Thursday 25 June 2015

വിജയേട്ടന്‍..

വിയര്‍പ്പിനൊപ്പം ഓടിക്കിതച്ചു കിട്ടുന്ന ട്രെയിനും ആ യാത്രയ്ക്കും ഒരു പ്രത്യേക രസമാണ്.. ശരിക്കും ഒരു രാഷ്ട്രീയ പാഠശാലയായിരുന്നു വിജയേട്ടനുമൊത്തുള്ള യാത്രകള്‍.. മാതൃഭൂമിയും ദേശാഭിമാനിയും ഒക്കെ നിറഞ്ഞു നില്‍ക്കുന്ന 45 മിനിറ്റ് .. മനോരമ രണ്ടാള്‍ക്കും അലര്‍ജിയാണ്.. വായിക്കാറില്ല.. പക്ഷെ ചില തലക്കെട്ടുകളുടെ മാജിക്ക് കാണണമെങ്കില്‍ മനോരമ നോക്കണം.. മാര്‍ക്സ്‌നേയും ലെനിനേയും കുറിച്ച് പറയാന്‍ തുടങ്ങിയാല്‍ വിജയേട്ടന്‍ ഒരൊഴുക്കാണ്.. കണ്മുന്നില്‍ സോവിയറ്റ് ചെങ്കടല്‍ ഒഴുകുന്ന പോലെ.. ഇന്നെന്തോ പതിവിലും വിപരീതമായിരുന്നു വിജയേട്ടന്‍..പത്രത്തിന്‍റെ തലക്കെട്ടുകളിലൂടെ മാത്രം കണ്ണോടിച്ചു കൊണ്ട് ഒന്നു മയങ്ങട്ടെ എന്നു പറഞ്ഞു..അതുകൊണ്ട് തന്നെ ഞാന്‍ പുറത്തെ കാഴ്ചകളിലേക്ക് കണ്ണു പറിച്ചിട്ടു... വേഗതകളുടെ ലോകത്ത് നമ്മളെത്ര മാത്രം വേഗതയുമായി പൊരുത്തപ്പെടാതെ മാറിയിരിക്കുന്നു എന്ന സ്വയം അവലോകനം മനസ്സില്‍ തികട്ടിക്കൊണ്ടിരുന്നു... പൊരുത്തപ്പെടായ്മയുടെ രാഷ്ട്രീയം... വിജയേട്ടന്‍ പകര്‍ന്നു തന്ന രാഷ്ട്രീയ ബോധത്തിന്റെ പുനര്‍ചിത്രീകരണമായിരുന്നു കാഴ്ച്ചകളിലുടനീളം കണ്ടു കൊണ്ടിരുന്നത്...ലോകമെങ്ങും ചാലക ശക്തിയായ മാര്‍ക്സിസം എന്ന തത്വചിന്ത,അടിച്ചമര്‍ത്തലുകള്‍ക്കിടയിലുള്ള പ്രതിരോധം, അവകാശ സമരങ്ങള്‍ , വര്‍ഗ്ഗ രാഷ്ട്രീയം ,സോവിയറ്റ് യൂണിയന്‍- എല്ലാം
കണ്മുന്നില്‍ മഴവില്ലു പോലെ തെളിഞ്ഞു കണ്ടു..പരസ്പരം കൈകള്‍ കോര്‍ത്തു പിടിച്ചു കൊണ്ടിരുന്ന കണ്ണികളെ ദുര്‍ബലമാക്കി കൊണ്ടു കടന്നുവന്ന സോവിയറ്റ് യൂനിയന്‍റെ തകര്‍ച്ചയും , നവ മുതലാളിത്തവും , നവ ഉദാരവല്‍ക്കരണവും രംഗം കൈയ്യേറിയപ്പോ ഞാന്‍ വിജയേട്ടന്റെ മുഖത്തേക്ക് നോക്കി.. ആ കണ്ണുകളൊന്നു പിടഞ്ഞു.... വിജയേട്ടന്‍ തന്നെയാണ് അടിയന്തരാവസ്ഥയിലെ ഭരണകൂട ഭീകരതയെ പറ്റി പറഞ്ഞത്...പലപ്പോഴും മനസ്സില്‍ തോന്നിയ കാര്യമായിരുന്നു ഞാനിപ്പോഴല്ല കുറച്ചുകാലം മുമ്പേ ജനിക്കേണ്ട ആളായിരുന്നു എന്ന്.. കൂച്ചുവിലങ്ങിട്ട സ്വാതന്ത്ര്യത്തിനു മീതെ ഭാവനാ സമ്പുഷ്ടമായ ആശയങ്ങളും രാഷ്ട്രീയവും പ്രതിഷേധങ്ങളും അണപൊട്ടി നിന്ന കാലം..സമരോജ്ജ്വലമായ വായു...അരാഷ്ട്രവാദിയായി ഇരിക്കുന്നതിലും നല്ലത് മരിക്കുന്നതാണ് എന്ന് വിജയേട്ടന്‍ എപ്പോഴും പറയും .. അതുകൊണ്ട് തന്നെ ഞാന്‍ ഒരു അരാഷ്ട്രവാദിയായിരിക്കില്ല എന്നുറപ്പിച്ചു .. എനിക്കിറങ്ങേണ്ട സ്റ്റേഷന്‍ വന്നെത്തി..ഒന്നിലും ആരും തടസ്സപ്പെടുത്തുന്നത് വിജയേട്ടനിഷ്ടമല്ല...അതുകൊണ്ട് തന്നെ ചിന്തകള്‍ ജ്വലിച്ചു കൊണ്ടിരുന്ന ആ മുഖം നോക്കി ഞാന്‍ തിരിച്ചു നടന്നു., ഒരു കാലഘട്ടം പിറകില്‍ വച്ചു കൊണ്ട്.. .വിജയേട്ടന്‍ അപ്പോഴും ദീര്‍ഘനിദ്രയിലായിരുന്നു ..

No comments:

Post a Comment