Sunday 26 July 2015

മാജിക്കല്‍ റിയലിസം...

 
 പ്രക്ഷുബ്ധ യൗവനത്തില്‍ നിന്ന് അസ്വസ്ഥ യൗവനത്തിലേക്കുള്ള മാറ്റം അത് പൂര്‍ണമായിരുന്നു അയാളില്‍.. കറ പിടിച്ച പല്ലുകള്‍ അടുത്ത സിഗരറ്റിനായി തിരഞ്ഞുകൊണ്ടിരുന്നു..  മുന്നോട്ട് പോകാനുള്ള ഇന്ധനത്തിന്റെ പുക ട്രെയിനില്‍ നിന്ന് അന്തരീക്ഷത്തിലേക്കൊഴുകി.. അതിനു തിരശ്ചീനമായി നിന്ന് അയാളും പുക തുപ്പി..
     വൈകി വന്ന മഴക്കാലത്തെ പിണക്കാതെ കാറ്റ് ആഞ്ഞു വീശാന്‍ തുടങ്ങി.. കാറ്റിനു ഓളങ്ങളൊരുക്കി മുടിയിഴകള്‍ മത്സരിച്ചു.. ഉള്ളില്‍ എന്തിന്‍റെയോക്കെയോ അഗ്നിപര്‍വ്വതം തിളച്ചു മറിഞ്ഞു കൊണ്ടിരുന്നു.. 
ഒറ്റക്കുള്ള യാത്ര.. സാധാരണ ഒറ്റയ്ക്കാണെങ്കില്‍ കവിതകള്‍ തികട്ടി വരുമായിരുന്നു.. കൂട്ടക്ഷരങ്ങളും ചില്ലക്ഷരങ്ങളും പരസ്പരം പിരിഞ്ഞുപോയി.. കണ്ടത്തിലൊക്കെ പച്ച നിറം വാരി നിറച്ച മഴ എവിടെയാണ് തന്‍റെ നിറക്കൂട്ടുകള്‍ ഒളിപ്പിച്ചു വെക്കുന്നത്? 
      കുറേ നേരത്തെ പിടച്ചിലിനിടയിലാണ് തന്നെ തന്നെ നോക്കി നിന്ന കണ്ണുകള്‍ അയാള്‍ കണ്ടത്. ആദ്യമായി ഒരേ നേര്‍രേഖയില്‍ വന്ന കണ്ണുകള്‍ കൊണ്ട് അവള്‍ ചിരിച്ചു... ചിരിക്കാനറിയാത്ത കണ്ണുകള്‍ അവന്‍ പുറത്തേക്കു വലിച്ചെറിഞ്ഞു.. ഒരു മണിക്കൂറിനു ശേഷവും തന്നെ തന്നെ തേടിക്കൊണ്ടിരിക്കുന്ന അപരിചിത. വേട്ടക്കാരന്‍ കാണിക്കാത്ത ദയ അതവളിലും കണ്ടു.. മുന്നില്‍ ഒരു മഴപ്പാറ്റ പിടഞ്ഞു വീണു... മണം പിടിച്ചു കൊണ്ട് ഒരു കൂട്ടം ഉറുമ്പുകളും അവിടേക്കെത്താന്‍ തുടങ്ങി.. പ്രതീക്ഷ തെറ്റിച്ചു കൊണ്ട് അവള്‍ അടുത്തേക്ക് വന്നു.. എവിടെയോ കണ്ടു മറന്ന മുഖം.. ഏതോ കഥയിലെ നായികയെ പോലെ..
      തന്‍റെ ഇഷ്ടം മനസ്സിലാക്കി, തന്നെ തേടി വന്നവളെ പോലെ അവള്‍ അവനോടു പെരുമാറി.. രണ്ടു പേരുടെ  വഴികളും  ഒരേ കടലിലേക്കായിരുന്നു.. അമ്മയുടെ ഇഷ്ടപ്പെട്ട എഴുത്തുകാരനെ പറ്റി ഒരുപാട് സംസാരിക്കുന്നയാള്‍.. ആകര്‍ഷണത്തിലപ്പുറം  ആരാധനയുടെ നിലാവൊളി അവള്‍ കണ്ടു.. മാര്‍ക്കേസും മാജിക്കല്‍ റിയലിസവും.. അവന്‍ തേടിക്കൊണ്ടിരിക്കുന്നത് അതായിരുന്നു, അവള്‍ സംസാരിച്ചതും അതിനെ പറ്റിയായിരുന്നു.. മാജിക്കല്‍ റിയലിസം..
      ഇരുട്ടിനെ കീറി മുറിച്ചു കൊണ്ട് മിന്നാമിനുങ്ങുകള്‍ നൃത്തം ചെയ്തു.. വിജനമായ ആകാശത്ത് തിളങ്ങുന്ന കുഞ്ഞു നക്ഷത്രങ്ങളെ അവര്‍ രണ്ടുപേര്‍ മാത്രം കണ്ടു.. ഇന്നയാള്‍ക്ക് പുതിയ ഒരറിവ്‌ കൂടി കിട്ടി.. മാജിക്കല്‍ റിയലിസം അതിനു അവളുടെ മണമാണ്..  
       ജീവിതത്തിന്‍റെ മറ്റൊരു മുഖം. മഴ എത്തിയിട്ടില്ലാത്ത പുതിയ നാട്ടില്‍ .. ഇനി കാണില്ല എന്ന് തീരുമാനിച്ചുറപ്പിച്ചു കൊണ്ടുള്ള കാല്‍വെയ്പുകള്‍ പരസ്പരം കൂട്ടിമുട്ടാതെ ശാന്തമായി നടന്നുകൊണ്ടിരുന്നു.. ഒരു നെല്ലിമരത്തണലില്‍ വച്ച് പരസ്പരം മറന്നകന്നു.. 
         ജീവിതസത്യം തിരിച്ചറിഞ്ഞ സന്തോഷം ഓരോ മുഖക്കുരു കലകളിലും നിറഞ്ഞു തുളുമ്പി നിന്നു.. വീണ്ടും കാണണമെന്ന ആഗ്രഹം വന്നെങ്കിലും ആ നെല്ലിമരം ആയിരം നെല്ലിമരങ്ങളില്‍ ഒന്നായി തീരുകയും അതിലേക്കുള്ള വഴി ആയിരം കടങ്കഥകളിലോന്നായി മാറിത്തീരുകയും ചെയ്തിരുന്നു..  
       പ്രശാന്തതയുടെയും വിശാലതയുടെയും കടലില്‍ അയാള്‍ എത്തിച്ചേര്‍ന്നു.. ഊര്ന്നൂര്‍ന്നു പോയിക്കൊണ്ടിരിക്കുന്ന അവളുടെ ഗന്ധം  ശരീരം മുഴുവന്‍ പരത്താന്‍ അയാള്‍ കടലിലേക്കിറങ്ങി.. നടുക്കടലിലേക്ക്.. കൂടുതല്‍ കൂടുതല്‍ ആഴങ്ങളിലേക്ക്..   

No comments:

Post a Comment