Saturday 21 November 2015

പ്രകാശം,മനസ്സ്,പ്രണയം ...

കലങ്ങി മറിഞ്ഞ മനസ്സ് ഇരുണ്ടവെളിച്ചത്തില്‍ ഒരു മെഴുകുതിരി നാളത്തിനായി തേടി.. ചെടിച്ചട്ടിയിലെ പനിനീര്‍ വാടിതളര്‍ന്നു... രോമങ്ങള്‍ പൊഴിച്ച് വെള്ളപ്പൂച്ച ചാക്കില്‍ വീണ്ടും ക്ഷീണിച്ചു കിടന്നു.. ഇടവഴിയില്‍ ഇരുവശവും നിന്ന കള്ളിമുള്‍ച്ചെടി ഏകയായി പ്രിയ കൂട്ടുകാരനു യാത്രാമൊഴി നല്‍കി.. തൊട്ടടുത്ത കാക്കക്കൂട്ടില്‍ മുട്ടയിട്ട കള്ളിക്കുയില്‍ അവനെനോക്കി കണ്ണിറുക്കി.. 
നടന്നകന്ന വഴിയോരങ്ങളില്‍ പതിച്ച കാലടികളില്‍ വെയിലിനൊപ്പം വന്നമഴ ചുംബിച്ചു.. ഗ്രഹാതുരത്വവും ഒറ്റപ്പെടലിന്‍റെ തീവ്രതയും , വികാരങ്ങളുടെ ഏറ്റക്കുറച്ചിലുകളും പിറകില്‍ വച്ച് അവന്‍ കടല്‍ത്തീരത്തേക്ക് നടന്നകന്നു..
തീരവും കടലും - അത് പലതിന്റെയും ബിംബങ്ങളാണ്.. പ്രണയത്തിന്റെ ചലനമറ്റ ഒന്നാം പകുതിയാണ് കര.. തന്‍റെ ഓരോരോ തരികളിലും പ്രതീക്ഷകളുടെ ഭാരം കുത്തിനിറച്ച വലിയൊരു പിണ്ഡമാണ് കര.. കാത്തിരിപ്പിന്‍റെ ഒരിക്കലും മടുക്കാത്ത പ്രണയസ്തൂപം..
പ്രണയത്തിന്‍റെ അതിചലനമുള്ള രണ്ടാം പകുതിയാണ് കടല്‍. വികാരവിസ്ഫോടനങ്ങളുടെ ആണ്‍രൂപം.. നോക്കെത്താദൂരത്തോളം നീലിച്ചു നില്‍ക്കുന്ന ആണ്‍ പരപ്പ്..
കരയുടെയും കടലിന്‍റെയും ഒത്ത നടുവില്‍ രണ്ടു നിലനില്‍പ്പുകളുടെയും ഏറ്റവും കടുത്ത സംവേദകനായി അയാള്‍ നിന്നു.. യാത്ര അവസാനിപ്പിക്കാനുള്ള തുടക്കത്തിലായിരുന്നു അയാള്‍.. ഇരമ്പിയാര്‍ത്തു വന്ന കടല്‍ തന്‍റെ പെണ്‍ ജീവനെ പുണര്‍ന്നു.. തന്‍റെ കാല്‍ചുവടില്‍ അനുഭവിച്ചറിഞ്ഞ ആ പ്രണയ സാമീപ്യം, പ്രണയ സ്പര്‍ശം അയാളെ വീണ്ടും ഉണര്‍ത്തി.. ഒരു പുതിയ യാത്രാത്തുടക്കം.
അങ്ങകലെ ട്രെയിനിന്‍റെ ചൂളംവിളി.. കുത്തനെ വീണു കൊണ്ടിരുന്ന മഴത്തുള്ളികള്‍ക്കൊപ്പം അയാള്‍ തിരിച്ചു നടന്നു.. വിണ്ടുകീറിയ മാനത്ത് പ്രകാശത്തിന്റെ ഒളി മിന്നി

No comments:

Post a Comment