല്പര്യമോ ആത്മാര്‍ത്ഥതയോ കാണിക്കാത്ത അയാളെ കണ്ടപ്പോ ശരിക്കും ഞെട്ടി.. ഒരു രാത്രി ഉറങ്ങി വെളുത്തപ്പോ മനസ്സിലെ കാക്ക മലര്‍ന്നു പറന്നു കാണും.. ആയിക്കോട്ടെ നല്ല കാര്യം.. ബ്ലഡ്‌ കൊടുക്കാന്‍ ഞാന്‍ കിടന്ന ബെഡ്ന്‍റെ അടുത്തു തന്നെയായിരുന്നു അവരും ഉണ്ടായത്‌ .. മുഴുവന്‍ കൊടുത്ത് കഴിയാറായപ്പോ ബ്ലഡ്‌ എടുക്കുന്ന ആളുടെ കയ്യില്‍ ഫോണ്‍ കൊടുത്ത് അയാളുടെയും ശേഖരിച്ച ബ്ലഡിന്‍റെയും ഫോട്ടോ എടുക്കാന്‍ പറഞ്ഞു.. അതിനു ശേഷം ഫോണിലെ ഫേസ്ബുക്ക് ആപ്ലിക്കേഷനിലെ അപ്‌ലോഡ്‌ ബട്ടണില്‍ വിരലമര്‍ന്നു... അപ്പൊ വെറുതെയല്ല ..ഓരോരുത്തര്‍ക്കും ഓരോ കാരണങ്ങള്‍ .. ഇപ്പൊ ഒരു 100 ലൈക്‌ കിട്ടിക്കാണുമായിരിക്കും.. എന്തായാലും ഫേസ്‌ബുക്ക് കൊണ്ട് ഇങ്ങനെ കുറച്ചു പേര്‍ക്കെങ്കിലും സാമൂഹിക പ്രതിബദ്ധത ഉണരുന്നുണ്ടല്ലോ എന്നു കരുതി കിട്ടിയ ജൂസും ബിസ്ക്കറ്റും കഴിച്ചു വീണ്ടും ജോലിക്ക് കേറി..

Thursday 13 June 2013

ഒരു ശരാശരിക്കാരന്‍റെ ബാന്‍ഗ്ലൂര്‍ ജീവിതം ...

ഒരു ശരാശരിക്കാരന്‍റെ ബാന്‍ഗ്ലൂര്‍ ജീവിതം.. അതായിരുന്നു അവന്‍റെയും .. ചെലവ് ചുരുക്കാന്‍ പലവഴികളും കണ്ടു പിടിച്ചു .. ദിവസേനയുള്ള ചെലവ് നൂറില്‍ താഴെയാക്കാനായി കണ്ടുപിടിച്ച ഒന്നായിരുന്നു ബസ്സ് യാത്രയിലെ ചെലവ് ചുരുക്കല്‍ .. ആദ്യമൊക്കെ പൈസ കൊടുക്കാനിരുന്നതാ , പക്ഷെ കണ്ടക്ടര്‍ക്ക് പോലും വല്യ താല്‍പ്പര്യമില്ല.. പിന്നെ നമ്മളായിട്ടെന്തിനാ ഇത്ര താല്‍പര്യം കാണിക്കുന്നെ ..പൈസ കൊടുത്താലും പോകുന്നത് ഇവിടെ ഭരിക്കുന്നവര്‍ക്ക്‌ അഴിമതി നടത്താനല്ലേ... അപ്പൊ അവരെ പ്രോത്സാഹിപ്പിക്കുന്നത് നല്ലതല്ല എന്ന് തോന്നിയപ്പോ ചെയ്യുന്നത് ശരിയാണെന്ന അവന്‍റെ ചിന്തയ്ക്ക് ശക്തി പകര്‍ന്നു.. അങ്ങനെ അധിക യാത്രയിലും മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയില്‍ ഇതേ സംവിധാനം തുടര്‍ന്നു... വേറെ വഴിയില്ലാത്തപ്പോ പൈസ കൊടുത്തും പോന്നു.. ഒരു ദിവസം രാവിലെ അവന്‍ ഓഫീസിലേക്ക് പോകുമ്പോള്‍ ടിക്കറ്റ് എടുത്തില്ല.. പെട്ടെന്നൊരു സ്റ്റോപ്പില്‍ നിന്നതാ യൂണിഫോം ഇട്ട ഒരാള്‍ ബസ്സിലേക്ക് കേറുന്നു .. ടിക്കറ്റ് എക്സാമിനര്‍ ... പണി പാലും വെള്ളത്തില്‍ കിട്ടിയെന്ന് പറയാമല്ലോ.. കയ്യില്‍ ഒരു ടിക്കറ്റ് പോലുമില്ല കാണിക്കാന്‍ ... അവസാനം അവന്‍റെ ഒരാശ്വാസത്തിന് ബാക്കിയുള്ള യാത്രക്കാരെ കാണിക്കാന്‍ ടിക്കറ്റ് എടുത്തതാ മിസ്സായി പോയി എന്നൊക്കെ പറഞ്ഞു.. എന്തു കാര്യം.. ഇരുന്നൂറ് രൂപ ഫൈന്‍ അടക്കാന്‍ പറഞ്ഞു.. അവരെ തെറി പറയുന്നത് പോലെയൊക്കെ കളിച്ചു ബസ്സില്‍ നിന്ന്.. പക്ഷെ മനസ്സില്‍ പാത്തുമ്മയുടെ ആടിലെ "പലനാള്‍ കള്ളന്‍ ഒരുനാള്‍ പിടിയില്‍ " എന്ന ഡയലോഗാണ് ഓര്‍മ വന്നത് .. ഇരുന്നൂറ് രൂപ, ഏകദേശം പതിനാലോളം ബസ്സ്‌ യാത്രയുടെ പൈസ വെറുതെ കളഞ്ഞല്ലോ... പശ്ചാത്താപവും കുറ്റബോധവും വേട്ടയാടിക്കൊണ്ടിരുന്നു.. ബസ്സില്‍ നിന്നിറങ്ങി.. ആലോചിച്ചു .. ഇന്നത്തെ യാത്ര നല്‍കിയ പാഠത്തെപ്പറ്റി... "ഇനി മുതല്‍ എപ്പോഴത്തെയെങ്കിലും ഒരു ടിക്കറ്റെങ്കിലും പോക്കറ്റില്‍ വെക്കണമെന്ന്.." ആ പോയ പതിനാലു ദിവസത്തെ ബസ്സിന്‍റെ പൈസ തിരിച്ചു പിടിക്കാന്‍ വീണ്ടും തുടങ്ങി പഴയ തിരക്കഥ .. ആ പതിനാലു ദിവസം കഴിഞ്ഞോ ആവോ.. എന്നാലും ശരീരത്തില്‍ കേറിയ കുറ്റബോധം എവിടെയാണ് പെട്ടെന്ന് ഊരിക്കളഞ്ഞതാവോ.. എമ്മാപ്പാ.. 

Wednesday 29 May 2013

ബാന്ഗ്ലൂരിലെ അവസാനത്തെ ദിവസം ..

ബാന്ഗ്ലൂരിലെ അവസാനത്തെ ദിവസമായത്‌ കൊണ്ട് രാകേഷ് രാവിലെ തന്നെ റൂമില്‍ എത്തി വിളിച്ചുണര്‍ത്തി .. അവന് കൊടുക്കാമെന്നു പറഞ്ഞ ട്രീറ്റ് ഇന്നെങ്കിലും കൊടുക്കണം .. അവനെ പോലുള്ള നല്ല മനസ്സുള്ള കൂട്ടുകാരനെ ഇനി കിട്ടാന്‍ ചാന്‍സില്ല .. ഉള്ള പൈസയൊക്കെയെടുത്ത് കറങ്ങാന്‍ തന്നെ തീരുമാനിച്ചു .. രാജകീയമായി ചുറ്റാന്‍ ഒരു ഡ്രൈവറെയും, ടാകസിയെയും വിളിച്ചു.. ബാന്ഗ്ലൂരിന്റെ മനോഹാരിതയും വിഷപ്പുകയും കാറിന്‍റെ തുറന്ന വിന്‍ഡോയിലൂടെ ആവോളം ആസ്വദിച്ചു.. ആദ്യം തന്നെ ലാല്‍ബാഗിലെ കാഴ്ചകളില്‍ തുടങ്ങി.. കാണാന്‍ കാര്യമായൊന്നുമില്ലെങ്കിലും അവിടെ പ്രഭാതസവാരിക്കു വന്ന കുറച്ചുപേരെ കണ്ടു..നല്ല തുടക്കം.. അവിടെന്നു നേരെ എം.ജി.റോഡില്‍ പോയി.. ബര്‍ഗറും പിസ്സയും കഴിച്ചു വയര്‍ നിറച്ച് ശിവാജി നഗറിലെ തിരക്കിലേക്ക് പോയി.. കൊമേഴ്സ്യല്‍ സ്ട്രീറ്റില്‍ പോയി ബാര്‍ഗെയിന്‍ ചെയ്ത് ബാര്‍ഗെയിന്‍ ചെയ്ത് 200ല്‍ അധികം രൂപ കുറച്ച്സാധനം വാങ്ങിക്കാതെ അവിടെ നിന്ന് സ്കൂട്ടായി.. പാവം കടക്കാരന്‍.. നമ്മളെ ചീത്ത വിളിച്ച് തൊണ്ടയിലെ വെള്ളം വറ്റിയത് മിച്ചം.. --- എത്ര കുളം കണ്ടിരിക്കുന്നു.. അവന്‍ പറഞ്ഞതായിരുന്നു ജാലഹള്ളിയിലെ മലയാളി ഏരിയയില്‍ പോയാല്‍ നല്ല നാടന്‍ കള്ളു കിട്ടുമെന്ന്.. കര്‍ണാടകയിലെ കേരള കള്ളു കുടിക്കാന്‍ നേരെ വിട്ടു.. രണ്ടു പേരും നല്ലോണം കുടിച്ചു,ഡ്രൈവറും.. കള്ളിന്റ്റെയും കപ്പയുടെയും ഇറച്ചിയുടെയും ക്ഷീണത്തില്‍ കുറച്ചു നേരം കാറില്‍ തന്നെ മയങ്ങി.. കോളേജ് വിടുന്ന കറക്റ്റ് സമയത്ത് തന്നെ ക്രൈസ്റ്റ് കോളേജിനു മുന്നിലെത്തി.. മുടിയൊക്കെ ചീകിയൊതുക്കി വിശാലമായ ഒരു വായനോക്കല്‍ .. ഇനി ഇതുപോലെ ഉണ്ടാവില്ലല്ലോ.. അവിടുന്ന് ഇറങ്ങുമ്പോ ഒരു വിഷമം പോലെ... അവസാനം ഫോറം മാളിലേക്ക്.. K.F.C. ന്‍റെ ചുറ്റും ഒന്നൂടെ കറങ്ങി,ഡ്രസ്സിന്റെ വിലയൊക്കെ നോക്കി ഒരു ഹൈ പ്രൊഫഷണല്‍ വായ്നോക്കല്‍.. സമയം നോക്കി..നാട്ടിലേക്കുള്ള ബസ്സിന്‍റെ സമയമാവാറായി..പെട്ടെന്ന് മടിവാലയിലെക്കെത്തി.. പേഴ്സ് തുറന്ന് പൈസ കൊടുക്കാന്‍ നോക്കിയപ്പോഴാ ആ സത്യം മനസിലായത്.. കുറേ ആയിരത്തിന്റെ നോട്ടുകള്‍ കാണുന്നില്ല... ഞാന്‍ രാകേഷിനെ നോക്കി, അവന്‍റെ നിസ്സഹായ ഭാവം ഒരു വൃത്തികെട്ട ചിരിയിലൂടെ പുറത്തേക്കു വന്നു.. “ഒരു പണിയും ഇല്ലാണ്ട് , വയറു നിറയെ കഴിച്ച് കെടന്നുറങ്ങിക്കോ”.. അമ്മയുടെ സ്ഥിരം ചീത്തവിളിക്ക് ഇന്നും നല്ല ടൈമിംഗ് ആയിരുന്നു.. ഭാഗ്യം തന്നെ.. ഇപ്പൊ അമ്മ വിളിച്ചില്ലെങ്കില്‍ സ്വപ്നത്തില്‍ ഡ്രൈവറുടെ അടി വാങ്ങേണ്ടി വന്നേനെ,കൊടുക്കേണ്ട പൈസക്ക് പകരം അയാള്‍ പറഞ്ഞതൊക്കെ ചെയ്യേണ്ടി വന്നേനെ.. ഈ ഉച്ചക്കത്തെ കാറ്റിന്‍റെ ഒരു കാര്യം .. ഒറ്റയടിക്ക് എന്നെ ബാന്ഗ്ലൂര്‍ മുഴുവന്‍ ചുറ്റിച്ചല്ലോ.. നല്ലോണം കഴിച്ചത് കൊണ്ടാണെന്ന് തോന്നുന്നു.. വയറില്‍ നിന്നൊരു ശബ്ദം..

അവള്‍ ...

ഇന്നും കാലിക്കുപ്പിയും ചുറ്റും വീണു കിടക്കുന്ന സിഗരറ്റു കുറ്റികളും തന്നെയാണ് അവന് കൂട്ട് .. പുറത്ത് പെയ്യുന്ന ചാറ്റല്‍മഴയില്‍ അവന്‍റെ ഓര്‍മകളും ഇഴുകിച്ചേര്‍ന്നു.. കൂട്ടിലിട്ടു അടച്ചു വച്ച ഓര്‍മകള്‍ക്ക് വീണ്ടും ജീവന്‍ വച്ചു, അവനു ചുറ്റും കറങ്ങാന്‍ തുടങ്ങി..ചുറ്റും പരക്കുന്ന ഇരുട്ടില്‍ വെളിച്ചം വിതറിയ അവളുടെ പുഞ്ചിരി തൂകുന്ന മുഖം.. ഒരുമിച്ചു നടന്ന് തയഞ്ഞ ഇടവഴി .. അവര്‍ക്കായി രാത്രിയിലും ആഞ്ഞടിച്ച കടലിലെ തിരകള്‍ .. ജീവിതത്തിന്‍റെ ഏതോ ഇടനാഴിയില്‍ വച്ച് നഷ്ടപ്പെട്ട പ്രണയത്തിന്‍റെ സുഗന്ധം.. എന്തായിരുന്നു പെട്ടെന്ന് സംഭവിച്ചത്?
എല്ലാത്തിനും അവളും തയ്യാറായിരുന്നു...പെട്ടെന്ന് എല്ലാം തകിടം മറിഞ്ഞു.. പെണ്ണല്ലേ.. അവര്‍ക്ക് ഈ ഏകാന്തത എന്തെന്ന് അറിയില്ലല്ലോ.. അത് അനുഭവിക്കാന്‍ അവര്‍ക്കൊരിക്കലും അവസരം വരാറില്ലല്ലോ.. ടി.വി.യില്‍ അപ്പൊ കളിച്ചു കൊണ്ടിരുന്ന ''സെക്കന്‍ഡ് ഷോ" എന്ന സിനിമയിലെ ഡയലോഗ് അവനെ വീണ്ടും യാഥാര്‍ഥ്യത്തിലേക്കെത്തിച്ചു . . "അന്നും ഇന്നും എന്നും പെണ്ണിന് പണം തന്നെ കാമുകന്‍ " .. ബാക്കിയുള്ള മദ്യത്തില്‍ അവളുടെ മണം ചേര്‍ത്ത് ഒറ്റവലിക്ക് കുടിച്ചു.. വീണ്ടും ഒരു സിഗരറ്റ് കൂടി കത്തിച്ച് പുകയില്‍ അവളുടെ ചിത്രം വരയ്ക്കാന്‍ തുടങ്ങി .. നീണ്ടു വളര്‍ന്ന മുടിയിലൂടെ അവള്‍ പതുക്കെ വീണ്ടും കയറാന്‍ തുടങ്ങി.. അപ്പോഴും അവനോര്‍ത്തു കൊണ്ടിരുന്നത് അവളുടെ ഇടത്തെ ചെവിക്ക് പിറകിലെ ആ കാക്കപ്പുള്ളിയെ കുറിച്ചായിരുന്നു.. 

ഒഴിഞ്ഞ വീട് ....

ഓര്‍മ്മ വച്ചപ്പോ മുതല്‍ ആ പൂച്ചക്കുട്ടി അവിടെയായിരുന്നു .. അവിടെ എന്ന് വച്ചാല്‍ ആ ഉമ്മയുടെ വീട്ടില്‍ ... ഉമ്മ അതിനെ സുഹറ എന്നും വിളിച്ചു .. വേറെ ആരുമില്ലാത്ത ആ കുഞ്ഞുവീട്ടില്‍ സുഹറ റാണിയായി... വിരുന്നുകാര്‍ പോലും വിരളമായിരുന്നു ... ഓട്ട വീണ ഓടിനിടയിലൂടെ വീഴുന്ന മഴത്തുള്ളികള്‍ അവര്‍ ഒരുമിച്ചു നനഞ്ഞു..സ്നേഹത്തിന്റെ പുതു കിരണങ്ങള്‍ നെയ്യാന്‍ തുടങ്ങി.. ഉമ്മ പോകുന്ന സ്ഥലത്തൊക്കെ സുഹറയും പോകാന്‍ തുടങ്ങി.. എപ്പോഴും പീടികയില്‍ പോകുമ്പോള്‍ അടുത്തുള്ള 5 വയസ്സുകാരന് നാരങ്ങമിട്ടായി വാങ്ങിച്ചു കൊടുക്കും.. അവനെപ്പോഴും ഗേറ്റിനു അടുത്തുണ്ടാകും.. സുഹറയെ കാണുമ്പോ അവന്‍
ചിരിക്കും.. അവളും കണ്ണിറുക്കി കാണിക്കും.. അവരങ്ങനെ നല്ല കൂട്ടുകാരായി. അവന്‍റെ അച്ഛനും അമ്മയും സുഹറയെ ഓടിക്കുമെങ്കിലും അവര്‍ കാണാതെ അവള്‍ ഇടക്ക് അവിടേക്ക് വരും.. അവന്‍ അവള്‍ക്ക് എന്തെങ്കിലും കഴിക്കാന്‍ കൊടുക്കും, ഒളിച്ചു കളിക്കും.. അങ്ങനെ ദിവസങ്ങള്‍ പോയി പോയി ഒരു മഴക്കാലത്ത് ആഞ്ഞടിച്ച കാറ്റിന്‍റെ എതിര്‍ദിശയിലേക്ക് ഒരു ജീവന്‍ പൊലിഞ്ഞു പോയി.. ഉമ്മയുടെ വിറങ്ങലിച്ച ശരീരം കാണാന്‍ അവന്‍ അച്ചന്റെ കൂടെ വന്നു .. കരയാനറിയാതെ സുഹറ അവനെ തന്നെ നോക്കി നിന്നു .. അവന്‍റെ മുഖത്ത് നാരങ്ങാമിട്ടായി നഷ്ടപ്പെട്ട സങ്കടം, സുഹറയ്ക്ക് ഭക്ഷണം നഷ്ടപ്പെട്ട സങ്കടം എന്നതിലപ്പുറം എന്തൊക്കെയോ രണ്ടുപേരേയും കൂട്ടിയോജിപ്പിച്ചു നിര്‍ത്തി.. ആരൊക്കെയോ കൂടി ഉമ്മയെ എടുത്തു പോയപ്പോ അവളും പിന്നാലെ പോയി എങ്ങോട്ടെക്കെന്നില്ലാതെ .. ആരോ ആ വീടിന്‍റെ വാതിലും പൂട്ടി.. ഇനി ഒരു മഴ നനയാന്‍ ആരുമില്ലാതെ... 

Saturday 25 May 2013

മഴനൂല്‍സ്പര്‍ശത്തിനായി

കത്തിത്തീരാത്തൊരഗ്നിയായി 
കാലത്തിന്‍റെ മാറില്‍ കനല്‍മഴ
വീഴ്ത്തിക്കൊണ്ട് വെയില്‍ ....
ഒരിറ്റു തണലിനായി പടുവൃക്ഷങ്ങളുമില്ല ..
ഉരുകിത്തീരുന്ന ചൂടിലും 
അവളെന്‍റെ നിഴല്‍ കടംകൊണ്ടു...
വരണ്ടുണങ്ങിയ മനസ്സും,
തകര്‍ന്നടിഞ്ഞ സ്വപ്നത്തിന്‍റെ
ശവക്കൂനകളും,
അവള്‍ക്കൊപ്പമെത്താതിരുന്ന
തളര്‍ന്ന കാലുകളും
എന്തിനോ വേണ്ടി ദാഹിച്ചു ...
കയ്യെത്തും ദൂരത്തായിരുന്നിട്ടും
എനിക്കും അവള്‍ക്കുമിടയില്‍ പണിതുവീണ
അദൃശ്യമായ കാലയവനികയുടെ
അപ്പുറത്തു നിന്ന് അവള്‍ പുഞ്ചിരിക്കുന്നു,
കൂടെ എന്‍റെ നിഴലും...
യാഥാര്‍ഥ്യത്തിന്‍റെ മറ്റേക്കോണില്‍
സ്വപങ്ങളുടെ ഭാണ്ടക്കെട്ടും പേറി
ഞാന്‍ വീണ്ടും യാത്ര തുടങ്ങി..
ഇനിയും പെയ്യാതിരിക്കുന്ന
മഴനൂല്‍സ്പര്‍ശത്തിനായി....


മലമുകളിലെ വേടന്‍

ഇന്നലെത്തെ സ്വപ്നം എനിക്ക്
പറയാതെ പറഞ്ഞു തന്നത്,
ആ മലമുകളിലേക്കുള്ള വഴിയായിരുന്നു...
ഉറക്കച്ചടവ് കഴിഞ്ഞ ഉടന്‍ സ്വപ്നത്തെ
കടലാസ്സിലാക്കി മലമുകളിലേക്ക്
ഞാന്‍ യാത്ര തിരിച്ചു...
മലമുകളിലെ വേടനെ കാണാന്‍ .....
വിധിയെ അമ്പെറിഞ്ഞു തോല്‍പിക്കുന്ന
മലമുകളിലെ വേടനെ കാണാന്‍ ...
കല്ലും മുള്ളും താണ്ടി വേടന്‍റെ
കോട്ടയിലെത്തി ....
അമ്പുകള്‍ നിറച്ച , സ്വര്‍ണം പൂശിയ
ചുമരുകളും തൂണുകളുമുള്ള
മലമുകളിലെ കോട്ട ...
എന്‍റെ വിധിയെ അമ്പെറിഞ്ഞു
തോല്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു...
ഒന്നും മിണ്ടാതെ കയ്യിലുള്ള
കണക്കുപുസ്തകം കാണിച്ചുതന്നു...
മുപ്പതു വെള്ളിക്കാശിനു ഒറ്റിയ
യൂദാസ് മുതല്‍,
അവസാനം നാല്പതു ലക്ഷത്തിനു
വിലയിട്ട ശ്രീശാന്ത് വരെ...
എന്‍റെ കയ്യിലെ ഓട്ടക്കാലണ നോക്കി
ഞാന്‍ തിരിച്ചു നടന്നു..
ഇനിയും ലണ്ടനിലേക്കും, ന്യൂയോര്‍ക്കിലേക്കും
ഇസ്രായേലിലേക്കും,എന്‍റെ നാട്ടിലേക്കുമൊക്കെ
യാത്ര കാത്തു കിടക്കുന്ന അമ്പുകളും,
പിഴയ്ക്കാത്ത ഉന്നവുമായി
മലമുകളിലെ വേടന്‍ കാത്തുനില്‍ക്കുന്നു .....

Sunday 7 April 2013

മടിവാളയിലെ പെണ്ണ്...

മജസ്റ്റിക്ക്ല്‍ നിന്ന് മടിവാളയിലേക്ക് ബസ്സില്‍ വരുമ്പോഴാ അവളെ കണ്ടത് . . ഇതാരപ്പാ .. കണ്ടാ അറിയില്ലേ മലയാളി ആണെന്ന്.. ബാന്ഗ്ലൂരില്‍ നിന്നാ പിന്നെ മലയാളി പെണ്‍പിള്ളേരെ പെട്ടെന്ന് മനസ്സിലാകും.. ബാക്കി മലയാളി ടീംസിനെ പോലെ ഇവക്ക് വല്യ ജാഡയോന്നുമില്ല... പെട്ടെന്ന് വേണു നാഗവള്ളി പറഞ്ഞത് ഓര്‍മ്മ വന്നു ('ബസ്സില്‍ കയറിയാല്‍ പിന്നെ അതില്‍ നിന്ന് ഇറങ്ങുന്നത് വരെ ഒരുത്തിയെ പ്രണയിക്കും') .. മനസ്സില്‍ വേണു നാഗവള്ളി ഉണര്‍ന്നു..അന്നയും റസൂലും ഉണര്‍ന്നു.. 'കണ്ണ് രണ്ടു കണ്ണ്' എന്ന പാട്ടും ഉണര്‍ന്നു.. ഇനി അവളും കൂടി ഉണര്‍ന്നാല്‍ ജോറായി.. നോക്കി, ഓളിങ്ങോട്ടു നോക്കുന്നില്ല.. അപ്പൊ പെണ്ണ് ഡീസന്റാ .. എന്‍റെ സ്റ്റോപ്പിലാ ഇറങ്ങുന്നതെങ്കില്‍ പരിചയപ്പെടാമായിരുന്നു, ഫേസ്ബുക്ക് അക്കൗണ്ട്, ഫോണ്‍നമ്പര്‍ രണ്ടും ചോദിക്കാമായിരുന്നു.. അപ്പൊ ഇന്നിനി ഞാന്‍ ബിസി ആയിരിക്കുമല്ലോ..ഓള് കണ്ണൂരായിരിക്കുവോ ..മനസ്സില്‍ ലഡ്ഡു പൊട്ടിക്കൊണ്ടിരുന്നു.ചിന്തകള്‍ അങ്ങ് ഹിമാലയം കേറാന്‍ തുടങ്ങി... പക്ഷെ വല്ലതും നടക്കണമെങ്കില്‍ അവള് ഞാന്‍ ഇറങ്ങുന്ന സ്ഥലത്ത് ആയിരിക്കണ്ടേ..എവിടെ ഓള് മടിവാളയൊന്നുമായിരിക്കില്ല.. വല്ല ക്രൈസ്റ്റ്‌ കോളേജിലോ മറ്റോ ആയിരിക്കും..ബസ്സ്‌ അങ്ങനെ മെല്ലെ ബാന്ഗ്ലൂരിലെ കൊച്ചു കേരളത്തിലെത്തി.. മടിവാള സ്റ്റോപ്പില്‍ എന്‍റെ തൊട്ടു ബാക്കില്‍ തന്നെ അവളും ഇറങ്ങുന്നു.. ഞാന്‍ അവളുടെ നിഴലിന്‍റെ കൂടെ തന്നെ നടന്നു. . മനസ്സില്‍ കൊടുംകാറ്റ് വീശിക്കൊണ്ടിരുന്നു.. C.C.L. ലെ മലയാളം കമന്ററി കേട്ട് ഒന്നും മനസ്സിലാവാത്ത അവസ്ഥയിലുള്ള ഒരുത്തനെ പോലെയായി ഞാനും.. തൊട്ടടുത്തൂടെ തന്നെ അവള്‍ നടക്കുന്നുണ്ട് .. ഏതായാലും ഉള്ള ധൈര്യമൊക്കെ സംഭരിച്ചു ഒന്ന് മിണ്ടാന്‍ തുടങ്ങിയതായിരുന്നു.. അപ്പോളിതാ ഒരുത്തന്‍ എന്‍റെ പേരും വിളിച്ചുകൊണ്ട് മുന്നില്‍ .. ധിം... എല്ലാം തകിടം മറിഞ്ഞു താഴെ കിടന്നു.. എന്‍റെ ഫ്രണ്ട് തന്നെ,ദിവസവും കാണുന്നതാ.. തെണ്ടി.. അവന്‍റെ ഒടുക്കത്തെ ഒരു ചോദ്യവും 'ഒരു നൂറു ഉറുപ്പ്യ ഉണ്ടോടാ എടുക്കാന്‍'.. ഓനെ നല്ല തെറിയും വിളിച്ചു ഞാന്‍ നേരെ നടന്നു.. അവളാണെങ്കില്‍ എവിടേക്കോ നടന്നു പോയി.. അങ്ങനെ അതും പോയി.. ഇന്നത്തെക്കുള്ളതായി.. വയറും നിറഞ്ഞു...


മാര്‍ക്സിനെ വായിക്കുന്ന ഗാന്ധി.....


കാലമേറെ മാറിയിട്ടും മാറാതിരിക്കുന്ന
ചുമരിലെ ചിരിച്ചു കൊണ്ടിരിക്കുന്ന
ഗാന്ധിയുടെ ഫോട്ടോ....
.നാടിന്‍റെ ഈ പോക്ക് കണ്ടിട്ടും
 നിങ്ങള്‍ക്കെങ്ങനെ ചിരിക്കാന്‍ 
തോന്നുന്നു, 
മനസ്സില്‍ കല്ലാണോ എന്നൊക്കെ
ചോദിച്ചു പോയി....
അപ്പോഴാണ്‌ അതിനുത്തരം
 പറയാനെന്ന പോലെ ആ ഫോട്ടോ
എന്നെ അടുത്തേക്കു വിളിച്ചത്...
"ശരിക്കും മടുത്തു പോയി,
ഇന്ത്യയുടെ ഹൃദയം ഗ്രാമങ്ങളിലാണ്,
ജനങ്ങളിലാണ് എന്ന് പറഞ്ഞു പഠിപ്പി
ച്ചതാനുണ്ടാക്കിയ പാര്‍ട്ടി തന്നെ 
അത് തിരുത്തി ഭാരതത്തെ 
കോര്‍പ്പറേറ്റുകളുടെയും 
അമേരിക്കയുടെയും കയ്യിലെ 
പാവകളാക്കി തീര്‍ത്തല്ലോ എന്നോര്‍ത്തപ്പോ
ഗാന്ധിയുടെ കണ്ണിലും വെള്ളം നിറഞ്ഞു...
ആ നിസ്സഹായാവസ്ഥ വായിച്ചെടുത്തു...
അതില്‍നിന്നും രക്ഷപ്പെട്ടുകൊണ്ട് 
ലാറ്റിനമേരിക്കയിലെക്ക് മനസ്സിനെ
പറത്തി വിട്ടു...
ചൂഷണത്തിന്റെയും അടിച്ചമര്‍ത്തലിന്റെയും 
സാമ്രാജ്യത്തിന്‍റെയും
 പിടിയില്‍ നിന്ന് പടപൊരുതി ജയിച്ച
ധീര നേതാക്കള്‍ - ഫിദലും ഷാവേസും
ബോളിവറും വിപ്ലവ ചിന്തകള്‍ക്ക്തിരി കൊടുത്തു..
"മാര്‍ക്സിസം പതിവിലും ശക്തിയായി
കൂടുതല്‍ പ്രാധാന്യത്തോടെ തിരിച്ചു വരും"
ആത്മവിശ്വാസത്തോടെയുള്ള വാക്കുകള്‍ ...
ഗാന്ധിയുടെ ചിന്തകളിലും മാറ്റം വന്നിരിക്കുന്നു..
ഞാനദ്ധേഹത്തിന്‍റെ കൈകളിലേക്ക് നോക്കി...
അതെ... 
ഗാന്ധി മാര്‍ക്സിനെ വായിച്ചു കൊണ്ടിരിക്കുകയാണ് ...
ഇപ്പൊ എനിക്ക് മനസിലാകും ആ ചിരിയുടെ ഭാവം..
അതിനു പ്രത്യാശയുടെ തലമാണുള്ളത്.