Monday 30 November 2015

ചെങ്കുത്തായ പാത ...

   എനിക്കും അവള്‍ക്കുമിടയില്‍ ചെങ്കുത്തായ കുത്തനെയുള്ള പാത ..  അവളിലേക്കെത്താനായി  ഞാന്‍ ആ  ഇടുങ്ങിയ  പാത  കയറാന്‍ തുടങ്ങി.. തൊടാതെ തന്നെ കൂമ്പിപോയ്ക്കൊണ്ടിരുന്ന തൊട്ടാവാടി ചെടികള്‍.. പെട്ടെന്നെവിടുന്നോ വന്ന് ഇടതു ചെവിയില്‍ കനത്തില്‍ മൂളി  എന്‍റെ ഇന്ദ്രിയങ്ങള്‍ മരിച്ചു പോയില്ലെന്നു തെളിയിച്ച  കരിവണ്ടുകള്‍... അവള്‍ നിശ്ചലയാണ്.. ഞാന്‍ ചലനത്തിന്‍റെ പേര് കണ്ടെത്തിയിട്ടില്ലാത്ത രൂപമായി മാറിയിരുന്നു.. അവളുടെ പിറകില്‍ നൂറു മഞ്ഞ കോളാമ്പികള്‍ ഒരുമിച്ചു വിടര്‍ന്നു നിന്നു.. "ഇല്ല കോളാമ്പി, നിന്നെ അയച്ചവരോട് പോയി പറയുക ,, ഇനിയെന്‍റെ ഋതുഭേദങ്ങള്‍ ഇവളാണ്.. നാലു പെരുവിരലുകളുടെ  പൂജ്യം അകലത്തില്‍ നമ്മള്‍ നിന്നു.. ശരീരം മുഴുവന്‍ നിറഞ്ഞ വിയര്‍പ്പുതുള്ളികളില്‍ ഞാന്‍ കളവിനെ മണത്തു..  ഞാന്‍ കാണാത്ത അഗാധതകളുടെ എതറയിലാണ് നീ സത്യത്തെ ഒളിപ്പിചു വച്ചത്??? ഞാനവളെ ആലിംഗനം ചെയ്തു.. കുതറി മാറാനാകാത്ത വിധത്തില്‍ ഞാന്‍ കരുത്തോടെ നിന്നു..ജീവന്‍ നിലനിര്‍ത്താനുള്ള ശ്വാസത്തിന്റെ പിടച്ചില്‍ വണ്ടിന്‍റെ മുരളിച്ചയേക്കാള്‍ കനത്തില്‍  ചെവിയില്‍ പതിച്ചു.. ഏതാനും ശ്വാസം മാത്രം  ഉള്ളില്‍ കിടന്നപ്പോ അവള്‍ പറഞ്ഞു, "ഞാന്‍ നിന്നെ സ്നേഹിക്കുന്നു". ഈ മണ്ണിനും ആകാശത്തിനുമിടയില്‍ മുഴങ്ങിയ ഏറ്റവും  വലിയ സത്യമായിരുന്നു അത് .. ഞാന്‍ പിടിവിട്ടു .. 
              അവള്‍ കൂടുതല്‍ സ്വതന്ത്രയായി കാണപ്പെട്ടു..  വിയര്‍പ്പിന്‍റെ  മണവും മാറി..  നമ്മള്‍  പതുക്കെ ,  ഒരുമിച്ച് ആ ചെങ്കുത്തായ  പാതയിറങ്ങാന്‍ തുടങ്ങി ...
നിന്റെ നഗ്നതയല്ല എനിക്കിഷ്ടം ,
നിന്റെ ആടയാഭരണങ്ങളല്ല എനിക്കിഷ്ടം ,
നേരിൽ പൊതിഞ്ഞ നിന്റെ സ്നേഹമാണെനിക്കിഷ്ടം..


Saturday 21 November 2015

മൂന്നു യാത്രകള്‍

മൂന്നു യാത്രകളുടെ ദിവസമായിരുന്നു ഇന്നലെ(നവംബര്‍ 10) ...

1. സൗഹൃദത്തിന്റെ ഊഷ്മളത വിളിച്ചോതി ഗ്രാമീണതയുടെ പച്ചപ്പിലൂടെ ഇളംകാറ്റു കൊണ്ടുള്ള യാത്ര .. 

2. പുതിയ പ്രതീക്ഷകളും പുതിയ ആകാശവും തേടിക്കൊണ്ടുള്ള പ്രവാസ ജീവിതത്തിലേക്കുള്ള രാകേഷിന്റെ യാത്രാ തുടക്കം.. എല്ലാവിധ ആശംസകളും 

3. ഉണർവിനു വേണ്ടിയുള്ള ഒരു അന്യ സംസ്ഥാന 'വനവാസ' യാത്ര ..
ജീവനവും അതിജീവനവും തുടിക്കുന്നു,തുടിച്ചു കൊണ്ടിരിക്കുന്നു..


പ്രകാശം,മനസ്സ്,പ്രണയം ...

കലങ്ങി മറിഞ്ഞ മനസ്സ് ഇരുണ്ടവെളിച്ചത്തില്‍ ഒരു മെഴുകുതിരി നാളത്തിനായി തേടി.. ചെടിച്ചട്ടിയിലെ പനിനീര്‍ വാടിതളര്‍ന്നു... രോമങ്ങള്‍ പൊഴിച്ച് വെള്ളപ്പൂച്ച ചാക്കില്‍ വീണ്ടും ക്ഷീണിച്ചു കിടന്നു.. ഇടവഴിയില്‍ ഇരുവശവും നിന്ന കള്ളിമുള്‍ച്ചെടി ഏകയായി പ്രിയ കൂട്ടുകാരനു യാത്രാമൊഴി നല്‍കി.. തൊട്ടടുത്ത കാക്കക്കൂട്ടില്‍ മുട്ടയിട്ട കള്ളിക്കുയില്‍ അവനെനോക്കി കണ്ണിറുക്കി.. 
നടന്നകന്ന വഴിയോരങ്ങളില്‍ പതിച്ച കാലടികളില്‍ വെയിലിനൊപ്പം വന്നമഴ ചുംബിച്ചു.. ഗ്രഹാതുരത്വവും ഒറ്റപ്പെടലിന്‍റെ തീവ്രതയും , വികാരങ്ങളുടെ ഏറ്റക്കുറച്ചിലുകളും പിറകില്‍ വച്ച് അവന്‍ കടല്‍ത്തീരത്തേക്ക് നടന്നകന്നു..
തീരവും കടലും - അത് പലതിന്റെയും ബിംബങ്ങളാണ്.. പ്രണയത്തിന്റെ ചലനമറ്റ ഒന്നാം പകുതിയാണ് കര.. തന്‍റെ ഓരോരോ തരികളിലും പ്രതീക്ഷകളുടെ ഭാരം കുത്തിനിറച്ച വലിയൊരു പിണ്ഡമാണ് കര.. കാത്തിരിപ്പിന്‍റെ ഒരിക്കലും മടുക്കാത്ത പ്രണയസ്തൂപം..
പ്രണയത്തിന്‍റെ അതിചലനമുള്ള രണ്ടാം പകുതിയാണ് കടല്‍. വികാരവിസ്ഫോടനങ്ങളുടെ ആണ്‍രൂപം.. നോക്കെത്താദൂരത്തോളം നീലിച്ചു നില്‍ക്കുന്ന ആണ്‍ പരപ്പ്..
കരയുടെയും കടലിന്‍റെയും ഒത്ത നടുവില്‍ രണ്ടു നിലനില്‍പ്പുകളുടെയും ഏറ്റവും കടുത്ത സംവേദകനായി അയാള്‍ നിന്നു.. യാത്ര അവസാനിപ്പിക്കാനുള്ള തുടക്കത്തിലായിരുന്നു അയാള്‍.. ഇരമ്പിയാര്‍ത്തു വന്ന കടല്‍ തന്‍റെ പെണ്‍ ജീവനെ പുണര്‍ന്നു.. തന്‍റെ കാല്‍ചുവടില്‍ അനുഭവിച്ചറിഞ്ഞ ആ പ്രണയ സാമീപ്യം, പ്രണയ സ്പര്‍ശം അയാളെ വീണ്ടും ഉണര്‍ത്തി.. ഒരു പുതിയ യാത്രാത്തുടക്കം.
അങ്ങകലെ ട്രെയിനിന്‍റെ ചൂളംവിളി.. കുത്തനെ വീണു കൊണ്ടിരുന്ന മഴത്തുള്ളികള്‍ക്കൊപ്പം അയാള്‍ തിരിച്ചു നടന്നു.. വിണ്ടുകീറിയ മാനത്ത് പ്രകാശത്തിന്റെ ഒളി മിന്നി

അപരിചിതത്വം ...

അപരിചിതത്വത്തിന്‍റെ സര്‍വ്വ ശക്തിയും സംഹരിച്ച് അവള്‍ ആഞ്ഞുതുപ്പി .. നുരഞ്ഞു വന്ന തുപ്പലില്‍ ഞാന്‍ എന്നെ കണ്ടു . കരയുന്ന എന്നെ , ചിരിക്കുന്ന എന്നെ, ഫിലോസഫി പറയുന്ന എന്നെ ,വാശി പിടിക്കുന്ന എന്നെ,പ്രണയിക്കുന്ന എന്നെ,നിഷ്കളങ്കത തേടുന്ന എന്നെ.. എല്ലാ തഴയലുകളും ഒരുമിച്ചു വെള്ളത്തുള്ളികളായി പതഞ്ഞു പൊങ്ങി എന്നെ വിഴുങ്ങാന്‍ തുടങ്ങി... മൂകസാക്ഷിയായി അവള്‍ നിന്നു ...

Saturday 24 October 2015

നീ ... ഞാന്‍ ...

ഋതുഭേദങ്ങളെ പറ്റി പഠിപ്പിച്ചത് 
നീയായിരുന്നു...
ഓരോ തെളിച്ചമുള്ള പകലിനും,
കരയുന്ന വിങ്ങുന്ന രാവുണ്ടെന്നും,
ആ രാവില്‍ നിശബ്ദമായി നിലവിളിക്കുന്ന 
മുഖമില്ലാത്ത അദൃശ്യ രൂപങ്ങളുണ്ടെന്നും ,
അതിലൊന്നാണ് ഞാന്‍ കൊത്തിയെടുത്ത 
നീയെന്നും നീ പറഞ്ഞു തന്നു...
ഞാന്‍ പരതിയത് എന്‍റെ മുഖമായിരുന്നു..
കൂരിരുട്ട് ശ്വാസം മുട്ടിച്ചു കൊന്ന 
നിലാവിന്‍റെ മറവില്‍ ഞാന്‍ 
നിന്നെ തന്നെ നോക്കിയിരിക്കുകയായിരുന്നു...
നിന്‍റെ നിഴലുകള്‍ പോലും
എന്‍റെ പിന്നിലായിരുന്നു....

Friday 23 October 2015

ബ്രഡിന്റെ മണമുള്ള പെണ്‍കുട്ടി

ബ്രഡിന്റെ മണമുള്ള പെണ്‍കുട്ടി .. അവളെക്കാൾ ഞാൻ ആസ്വദിച്ചിരുന്നത് അവളുടെ മണമായിരുന്നു,നല്ല ബ്രഡിന്റെ മണം.. നീ ജനിച്ചു വീണത്‌ ബേക്കറിയിലാണോ എന്നെപ്പോഴും ചോദിക്കണമെന്നുണ്ട്. പക്ഷെ എന്നത്തേയും പോലെ ഉത്തരമില്ലാത്ത ചോദ്യങ്ങൾ എന്നെ തിരിച്ചു വന്നു കൊത്തുമെന്നെനിക്കറിയാം ..അതു കൊണ്ട് തന്നെ ചോദ്യം സൌകര്യപൂർവ്വം മറന്നു ഞാൻ ആ മണത്തിൽ അലിഞ്ഞലിഞ്ഞു പൊയ്ക്കൊണ്ടിരുന്നു ... ഇഴുകി ചേരുന്ന വിധം സാദൃശ്യം എനിക്ക് തോന്നിപ്പോയത് അവളുടെ കൂടെ അടുത്തുള്ള ബേക്കറിയിൽ പോയപ്പോഴായിരുന്നു ... വേർതിരിച്ചെടുക്കാൻ പറ്റാത്ത വിധത്തിലുള്ള 2 മണങ്ങളുടെ ഇഴുകിചേരലിൽ  ഞാൻ സ്വയം വിജയിച്ചു ചിരിച്ചു .. തന്റെ മണം കുടിയിരുത്തിയ ശരീരത്തെ അസൂയമാം വിധം നോക്കി ചില്ലു കൂട്ടിലിരുന്ന റൊട്ടിക്കഷണം വിറച്ചു .. ഒരു പനിച്ചൂടിൽ അവൾ എന്റെ മുഖത്തേക്ക് ചാറ്റിയ ചർദ്ദിലുകൾക്കും അതെ ബ്രഡിന്റെ മണമായിരുന്നു . ഞാൻ വെറുക്കാത്ത ഒരേ ഒരു ചർദ്ദിലിന്റെ  മണമായിരുന്നു അത് ..ഞാനിപ്പോഴും തിരച്ചിലിലാണ് ,ബ്രഡിന്റെ മണത്തിൽ ചാലിച്ചെടുത്ത സ്നേഹം തിരിച്ചു കൊടുക്കാനായി ,എന്റെ ബ്രഡിന്റെ മണമുള്ള പെണ്ണെ ... നിനക്കായി ...

പ്രതീക്ഷ




മഞ്ഞിച്ച വെയിൽ കൊഞ്ഞനം കുത്തി ചിരിച്ചു .. തളർന്നു വീഴാറായ നിഴലിൽ അവൻ സ്വയം പരതി .. നിമിഷങ്ങളുടെ വേഗതയും വേദനയും അവൻ മുഖത്തിലൊളിപ്പിച്ചു .. നിശബ്ദതയുടെ ഭീകരതയെ അവളുടെ മുഖം കീറി മുറിച്ചു .. അവശേഷിച്ച ഇലകളെയും കാറ്റിനു വിട്ടു കൊടുത്ത് ഒറ്റയാൻ മരം നഗ്നനായി .. ഓരോ യാത്രയിലും നഷ്ടപ്പെട്ട സ്വപ്നങ്ങളെ ചേർത്ത് വച്ച് അവൻ ഭൂതകാലത്തിന്റെ തടവറ യിലേക്ക് കണ്ണ് പൂഴ്ത്തി .. വർത്തമാനം മരിച്ചിരുന്നു .. എരിയുന്ന തീ നാളം ഉള്ളിലപ്പോഴും പ്രതീക്ഷയായി കത്തിക്കൊണ്ടിരുന്നു ...

ചൂട് ....


കന്നി മാസത്തിലെ സൂര്യൻ മങ്ങിയും തെളിഞ്ഞും ,
കാർമേഘത്തോട് പട പൊരുതിയും ഉജ്ജ്വലിച്ചു നിന്നു..
അങ്ങകലെ അവൾ , 
ഉള്ളിലുരുകുന്ന ചൂടിലും
മീതെ ഒരു പനിചൂടിലായിരുന്നു ...
ഏതു മഴ വന്നാലും തണുക്കാത്ത ചൂടിൽ
അവൾ തനിച്ചായിരുന്നു ..
അതിനടുത്തായി അവൻ കാത്തിരിക്കാൻ തുടങ്ങിയിരുന്നു ...
കുളിരായി പെയ്യാനല്ല ,
അവളുടെ ചൂടിന്റെ നേർ
പകുതിയാവാൻ ...

പ്രണയം ..

ഒഴിഞ്ഞ വയറാണ് എനിക്ക് നിന്നോടുള്ള പ്രണയത്തിന്റെ നേർസാക്ഷി ....
മറുപുറം ...
ഒരാണ്ടിൽ ഒഴിയുന്ന എൻ നിറവയർ നിന്നോടുള്ള എൻ തീവ്രാനുരാഗത്തിൻ സ്മാരകം...



അവശേഷിപ്പ് ...

ആശുപത്രി കെട്ടിടത്തിന്റെ മൂന്നാം നിലയിലെ ആറാമത്തെ റൂമില്‍ തളം കെട്ടി നില്‍ക്കുന്ന രക്തത്തിന്‍റെയും മരണത്തിന്‍റെയും ഇടയില്‍ അവന്‍ മലര്‍ന്നു കിടന്നു.. ഇന്നാണ് ആ ദിവസം.. തന്‍റെ തലയില്‍ പടര്‍ന്ന്‍ നില്‍ക്കുന്ന ആ വലിയ മുഴ നീക്കം ചെയ്യേണ്ട ദിവസം.. വേദനയോട് മല്ലിടിച്ച് മല്ലിടിച്ച് തളര്‍ന്ന കണ്ണുകളില്‍ എന്നാലും ആ തിളക്കം ബാക്കിയുണ്ടായിരുന്നു.. ഇനി കണ്ണു കലങ്ങരുത് ട്ടോ എന്ന് അവള്‍ പറഞ്ഞിരുന്ന വാക്കുകള്‍ അവന്‍ നെഞ്ചോടു ചേര്‍ത്തു വച്ചിരുന്നു.. വേദനയുടെ ഉയരങ്ങളിലും ആഴങ്ങളിലും അവനെ നില നിര്‍ത്തിയത് അവളുടെ അസാന്നിധ്യം കൊണ്ടുള്ള സാന്നിധ്യം തന്നെയായിരുന്നു.. "അവളെവിടെയാണ് ?? വരുമായിരിക്കില്ലേ?? മറക്കാന്‍ പറ്റില്ലെന്നല്ലേ എപ്പോഴും പറയാറ്".. സര്‍ജറിയുടെ സങ്കീര്‍ണത അറിയാമായിരുന്ന ഡോക്ടര്‍ മുഖത്ത് ഒട്ടിച്ചു വെച്ച പുഞ്ചിരിയിലൂടെ എല്ലാര്‍ക്കും ആശ്വാസം പകര്‍ന്നു.. ഓപ്പറേഷന്‍ തിയേറ്ററിലേക്ക് പോകുന്നതിനു മുന്നേ അമ്മയുടെ ചുണ്ടില്‍ ദൈവത്തിന്‍റെ പേര് വന്നും പോയിയിമിരുന്നു.. ദൈവവും അമ്പലവുമെല്ലാം മനസ്സില്‍ നിന്ന് എടുത്തു മാറ്റിയിട്ടു കൊല്ലങ്ങളായി.. അത് കൊണ്ട് തന്നെ അവന്‍റെ ചുണ്ട് നിശ്ചലമായി നിന്നു... കണ്മുന്നില്‍ നിന്നു എല്ലാവരും ദൂരേക്ക് നീങ്ങിക്കൊണ്ടിരുന്നു.. തിയേറ്ററിലേക്ക് കയറുമ്പോ അവളുടെ കൈ യും വിട്ടു.. ഇത്രേം കാലം തന്നെ ജീവിപ്പിച്ചത് ആ കൈയുടെ ചൂട് നല്‍കിയ പ്രതീക്ഷകള്‍ തന്നെയായിരുന്നു.. കണക്കു പുസ്തകത്തിന്‍റെ അടുത്ത പേജും മറിക്കപ്പെട്ടു.. തെറ്റും ശരിയും നിറഞ്ഞ കണക്കുകൂട്ടലുകളില്‍ അവള്‍ വലിയ ശരിയായി മാറി നിന്നു.. മൂന്നു മണിക്കൂര്‍ നീണ്ടു നിന്ന സര്‍ജറിക്കു ശേഷം ആ മുഴ നീക്കപ്പെട്ടു.. വേദനയും വേദന സംഹാരികളും മാറി നിന്നപ്പോ അവന്‍ കണ്ടു അവളെ എന്നത്തെക്കാളും സുന്ദരിയായി..ഇരുട്ടില്‍ നിന്നു കണ്ടെത്തിയ വെളിച്ചം പോലെ .. നിസ്സഹായമായ മുഖവുമായി ഡോക്ടര്‍ അമ്മയെ കണ്ടു.. "സോറി." .. തേങ്ങലടികള്‍ തിരകളെക്കാള്‍ ശക്തിയില്‍ ഉയര്‍ന്നു പൊങ്ങി.. അവന്‍റ് കണ്ണുകളില്‍ ഇപ്പോഴും ആ തിളക്കം.. അങ്ങുദൂരെ അവളുടെ ഇടനെഞ്ചിടറി ...

Saturday 26 September 2015

ഭ്രാന്തിന്റെ ചങ്ങലകൾ വീണ്ടും കിലുങ്ങി ..

ഞാൻ കണ്ണുകൾ നോക്കി.. കണ്ണുകൾ ഒന്നും പരതിയില്ല.. കണ്ണീർ പാടം വരണ്ടു .. അളന്നളന്നു വെച്ച അവളുടെ കാലടിയിൽ എന്നിലേക്കുള്ള ദൂരം വരയ്ക്കപ്പെട്ടു .. പിൻവിളിയിൽ ജനിച്ചെക്കാവുന്ന തിരിച്ചു വരവിനായി അവൾ കാത്തിരുന്നു കാണുവോ? മരണത്തിന്റെ മണമുള്ള നിശ്ശബ്ദതയിൽ ഞാൻ സ്വയം നഷ്ടപ്പെട്ടു .. കാറ്റിലും കോളിലും പെട്ട് എന്റെ ഉള്ളിലെ മരം കടപുഴകി വീണു .. ഭ്രാന്തിന്റെ ചങ്ങലകൾ വീണ്ടും കിലുങ്ങി ..


പോക്കറ്റടിക്കപ്പെട്ടവനാനെന്നുള്ള ഔദാര്യം പോലും കാണിക്കാതെ ഒരു മടിത്തട്ട് ക്ഷമാപണം അവളെന്‍റെ നേര്‍ക്ക് നീട്ടി...

നീ എന്തിനാണിങ്ങനെ എന്നെ ഭ്രാന്തമായി സ്നേഹിക്കുന്നത്???
എന്റെ തലയിലെ രണ്ടു സ്ക്രൂ ഇളകി താഴെ വീണു ..
അല്ല അപ്പൊ നീ എന്തിനാ തിരിച്ച് എന്നെ ഇങ്ങനെ ഇഷ്ടപ്പെടുനത് ?
ആ രണ്ട് സ്ക്രൂ അല്ലാതെ മൂന്നാമതൊരു സ്ക്രൂ കൂടി എനിക്ക് നഷ്ടമായിട്ടുണ്ട് ..
ചില ചോദ്യങ്ങൾക്ക് നമുക്ക് ഒരിക്കലും ഉത്തരം ഉണ്ടാവില്ല... അങ്ങനെ ഒരു തലക്ക് പിടിച്ചു പോയ ഭ്രാന്ത് ...
ചങ്ങലക്ക് തളച്ചിടാനാകാത്ത ഭ്രാന്തിൽ എനിക്ക് നഷ്ടപ്പെട്ട നിഷ്കളങ്കത പുനർജനിച്ചു...
ആ നിഷ്കളങ്കതയുടെ ചെറു വെട്ട ത്തിൽ സ്വയo മറന്നു ചിറകിടറി വീണുപോയി പാവം ആ പെൺകിളി...

Saturday 5 September 2015

പ്രണയം ....

അവള്‍ : പ്രണയത്തിനു ഒരാണ്‍പൊക്കം  ഉണ്ടെന്നു അവള്‍ മനസ്സിലാക്കി ..

അവന്‍ : തന്‍റെ പ്രണയത്തിനു നെഞ്ചിന്‍ കൂടില്‍ എത്തുന്ന അവളുടെ നിസ്വാസത്തിന്റെ തഴമ്പുണ്ടെന്നു അവനും തിരിച്ചറിഞ്ഞു. ..

പ്രണയം : രണ്ടു പേര്‍ക്കുമിടയില്‍ വീര്‍പ്പുമുട്ടിയ പ്രണയം നഷ്ടമായ ചെമ്പകപ്പൂമണത്തിനായി തെരഞ്ഞു... 

Wednesday 26 August 2015

കൂടിച്ചേരലുകള്‍..


എല്ലാ കൂടിച്ചേരലുകളും അസ്ഥിത്വത്തിന്റെ മൂന്ന്‍ തലങ്ങളെയും തൊടാറുണ്ട്‌ എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍.. ഓര്‍മ്മകളുടെ മധുരം കൂടി വരുന്ന വീഞ്ഞ് , പുതു അനുഭവത്തിന്‍റെ കുളിര്‍മഴ , വരാനിരിക്കുന്ന വേനലുകള്‍ക്കുള്ള പ്രചോദനം.. അത് കൊണ്ട് തന്നെ കൂടിച്ചേരലുകള്‍ക്കുള്ള അവസരങ്ങള്‍ പരമാവധി മുതലാക്കാറുണ്ട്.. പ്രത്യേകിച്ചും നിങ്ങളോടൊപ്പമുള്ള നിമിഷങ്ങള്‍.. ജഷ്നയുടെ കല്യാണവും കണ്ണൂരും തലശ്ശേരിയും എല്ലാവര്‍ക്കും ആസ്വദിക്കാന്‍ സാധിച്ചെന്നു കരുതുന്നു... ഞാന്‍ കൂടുതല്‍ ആസ്വദിച്ചത് ശനിയാഴ്ച രാത്രിയിലെ ഒന്നിച്ചിരിക്കല്‍ ആയിരുന്നു..  തുറന്നു പറച്ചിലിന്റെ ഒരു വിശാലമായ ഒരിടം.. ചര്‍ച്ചയും മറു ചര്‍ച്ചയും സമയത്തെ തോല്‍പ്പിച്ചു മുന്നോട്ട് പോയി കൊണ്ടിരുന്നു... അനൂബ് പറഞ്ഞാണ് നിതിന്‍ മാത്യൂസിനെ അറിയാന്‍ തുടങ്ങിയത്.. അറിഞ്ഞറിഞ്ഞ് തുടങ്ങിയപ്പോഴാണ് ഒരേ വേവ് ലെങ്ങ്ത് ആണെന്ന് മനസിലായത്.. അന്ന് പ്രിയയുടെ കല്യാണത്തലെന്നു പോയപ്പോള്‍ ഒരു ഒറ്റപ്പെടല്‍ അനുഭവപ്പെട്ടതും ഒന്ന് ശരിക്കും പരിചയപ്പെടാതെ പോയ നിതിനും, പ്രിയയും ഇന്ന് മനസ്സോടു കുറെ അടുത്തു..  "സോഷ്യല്‍ ഡെമോക്രാറ്റ് " എന്ന വിശേഷണം  ഇഷ്ടപ്പെടുന്ന  അല്ലെങ്കില്‍ അങ്ങനെത്തന്നെയുള്ള ഒരാളാണ് നിതിന്‍.. നിതിന്‍റെ നേതൃത്വത്തില്‍ തന്നെയാണ് ചര്‍ച്ചകള്‍ മുന്നോട്ടു പോയതും..സ്വന്തം വീക്ഷണങ്ങള്‍ അവതരിപ്പിച്ചു കൊണ്ടുള്ള പരസ്പരമുള്ള 0 സംസാരങ്ങള്‍.. വ്യത്യസ്തമായ കാഴ്ചപ്പാടുകള്‍ കഴിക്കാനിരിക്കുന്ന പെണ്ണിനു വേണ്ടിയും നിതിന്‍  കരുതി വെക്കുന്നു... അനൂബ്.. അനൂബ് എപ്പോഴും ജീവിതം ആസ്വദിച്ചു കൊണ്ടിരിക്കണം എന്ന മനോഭാവം ഉള്ള ആളാണ്‌.. മനസ്സില്‍ വലിപ്പ ചെറുപ്പം കൊണ്ട് നടക്കാറില്ല .. അത് കൊണ്ട് തന്നെയാണ് C.G.I യില്‍ വച്ച് നമ്മളെ പരിചയപ്പെടാനും ഗ്രൂപ്പില്‍ എല്ലാര്‍ക്കും കൂടുതല്‍ അറ്റാച്ച്മെന്‍റ് ഉള്ള ആളായി എന്നും നില നില്‍ക്കുന്നതും.. എപ്പോഴും ഒരു ടീം എന്ന ആശയം അല്ലെങ്കില്‍ അത് നടപ്പിലാക്കുന്ന നല്ല സംഘാടകനാണ്  എന്നും..ജീവിതത്തെ ഭയങ്കര Passionate ആയി കാണുന്നു അനൂബ്.. കല്യാണ ചരടിലൊന്നും തളച്ചിടാന്‍ പറ്റൂല്ല ഈ ഊര്‍ജ്വസ്വലത അല്ലെ അനൂബെ..ആന്റണി.. ആന്റണി നിഷ്കളങ്കനാണ്.. ഇടക്കിടക്ക് കുശുമ്പ് വരുമെങ്കിലും എന്നും ഒരു ടീമായി  മുന്നോട്ട് പോകാന്‍ അനിവാര്യമായ ഒരു സാന്നിധ്യമാണ് ആന്റണിയുടേത്.. ആന്റണി ഇല്ലാത്ത ഗ്രൂപ്പ് എപ്പോഴും അപൂര്‍ണ്ണമാണ്.. ഏതു സാഹചര്യത്തിലും പൊരുത്തപ്പെടുന്ന വ്യക്തിത്വം..അതാണ്‌ ആന്റണി.. പിന്നെ ലിബിന്‍ .. ലിബിനെ പറ്റി മനസ്സിലാക്കിയടുത്തോളം ആള് ഭയങ്കര സിമ്പിള്‍ ആണ്.. ആരെ പറ്റിയും അങ്ങനെ പരാതികളില്ലാത്ത ചെക്കന്‍...
                         കണ്ണൂര്‍ എന്ന് വച്ചാ എന്നും വെട്ടും ചോരയും എന്നല്ല പച്ചപ്പ്‌ നിറഞ്ഞു കവിഞ്ഞ സ്ഥലമാണെന്ന് ഇപ്പൊ എല്ലാര്‍ക്കും മനസിലായില്ലേ... എപ്പോഴാണ് ഇനി അടുത്ത ട്രിപ്പ്‌????

Sunday 16 August 2015

പ്രതിഷേധക്കരച്ചില്‍

വഴി തെറ്റി വന്ന കാലം...
ബലിച്ചോറ് കൊത്താതെ കാക്ക ,
അടുത്ത മാങ്കോമ്പിലേക്ക് പറന്നു..
കാക്ക തിരിച്ചറിഞ്ഞ വിവേകം...
കമ്യൂണിസ്റ്റ് പച്ച ചിരിച്ചു...
അമ്പലങ്ങളില്‍ സപ്താഹത്തിന്‍റെ
തിരക്ക്..
ഹോമകുണ്ഡങ്ങളില്‍ ജ്വലിച്ചു നിന്നു
ജാതിയുടെ പൊള്ളല്‍ ...
തൊണ്ട പൊട്ടുമാറ്‌
കാക്ക കരഞ്ഞു...
പ്രതിഷേധക്കരച്ചില്‍...

Sunday 26 July 2015

മാജിക്കല്‍ റിയലിസം...

 
 പ്രക്ഷുബ്ധ യൗവനത്തില്‍ നിന്ന് അസ്വസ്ഥ യൗവനത്തിലേക്കുള്ള മാറ്റം അത് പൂര്‍ണമായിരുന്നു അയാളില്‍.. കറ പിടിച്ച പല്ലുകള്‍ അടുത്ത സിഗരറ്റിനായി തിരഞ്ഞുകൊണ്ടിരുന്നു..  മുന്നോട്ട് പോകാനുള്ള ഇന്ധനത്തിന്റെ പുക ട്രെയിനില്‍ നിന്ന് അന്തരീക്ഷത്തിലേക്കൊഴുകി.. അതിനു തിരശ്ചീനമായി നിന്ന് അയാളും പുക തുപ്പി..
     വൈകി വന്ന മഴക്കാലത്തെ പിണക്കാതെ കാറ്റ് ആഞ്ഞു വീശാന്‍ തുടങ്ങി.. കാറ്റിനു ഓളങ്ങളൊരുക്കി മുടിയിഴകള്‍ മത്സരിച്ചു.. ഉള്ളില്‍ എന്തിന്‍റെയോക്കെയോ അഗ്നിപര്‍വ്വതം തിളച്ചു മറിഞ്ഞു കൊണ്ടിരുന്നു.. 
ഒറ്റക്കുള്ള യാത്ര.. സാധാരണ ഒറ്റയ്ക്കാണെങ്കില്‍ കവിതകള്‍ തികട്ടി വരുമായിരുന്നു.. കൂട്ടക്ഷരങ്ങളും ചില്ലക്ഷരങ്ങളും പരസ്പരം പിരിഞ്ഞുപോയി.. കണ്ടത്തിലൊക്കെ പച്ച നിറം വാരി നിറച്ച മഴ എവിടെയാണ് തന്‍റെ നിറക്കൂട്ടുകള്‍ ഒളിപ്പിച്ചു വെക്കുന്നത്? 
      കുറേ നേരത്തെ പിടച്ചിലിനിടയിലാണ് തന്നെ തന്നെ നോക്കി നിന്ന കണ്ണുകള്‍ അയാള്‍ കണ്ടത്. ആദ്യമായി ഒരേ നേര്‍രേഖയില്‍ വന്ന കണ്ണുകള്‍ കൊണ്ട് അവള്‍ ചിരിച്ചു... ചിരിക്കാനറിയാത്ത കണ്ണുകള്‍ അവന്‍ പുറത്തേക്കു വലിച്ചെറിഞ്ഞു.. ഒരു മണിക്കൂറിനു ശേഷവും തന്നെ തന്നെ തേടിക്കൊണ്ടിരിക്കുന്ന അപരിചിത. വേട്ടക്കാരന്‍ കാണിക്കാത്ത ദയ അതവളിലും കണ്ടു.. മുന്നില്‍ ഒരു മഴപ്പാറ്റ പിടഞ്ഞു വീണു... മണം പിടിച്ചു കൊണ്ട് ഒരു കൂട്ടം ഉറുമ്പുകളും അവിടേക്കെത്താന്‍ തുടങ്ങി.. പ്രതീക്ഷ തെറ്റിച്ചു കൊണ്ട് അവള്‍ അടുത്തേക്ക് വന്നു.. എവിടെയോ കണ്ടു മറന്ന മുഖം.. ഏതോ കഥയിലെ നായികയെ പോലെ..
      തന്‍റെ ഇഷ്ടം മനസ്സിലാക്കി, തന്നെ തേടി വന്നവളെ പോലെ അവള്‍ അവനോടു പെരുമാറി.. രണ്ടു പേരുടെ  വഴികളും  ഒരേ കടലിലേക്കായിരുന്നു.. അമ്മയുടെ ഇഷ്ടപ്പെട്ട എഴുത്തുകാരനെ പറ്റി ഒരുപാട് സംസാരിക്കുന്നയാള്‍.. ആകര്‍ഷണത്തിലപ്പുറം  ആരാധനയുടെ നിലാവൊളി അവള്‍ കണ്ടു.. മാര്‍ക്കേസും മാജിക്കല്‍ റിയലിസവും.. അവന്‍ തേടിക്കൊണ്ടിരിക്കുന്നത് അതായിരുന്നു, അവള്‍ സംസാരിച്ചതും അതിനെ പറ്റിയായിരുന്നു.. മാജിക്കല്‍ റിയലിസം..
      ഇരുട്ടിനെ കീറി മുറിച്ചു കൊണ്ട് മിന്നാമിനുങ്ങുകള്‍ നൃത്തം ചെയ്തു.. വിജനമായ ആകാശത്ത് തിളങ്ങുന്ന കുഞ്ഞു നക്ഷത്രങ്ങളെ അവര്‍ രണ്ടുപേര്‍ മാത്രം കണ്ടു.. ഇന്നയാള്‍ക്ക് പുതിയ ഒരറിവ്‌ കൂടി കിട്ടി.. മാജിക്കല്‍ റിയലിസം അതിനു അവളുടെ മണമാണ്..  
       ജീവിതത്തിന്‍റെ മറ്റൊരു മുഖം. മഴ എത്തിയിട്ടില്ലാത്ത പുതിയ നാട്ടില്‍ .. ഇനി കാണില്ല എന്ന് തീരുമാനിച്ചുറപ്പിച്ചു കൊണ്ടുള്ള കാല്‍വെയ്പുകള്‍ പരസ്പരം കൂട്ടിമുട്ടാതെ ശാന്തമായി നടന്നുകൊണ്ടിരുന്നു.. ഒരു നെല്ലിമരത്തണലില്‍ വച്ച് പരസ്പരം മറന്നകന്നു.. 
         ജീവിതസത്യം തിരിച്ചറിഞ്ഞ സന്തോഷം ഓരോ മുഖക്കുരു കലകളിലും നിറഞ്ഞു തുളുമ്പി നിന്നു.. വീണ്ടും കാണണമെന്ന ആഗ്രഹം വന്നെങ്കിലും ആ നെല്ലിമരം ആയിരം നെല്ലിമരങ്ങളില്‍ ഒന്നായി തീരുകയും അതിലേക്കുള്ള വഴി ആയിരം കടങ്കഥകളിലോന്നായി മാറിത്തീരുകയും ചെയ്തിരുന്നു..  
       പ്രശാന്തതയുടെയും വിശാലതയുടെയും കടലില്‍ അയാള്‍ എത്തിച്ചേര്‍ന്നു.. ഊര്ന്നൂര്‍ന്നു പോയിക്കൊണ്ടിരിക്കുന്ന അവളുടെ ഗന്ധം  ശരീരം മുഴുവന്‍ പരത്താന്‍ അയാള്‍ കടലിലേക്കിറങ്ങി.. നടുക്കടലിലേക്ക്.. കൂടുതല്‍ കൂടുതല്‍ ആഴങ്ങളിലേക്ക്..   

Thursday 25 June 2015

വിജയേട്ടന്‍..

വിയര്‍പ്പിനൊപ്പം ഓടിക്കിതച്ചു കിട്ടുന്ന ട്രെയിനും ആ യാത്രയ്ക്കും ഒരു പ്രത്യേക രസമാണ്.. ശരിക്കും ഒരു രാഷ്ട്രീയ പാഠശാലയായിരുന്നു വിജയേട്ടനുമൊത്തുള്ള യാത്രകള്‍.. മാതൃഭൂമിയും ദേശാഭിമാനിയും ഒക്കെ നിറഞ്ഞു നില്‍ക്കുന്ന 45 മിനിറ്റ് .. മനോരമ രണ്ടാള്‍ക്കും അലര്‍ജിയാണ്.. വായിക്കാറില്ല.. പക്ഷെ ചില തലക്കെട്ടുകളുടെ മാജിക്ക് കാണണമെങ്കില്‍ മനോരമ നോക്കണം.. മാര്‍ക്സ്‌നേയും ലെനിനേയും കുറിച്ച് പറയാന്‍ തുടങ്ങിയാല്‍ വിജയേട്ടന്‍ ഒരൊഴുക്കാണ്.. കണ്മുന്നില്‍ സോവിയറ്റ് ചെങ്കടല്‍ ഒഴുകുന്ന പോലെ.. ഇന്നെന്തോ പതിവിലും വിപരീതമായിരുന്നു വിജയേട്ടന്‍..പത്രത്തിന്‍റെ തലക്കെട്ടുകളിലൂടെ മാത്രം കണ്ണോടിച്ചു കൊണ്ട് ഒന്നു മയങ്ങട്ടെ എന്നു പറഞ്ഞു..അതുകൊണ്ട് തന്നെ ഞാന്‍ പുറത്തെ കാഴ്ചകളിലേക്ക് കണ്ണു പറിച്ചിട്ടു... വേഗതകളുടെ ലോകത്ത് നമ്മളെത്ര മാത്രം വേഗതയുമായി പൊരുത്തപ്പെടാതെ മാറിയിരിക്കുന്നു എന്ന സ്വയം അവലോകനം മനസ്സില്‍ തികട്ടിക്കൊണ്ടിരുന്നു... പൊരുത്തപ്പെടായ്മയുടെ രാഷ്ട്രീയം... വിജയേട്ടന്‍ പകര്‍ന്നു തന്ന രാഷ്ട്രീയ ബോധത്തിന്റെ പുനര്‍ചിത്രീകരണമായിരുന്നു കാഴ്ച്ചകളിലുടനീളം കണ്ടു കൊണ്ടിരുന്നത്...ലോകമെങ്ങും ചാലക ശക്തിയായ മാര്‍ക്സിസം എന്ന തത്വചിന്ത,അടിച്ചമര്‍ത്തലുകള്‍ക്കിടയിലുള്ള പ്രതിരോധം, അവകാശ സമരങ്ങള്‍ , വര്‍ഗ്ഗ രാഷ്ട്രീയം ,സോവിയറ്റ് യൂണിയന്‍- എല്ലാം
കണ്മുന്നില്‍ മഴവില്ലു പോലെ തെളിഞ്ഞു കണ്ടു..പരസ്പരം കൈകള്‍ കോര്‍ത്തു പിടിച്ചു കൊണ്ടിരുന്ന കണ്ണികളെ ദുര്‍ബലമാക്കി കൊണ്ടു കടന്നുവന്ന സോവിയറ്റ് യൂനിയന്‍റെ തകര്‍ച്ചയും , നവ മുതലാളിത്തവും , നവ ഉദാരവല്‍ക്കരണവും രംഗം കൈയ്യേറിയപ്പോ ഞാന്‍ വിജയേട്ടന്റെ മുഖത്തേക്ക് നോക്കി.. ആ കണ്ണുകളൊന്നു പിടഞ്ഞു.... വിജയേട്ടന്‍ തന്നെയാണ് അടിയന്തരാവസ്ഥയിലെ ഭരണകൂട ഭീകരതയെ പറ്റി പറഞ്ഞത്...പലപ്പോഴും മനസ്സില്‍ തോന്നിയ കാര്യമായിരുന്നു ഞാനിപ്പോഴല്ല കുറച്ചുകാലം മുമ്പേ ജനിക്കേണ്ട ആളായിരുന്നു എന്ന്.. കൂച്ചുവിലങ്ങിട്ട സ്വാതന്ത്ര്യത്തിനു മീതെ ഭാവനാ സമ്പുഷ്ടമായ ആശയങ്ങളും രാഷ്ട്രീയവും പ്രതിഷേധങ്ങളും അണപൊട്ടി നിന്ന കാലം..സമരോജ്ജ്വലമായ വായു...അരാഷ്ട്രവാദിയായി ഇരിക്കുന്നതിലും നല്ലത് മരിക്കുന്നതാണ് എന്ന് വിജയേട്ടന്‍ എപ്പോഴും പറയും .. അതുകൊണ്ട് തന്നെ ഞാന്‍ ഒരു അരാഷ്ട്രവാദിയായിരിക്കില്ല എന്നുറപ്പിച്ചു .. എനിക്കിറങ്ങേണ്ട സ്റ്റേഷന്‍ വന്നെത്തി..ഒന്നിലും ആരും തടസ്സപ്പെടുത്തുന്നത് വിജയേട്ടനിഷ്ടമല്ല...അതുകൊണ്ട് തന്നെ ചിന്തകള്‍ ജ്വലിച്ചു കൊണ്ടിരുന്ന ആ മുഖം നോക്കി ഞാന്‍ തിരിച്ചു നടന്നു., ഒരു കാലഘട്ടം പിറകില്‍ വച്ചു കൊണ്ട്.. .വിജയേട്ടന്‍ അപ്പോഴും ദീര്‍ഘനിദ്രയിലായിരുന്നു ..

ഓര്‍മകള്‍ക്ക് ഒരു ചിത

എന്‍റെ ഓര്‍മകള്‍ക്ക് ഒരു ചിതയൊരുക്കണം...
വീട്ടില്‍ മൂവാണ്ടന്‍ മാവില്ല ,
എങ്കിലും ഒരു ചിതയൊരുക്കണം..
എന്‍റെ ഓര്‍മ്മകള്‍ക്കൊരു ചിത..
നിനക്കെഴുതിയ കത്തുകളിലെ 
പ്രണയം പടര്‍ത്തിയ
ആ നീല മഷി കൊണ്ടായാല്‍ നന്ന്..
ഓര്‍മകളുടെ അവസാന അംശവും വിട്ടു പോകാന്‍
ആ ചിതയെ ഒന്ന് വെഞ്ചരിക്കണം ..
തീ ആളി ആളി കത്താന്‍ , നീ നല്‍കണം
കപടമായ ആ കണ്ണീര്‍ധാര ..
എരിഞ്ഞെരിഞ്ഞ് മുഴുച്ചാരമായിട്ടു വേണം,
എനിക്ക് ഉയര്‍ത്തെഴുന്നേല്‍ക്കാന്‍,
നെടുനീളത്തില്‍ തിരിഞ്ഞു നടക്കാന്‍...

ഒരു വേനൽ മഴയ്ക്കായി .

മഴയും വെയിലും മഞ്ഞുമേറ്റ് 
പൂത്ത് തളിർത്ത 
എന്റെ തുറന്നു പറച്ചിലിന്റെ ഇടം
ഇന്നേതോ കാട്ടു തീയിൽ
ഞെരിഞ്ഞമരുകയാണ്... 
നോക്കുകുത്തിയായി സ്വയം നിർത്തി ,
കണ്ണു പറിച്ചിട്ട ആകാശത്തിൽ
കാത്തിരിക്കുന്നു,
പെയ്തിറങ്ങാൻ,
ഒരു വേനൽ മഴയ്ക്കായി .



തൂക്കിയിട്ട വളകള്‍ക്കുള്ളിലൂടെ കണ്ട നിന്‍റെ മുഖമായിരുന്നു ഞാന്‍ കണ്ട ഏറ്റവും മനോഹരമായ ലോകം..

തുടര്‍ച്ച

അനുവിന്‍റെ കല്യാണ സമയത്തെടുത്ത സെല്‍ഫി ഫോട്ടോയിലെ വരികളും അതില്‍ കമന്റായി ഇട്ട നിതിന്‍റെ വരികളും ഒരുമിച്ചു ചേര്‍ത്തു വായിക്കുമ്പോള്‍‍ എന്തോ ഒരു രസം...
Courtesy : Nithin Mathews
..................തുടര്‍ച്ച ...........
Me :"ചിറകുകൾ ഇനിയും വിടർത്തട്ടെ, തളരാതെ....
നീലാകാശം തൊടണം,
മഴ ഒളിച്ചിരിക്കുന്നതവിടെയാണ്??? മഴവില്ലിനെ പിന്തുടരണം,
മണ്ണിൺടെ നേരറിയണം,
അറ്റമില്ലാ ലോകത്തിൺടെ അറ്റം കാണണം,
ചങലക്കണ്ണികൾ ഇനിയും പൊട്ടിച്ചെറിയണം..
---------
Nithin: വിടർന്ന ചിറകുകൾ നിലതൊടാതെ പറക്കട്ടെ..!
മഴയ്ക്ക് വഴി വിളക്കായ മഴവില്ലിനും അപ്പുറം പറന്നുയരണം..
മണ്ണിന്റെ മണവും നേരും അറ്റമില്ല ലോകത്തിന്റെ അങ്ങേതലക്കൽ എത്തണം
പൊട്ടിച്ചെറിയപെട്ട ചങലക്കണ്ണികൾ എന്നും ഒരു ഓര്മ ആവണം ..
മറവിക്കും എത്താൻ പറ്റാത്ത ഉയരങ്ങളിൽ ഓർമ്മകൾ പാറി പറക്കണം
ബന്ധങ്ങൾ വീണ്ടും വളരട്ടെ..! പന്തലിക്കട്ടെ..!
--------
Me : ബന്ധങ്ങൾ വീണ്ടും വളരട്ടെ..! പന്തലിക്കട്ടെ..!
പൂത്തു തളിര്‍ക്കട്ടെ...
വലിയതണല്‍മരമാകട്ടെ..
പ്രസ്ഥാനമാകട്ടെ...
ഓര്‍മ കായകള്‍ ഇനിയുംപഴുക്കട്ടെ...
ഒരായിരം ഇലകള്‍ഇനിയും
മണ്ണു മൂടിക്കൊണ്ടിരിക്കട്ടെ...
-----
Nithin : ഇലകൾ മൂടിയ മണ്ണിൽ വീണ്ടും ഓർമകൾ തളിരിടട്ടെ..
തുടക്കവും ഒടുക്കവും മാഞ്ഞുപോകാത്ത
നെടുനീളെ പായുന്ന നാടുവഴികളിൽ
ഈ ഓർമ്മകൾ മരമായ് തണലായി മാറട്ടെ..!
മറവി പോലും മറന്നു പോകുന്ന , മറവിക്കും അപ്പുറം ഉള്ള ഉയരങ്ങളിൽ
ഈ സുന്ദര ഓർമ്മകൾ ചെക്കേരട്ടെ..
മാറ്റമില്ലാത്തത്‌ മാറ്റത്തിന് മാത്രമെന്ന് പറയുന്നപോലെ
ഈ ഒര്മാകുളും കരുതലും മാറ്റമില്ലാതെ..
അവസാനമില്ലാതെ അന്തിയില്ലാതെ..
-----
Me : അവസാനമില്ലാതെ, അന്തിയില്ലാതെ,
എത്തിച്ചേരും ദിശയറിയാ തുരുത്തില്‍,
ഓര്‍മകളുടെചെമ്പക മണവുംപേറി,
ഇത്തിരി വെട്ടവുമായിവരുന്ന
മിന്നാമിനുങ്ങുകള്‍ക്ക് കൂട്ടായി,
മരണത്തിനുനേരെ
കൊഞ്ഞനംകുത്തി
നെടുനീളെ
വീണ്ടും തിരിഞ്ഞുനടക്കണം..
കാട്താണ്ടാന്‍...
കാറ്റും കോളും മഴയും
നനയാന്‍...
-----
Nithin : എങ്കിലും ഒരിക്കൽ നമ്മൾ ആ യാത്ര പോകും
കണ്ണ് എത്താതിടത്തോളം ദൂരത്തേക്കു..
കാത്തു വിളികേൾക്കാത്ത ദൂരത്തേക്കു..
ഒരു വിധ വഴികാട്ടികളെയും വിശ്വസിക്കാതെ..
നമുക്ക് മുന്നേ പോയവർ തെളിച്ച വഴികളിലൂടെ..
ഞാനും നീയും നിങ്ങളും ഒരിക്കൽ ആ യാത്ര പോകും
അതേ, ഒരുനാൾ മരണം എന്നെയും നിങ്ങളെയും വേട്ടയാടും ..!
മരണത്തിനും അപ്പുറം ഒരു ലോകമുന്ടെങ്കിൽ..
മരിച്ചവര്ക്ക് ശബ്തമുന്ടെങ്കിൽ ..
ആ വഴികൾ അവർ വിളിച്ചു പറയട്ടെ..!
-----
Me : ഇടവഴികളും വെട്ടുവഴികളും
അവിടെയും കാണും..
ഓരോരുത്തര്‍ക്കും ഓരോരോവഴികള്‍..
അനന്തമായി നീളുന്നവഴികളില്‍
ഒന്നില്‍നീയാത്രചെയ്യും,
മൂകനായി ബധിരനായി..
ഈ ലോകത്തോട് ഇനി
ഒരുസ്വര്‍ഗമില്ല, നരഗമില്ല
എന്നുറക്കെവിളിച്ചോതുവാന്‍
നിനക്കൊരുശബ്ദമാപിനിയുമില്ല...
പുനര്‍ജനിക്കാന്‍
ഒരു വിത്തു കോശവുംകാണില്ല.
ഊന്നുവടികളില്ലാതെ നീയിനിയും
നടക്കും നിത്യസത്യത്തിനു
സമാന്തരമായി....
നിന്‍റെമുന്നില്‍ ഊര്‍ന്നുവീഴും,
മനുഷ്യനിര്‍മിതദൈവത്തിന്‍റെ
ആടയാഭരണങ്ങള്‍...



2015 May 19

ഞാന്‍ ഇഷ്ടപ്പെടുന്ന , ആരാധിക്കുന്ന രണ്ടു വ്യക്തികളുടെ ദിവസമാണിന്ന്... കേരളത്തില്‍ ഏറ്റവും കാലം മുഖ്യമന്ത്രിയായിരുന്ന ഇ.കെ നായനാര്‍ നമ്മെ വിട്ടു പോയിട്ട് 11 വര്‍ഷമായി.. കേരളത്തിലെ ജനകീയ പ്രശ്നങ്ങളില്‍ കാര്യമായി ഇടപെട്ടിരുന്ന സ്വാധീനം ചെലുത്തിയിരുന്ന ജനകീയ നേതാവായിരുന്നു ഇ.കെ നായനാര്‍.. കാലാതീതമായി തിളങ്ങി നില്‍ക്കുന്ന വ്യക്തിത്വം.. ചുവന്ന മണ്ണില്‍ അടിത്തറ പാകിയ സഖാവിന്‍റെ ഓര്‍മ്മകള്‍ക്ക് അഭിവാദ്യങ്ങള്‍...
ആന്ദ്രേ പിര്‍ലോ .. കാല്‍ ചുവടുകള്‍ കൊണ്ട് മൈതാനത്ത് കവിത രചിക്കുന്ന ആന്ദ്രേ പിര്‍ലോയുടെ മുപ്പത്തന്ജാം ജന്മദിനം..വയസ്സ് കൂടിക്കൊണ്ടിരിക്കുമ്പോഴും തളരാത്ത പ്രതിഭ.. കളിക്കളത്തില്‍ ഇനിയും ഒരുപാടുകാലം മായാജാലംകാണിക്കാന്‍ സാധിക്കട്ടെ..വരുന്ന ചാമ്പ്യന്‍സ്‌ ലീഗ് ഫൈനലിനായി കാത്തിരിക്കുന്നു.. അടുത്ത യൂറോകപ്പിലും ലോകകപ്പിലും കാണാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു..പിര്‍ലോക്ക് ജന്മദിനാശംസകള്‍



റെയില്‍വേ സ്റ്റേഷന്‍..

പതിവുപോലെ വൈകി കിതച്ചുകൊണ്ട് നേത്രാവതി സ്റ്റേഷനിലെത്തി.. ജീവിതം കൂട്ടിമുട്ടിക്കാനുള്ള വെപ്രാളപ്പാച്ചിലിന്‍റെ നേര്‍ചിത്രം സ്റ്റേഷനില്‍ കാണാം... സമയത്തിന്‍റെ വില അനുഭവിച്ചറിയാനുള്ള ഏറ്റവും ലളിതമായ സര്‍വ്വകലാശാലയാണ് റെയില്‍വേ സ്റ്റേഷന്‍..
ഒരു കാലിന്‍റെ സ്വാധീനക്കുറവ്, തെരുവില്‍ വളര്‍ന്ന ബാല്യവും യൗവനവും..അയാളുടെ ജീവിതം സ്റ്റേഷന്‍ ചുറ്റിപ്പറ്റിയായിരുന്നു..യാത്രക്കാരില്‍ നിന്ന് കിട്ടുന്ന ഔദാര്യം..പതിവുപോലെ അയാള്‍ തന്‍റെ ജോലി തുടങ്ങി...നേത്രാവതിയായിരുന്നു അയാളുടെ ഐശ്വര്യം.അതിലെയാത്രക്കാരില്‍ നിന്നാണ് എന്നും തുടക്കം..പച്ചപ്പ്‌ തേടിയുള്ള യാത്ര... ദുശീലങ്ങള്‍ ഒന്നുമുണ്ടായിരുനില്ലെങ്കിലും എന്നും ലോട്ടറി എടുക്കുമായിരുന്നു..സ്റ്റേഷനിലെ തിരക്കൊക്കെ കുറഞ്ഞപ്പോ അയാള്‍ മെല്ലെ പുറത്തേക്കു കടന്നു..ഭാഗ്യദേവതയ്ക്ക് വേണ്ടിയുള്ള അനൌണ്‍സ്മെന്‍റ്.. അവിടുന്നൊരു ലോട്ടറി ടിക്കറ്റ് എടുത്ത ശേഷം അയാള്‍ സ്വന്തം ജോലിയിലേക്ക് തിരിച്ചു കയറി..
കണ്ടു പഴകിച്ച മുഖങ്ങള്‍.. പ്രായം കൂടി കൊണ്ട് വരുന്ന തൊലികള്‍..എത്ര കാലമായിവിടെ..ചില മുഖങ്ങള്‍ ഇപ്പൊ കാണാറില്ല... അവരെവിടെയാണ്..ചുറ്റും തന്നെപ്പോലെ ജീവിക്കുന്ന ഒരു കൂട്ടം ആളുകളുടെ മുഖത്തേക്ക് നോക്കി ദൈന്യത കലര്‍ന്ന ഒരു ദീര്‍ഘനിശ്വാസം വിട്ടു.. ചില ദിവസങ്ങളില്‍ അടുത്തുള്ള അമ്പലങ്ങളില്‍ സദ്യയുണ്ടാകും.. അതുകൊണ്ട് ആ ദിവസങ്ങളില്‍ കുശാലാണ്.. ഇന്നും വയറു നിറയെ കഴിച്ചു..
രാത്രിയില്‍ സ്റ്റേഷന്റെ ഒരു മൂലയില്‍ കിടന്നുറങ്ങുമ്പോഴും കീശയില്‍ ലോട്ടറിടിക്കട്ടില്ലേ എന്നുറപ്പ് വരുത്തി..കുറേ നാളുകള്‍ക്ക് ശേഷം സുഖമുള്ള ഒരുറക്കം..നല്ല ഇളം ചാറ്റല്‍മഴയുടെ അകമ്പടിയോടെയുള്ള നനുത്ത കാറ്റ്..
രാവിലെ കുറച്ചു വൈകിയാണെണീറ്റത്.. നേത്രാവതി പോയില്ല..നാലു മണിക്കൂര്‍ വൈകിയോടുന്നു എന്ന അനൌണ്‍സ്മെന്‍റ്..അടുത്തുള്ള കടയില്‍ നിന്ന് പത്രമെടുത്ത്‌ ലോട്ടറി റിസള്‍ട്ടിന്റെ പേജെടുത്തു..തന്‍റെ കയ്യിലുള്ള ലോട്ടറി സീരിയല്‍ നമ്പറും പേപ്പറിലെ സീരിയല്‍ നമ്പറും ചേര്‍ത്തു നോക്കി..ബമ്പര്‍ സമ്മാനമായ ഒരു കോടി അടിച്ചിരിക്കുന്നു..എല്ലാ ദിവസവും റിസള്‍ട്ട് നോക്കുമ്പോ ഉണ്ടാകുന്ന സന്തോഷം ഇന്നും മുഖത്തെ കൂടുതല്‍ ചുവപ്പിച്ചു..പക്ഷെ റിസള്‍ട്ട് നോക്കിയ ശേഷം കൈ വിറയ്ക്കാന്‍ തുടങ്ങി..രണ്ടു മിനിറ്റ് എവിടെയോ പോയി വന്ന ശേഷം അയാള്‍ കാത്തിരിക്കാന്‍ തുടങ്ങി, വൈകി വരുന്ന നേത്രാവതിയുടെ ചൂളംവിളിക്കായി..അതൊരു പുതിയ യാത്രയുടെ തുടക്കമാണ്..
മൂത്രപ്പുരക്കുള്ളിലെ വെയ്സ്റ്റ്ബിന്നില്‍ കീറിക്കിടന്ന ലോട്ടറി ടിക്കറ്റിന്റെ കഷണങ്ങള്‍ ശ്വാസംമുട്ടി മരിച്ചു തുടങ്ങി..

പിരിമുറുക്കം...

പിരിമുറുക്കത്തിന്റെ നാല്പതു മിനിട്ട്.. ഇന്നും അവളെ കാണാമല്ലോ നേരത്തെ സ്റെഷനിൽ എത്താമെന്ന് വിചാരിച്ചതാ.. പിന്നെ നമ്മുടെ സാഹചര്യമാണല്ലോ ഏപ്പോഴും തടസ്സം ... ഏപ്പോഴും പന്ത്രണ്ടു മണി കഴിഞ്ഞാലുള്ള ഉറക്കം.. 6മണിക്ക് അലാറം വച്ചാലും 6.30 നു മാത്രം കേൾക്കുന്ന അവസ്ഥ .. ഈ കോപ്പാ അമേരിക്ക തുടങ്ങിയലെങ്കിലും സ്വയം മാറാമെന്നു വിചാരിച്ചതാ. ഭക്ഷണത്തിന്റെയും കുളിയുടെയും സമയം അങ്ങോട്ടുമിങ്ങോട്ടും എക്സ്ചേഞ്ച് ചെയ്തു എന്നല്ലാതെ വേറൊരു മാറ്റവുമില്ല.. കോപ്പാ അമേരിക്ക..കോപ്പാണ്..ഈ അമേരിക്കയുടെ പേര് വച്ചുള്ളതെല്ലാം ഇങ്ങനെ തന്നെ.. ഒരുപകാരവും കാണില്ല. ഇന്നും
സ്റെഷനിലെക്കുള്ള ബസ് മിസ്സായി..വിധിയെ പഴിച്ചു കൊണ്ട് പതിവു പോലെ
ട്രെയിനിൽ ഓടിക്കയറി .. കമ്പർറ്റ്മെന്റ് ...വേണ്ട ബോഗി മുഴുവൻ പരതി ..അവളില്ല .. സീറ്റ് ഉള്ളത് വയസ്സായ രണ്ടു മൂന്നാൾക്കാർ ഉള്ള സ്ഥലത്ത് മാത്രം .. വിധിയെ രണ്ടാമതും പഴിച്ചു .. ട്രെയിനിൽ ഇരുന്നു ഇരിത്തം കിട്ടിയില്ല .. എങ്ങനെയെങ്കിലും കണ്ണൂർ എത്തണം .. ബാഗിൽ നാലഞ്ചു ബുക്ക് ഉണ്ട് .. ഒന്നും വായിക്കാൻ തോന്നിയില്ല .. എന്തൊക്കെയോ വയ്യായ്ക .. എന്നാലും കണ്ണൂര് എത്തുമല്ലോ എന്നാ ആശ്വാസം . പെട്ടെന്ന് കണ്ണൂർഎത്തണെ എന്ന് പ്രാർഥിക്കണോ എന്ന് കരുതി .. വിശ്വാസി അല്ലാത്തത് കൊണ്ട് ആ ശീലവുമില്ല ..ചിറക്കൽ എത്തിയപ്പോൾ പ്രത്യാശയുടെ പച്ചമരങ്ങൾ പൂത്തു നില്ക്കുന്നതായി തോന്നി .. കണ്ണൂർ എത്തിയപ്പോ അവളെ കണ്ടു.. അവള് പോട്ടെ .അവളുടെ പിറകെ പോകാനൊന്നും ഇന്നെന്നെ കിട്ടൂല്ല.. എനിക്കെന്റെ വയറാ വലുത് .. പിരിമുറുക്കത്തിന്റെ ആശ്വാസം തേടിയുള്ള ഓട്ടം എപ്പോഴേ തുടങ്ങി ....