Saturday 22 December 2012

ഖസാക്കില്‍ ഒരു ദിവസം.....


"ദാ എത്തിട്ടോ,എറങ്ങണില്ലേയ് ??" കണ്ടക്ടറുടെ ആ വിളി കേട്ടിട്ടായിരുന്നു പൂര്‍ത്തിയാക്കാതെ പകുതിക്ക് വച്ചു നിര്‍ത്തിയ സ്വപ്നത്തില്‍ നിന്ന് യാഥാര്‍ഥ്യത്തിലേക്ക് വീണ്ടും  വന്നത്.. എന്തിനോ വേണ്ടിയുള്ള യാത്രയില്‍ ഒരു അഭയകേന്ദ്രം പോലെ, ജരാനരകള്‍ ബാധിച്ച നീണ്ടു പന്തലിച്ച മരങ്ങള്‍ക്ക് കീഴില്‍  ബസ്സ്‌ കിടന്നു,വിശ്രമിക്കാന്‍ തുടങ്ങി...കൂമന്‍കാവ് ലാസ്റ്റ് സ്റ്റോപ്പായിരുന്നു ..മനസ്സില്‍ അന്നേ തളിരിട്ട കിനാവായിരുന്നു ഒരു ദിവസം എല്ലാ ബാന്ധവങ്ങളും വിട്ട് , നേരിട്ടറിയില്ലെങ്കിലും  ഒരുപാടറിയുന്ന കുറേപ്പേരുള്ള  ഖസാക്കില്‍ ഒരു ദിവസം കഴിയുക..ദാ  കൈയെത്തും ദൂരത്ത്‌  ഖസാക്ക് അങ്ങനെ പരന്നു കിടക്കുന്നു...അടുത്തുള്ള ആളോട് വഴി ചോദിച്ചു നേരെ ഖസാക്കിലേക്ക് വച്ചു പിടിച്ചു...പ്രതീക്ഷകളുടെ ഭാരമുണ്ടായിരുന്നെങ്കിലും നടക്കുന്പോള്‍ അങ്ങനെ തോന്നിയില്ല... സ്വര്‍ണനിറത്തിലുള്ള സൂര്യരശ്മികള്‍ നീളന്‍ മുടിയിഴകളില്‍ തൊട്ട് തിരിച്ചു പൊയികൊണ്ടിരുന്നു ..പൂത്തുലഞ്ഞു കിടന്ന പൂക്കളും,ഈറനുടുത്തു നിന്ന ഇലകളും ശൈത്യത്തിന്റെ വരവറിയിച്ചു... ചെതലിയുടെ അടിവാരത്ത് നിന്ന് വന്ന കാറ്റ് ഖസാക്കിലേക്ക് സ്വാഗതം ചെയ്യുന്ന പോലെ തോന്നി... രവി പറഞ്ഞ ഖസാക്കില്‍ നിന്ന് കാലത്തിന്റെ കുത്തൊഴുക്കില്‍ ചെറിയ ചെറിയ മാറ്റങ്ങളും... ചെഗുവേരയുടെ പോസ്റ്റര്‍  വച്ച വല്യ ഒരു ഫ്ലക്സും  അതിനെ കീറിമുറിച്ചു കൊണ്ട് അതിലെ മൂര്‍ച്ചയേറിയ വാക്കുകളും...അടിപൊളിയായിട്ടുണ്ട്.. ചെഗുവേരയെ നോക്കി ഒരു ലാല്‍സലാം കൊടുത്തു.ഖസാക്ക് പതുക്കെ ഉറക്കമുണരുന്നതേ ഉണ്ടായുള്ളൂ....മാധവന്നായരുടെ തുന്നല്‍പീടികയിലേക്ക്‌ തിരഞ്ഞുപിടിച്ചെത്തി...സ്വയം പരിചയപ്പെടുത്തി...മാഷ്ടരുടെ പരിചയക്കാരനാണെന്നു പറഞ്ഞപ്പോ മുഖത്തിലെ രക്തയോട്ടം കൂടി പ്രകാശപൂരിതമായി..അപ്പൊ അന്നത്തെ രവിയുടെ ഖസാക്കിലെ അവസാന നിമിഷത്തെപറ്റി മനസ്സിലോര്‍ത്തു...അന്നേറ്റവും വിഷമിച്ചിട്ടുണ്ടാകുക ഉറ്റമിത്രമായ മാധവന്നായരായിരിക്കും..രവിയുടെ ഓര്‍മയില്‍ രണ്ടുപേരും കുറച്ചു നേരത്തേക്ക് പരസ്പരം നഷ്ടപ്പെട്ടു.. "ഒരു ദിവസത്തേക്ക് തങ്ങാന്‍ ഒരു മുറി ഒപ്പിച്ചു തരുവോ മാധവന്‍നായരേ,രവിയുടെ പണ്ടത്തെ മുറി കിട്ടിയാല്‍ നന്നായി.." ഞാന്‍ പറഞ്ഞു..
"മാഷ്‌ പോയേപ്പിന്നെ ആ മുറി ആരും ഉപയോഗിച്ചട്ട്ല്ല,പക്ഷെ ആകെ പൊടിപിടിച്ച് കിടക്കുവായിരിക്കും...നിങ്ങളെ കാര്‍ന്നോരു പ്രശ്നമുണ്ടാക്കുവോ എന്ന് ചോദിച്ചപ്പോ  കുറ്റബോധത്തിന്റെ ആഴക്കടലിലെ ചുഴിയില്‍പ്പെട്ട അവസ്ഥയാ ശിവരാമന്‍ നായര്‍ക്ക് എന്നറിഞ്ഞു..ഏതായാലും അവിടേക്ക് പോകുന്നതിനു മുമ്പ് എന്തെങ്കിലും കഴിക്കാനായി നമ്മള്‍ അലിയാരുടെ ചായപ്പീടികയിലെത്തി..ഖസാക്കിന്‍റെ വാര്‍ത്തകള്‍ ഉദിക്കുന്നതും അസ്തമിക്കുന്നതും അവിടെയായിരുന്നു..ഒരു ദിവസത്തിനിടയില്‍ ചര്‍ച്ച ചെയ്യാത്ത വിഷയങ്ങളില്ല  ,ചെന്നെത്താത്ത ലോകങ്ങളില്ല..എന്നും വാര്‍ത്തകളില്‍ മുഴുകി നില്‍ക്കുന്ന  കൂട്ടുകാരന്‍ ലിജോന്‍റെ സാമീപ്യം അവിടെ ഉണ്ടാകേണ്ടതായിരുന്നു എന്നു തോന്നി..അവനെപ്പറ്റി അവരോടു പറഞ്ഞശേഷം സുലൈമാനി കുടിച്ചു കൊണ്ട് പുറത്തേക്കിറങ്ങി നിന്നപ്പോ ലോകം മുഴുവന്‍ ഖസാക്കിലേക്ക് ചുരുങ്ങുന്നതായും ആ ഖസാക്കിന്‍റെ സൗന്ദര്യം ചായക്കോപ്പക്ക് നേരെ വന്നു കൊണ്ടിരിക്കുന്നതായും തോന്നി...ആ കുളിര്‍ക്കാറ്റില്‍ സ്വയം അലിഞ്ഞു പോയി..വരുമ്പോ W  നേയും കൂട്ടാമായിരുന്നു..അവനുണ്ടെങ്കില്‍ ഖസാക്കിന്‍റെ ആ പ്രകൃതിരമണീയതയെ മുഴുവന്‍ ക്യാമറക്കണ്ണിലൂടെ ഒപ്പിയെടുത്ത് അതിനു വീണ്ടും വീണ്ടും ജീവന്‍ നല്‍കിയേനെ..പറ്റുമെങ്കില്‍ ഖസാക്കിന്‍റെ മനോഹാരിതയില്‍ ഞാന്‍ നില്‍ക്കുന്ന ഒരു ഫോട്ടോ അവനെ കൊണ്ടെടുപ്പിച്ചു ഫേസ്ബുക്കില്‍ പ്രൊഫൈല്‍ ഫോട്ടോ ആക്കാമായിരുന്നു..പറഞ്ഞിട്ടെന്താ അവന്‍ വന്നില്ല,പറഞ്ഞു പറ്റിക്കുന്നതാണല്ലോ അവന്‍റെ ശീലം..
      ഖസാക്കിലെ  ഓരോ പുല്‍ക്കൊടിയോടും മിണ്ടിയും പറഞ്ഞും ഞാന്‍ മാധവന്നായരുടെ കൂടെ ഞാറ്റുപുരയും അടുത്തുള്ള ശിവരാമന്‍ നായരുടെ വീടും ലക്ഷ്യമിട്ട്‌ നടന്നു...പുറത്തെ ചാരുകസേലയിലിരുന്നു വിശ്രമിച്ചുകൊണ്ടിരുന്ന കാര്‍ന്നോര്‍ക്ക് എന്നെയും പരിചയപ്പെടുത്തി  മാധവന്നായര്‍ ഓര്‍മയുടെ മാറാലകള്‍ കെട്ടിക്കിടക്കുന്ന ഞാറ്റുപുര വൃത്തിയാക്കാന്‍ ചാന്തുമ്മയെ വിളിക്കാന്‍ പോയി.."എല്ലാത്തിനും കാരണക്കാരന്‍ ഞാനായിരുന്നു ,എന്‍റെ കണ്ണിനു മുന്നിലുള്ള പാടയിലൂടെയായിരുന്നു ഞാന്‍ ആള്‍ക്കാരെ നോക്കിക്കൊണ്ടിരുന്നെ..ആ പാട മാഞ്ഞപ്പോഴേക്കും വൈകിപ്പോയി..." 
"സാരമില്ല ശിവരാമന്‍ നായരെ,വിധിയുടെ മിന്നലാട്ടത്തില്‍ കാഴ്ചക്കാരനാകനേ നമുക്ക് പറ്റു.. " ഞാന്‍ പറഞ്ഞു.. 
ചാന്തുമ്മയെ കണ്ടാ മിണ്ടണം എന്നോക്കെ  കരുതിയതാ..പക്ഷെ കുഞ്ഞിനൂറിന്റെയും,ചാന്തുമുത്തിന്റെയും നിഷ്കളങ്കമായ മുഖങ്ങള്‍ തൊണ്ടയില്‍ നിന്ന് കുരുത്ത വാക്കുകളെ തടഞ്ഞുവച്ചു... ചാന്തുമ്മ പോയ ശേഷം രവിയുടെ ശ്വാസം തങ്ങിനില്‍ക്കുന്ന  മുറിയിലേക്ക് കയറി..രവിയുടെ അദൃശ്യമായ സാന്നിധ്യം ആ ഞാറ്റുപുരയുടെ ഓരോ മുക്കിലേക്കും മൂലയിലേക്കും എന്നെ നയിച്ചു.. അപ്പുക്കിളിയെ പറ്റി രവി ഓര്‍മിപ്പിച്ചു.. "കിളി എവ്ട പോയി നായരേ?"
"ചെക്കന്‍ അവിടെ പറമ്പിലുണ്ടാകും,ഞാന്‍ വിളിക്കാം.."     "ഡാ കിളിയേ ഇങ്ങ് വാടാ.... "
മാധാവന്നായരുടെ വിളി ഏറ്റെടുത്ത കാറ്റ് , അതിനെ കിളിയുടെ ചെവിയിലെ വലിയ കുഴികളിലേക്കെത്തിച്ചു..അപ്പുക്കിളി ഓടി വന്നു.. മനസ്സില്‍ പ്രതിഷ്ടിച്ച അതേ മുഖം..."ഏത്തോ... ഇതാതാ??" ഞാന്‍ രവി  മാഷ്‌ടെ ഫ്രണ്ടാ എന്ന് കിളിയോട് പറഞ്ഞ് അവനു കൊടുക്കാനായി അക്കു എന്റെ കൈയില്‍ തന്നയച്ച മഞ്ചിന്റെ ഒരു വല്യ പാക്കറ്റ് അവനു കൊടുത്തു.. അതിന്‍റെ നന്ദി സൂചകമെന്ന പോലെ  കൈയിലുള്ള തുമ്പിയെ എനിക്ക് തന്നു.. മരിച്ചവര്‍ തുമ്പിയായി ജനിച്ചതാണെങ്കില്‍ ഇതിനി രവിയായിരിക്കുവോ?? തുമ്പിയെ ഒരു തീപ്പെട്ടിക്കൂടില്‍ അതില്‍ ഒരു ചെറിയ ദ്വാരമിട്ട് ഭദ്രമായി എടുത്തുവച്ചു.. മാധവന്‍നായരോട് ഒരാഗ്രഹം അറിയിച്ചു..ഖസാക്കിലെ ഏഴഴകുള്ള സുന്ദരിയെ കാണണമെന്ന്..തോട്ടിലെ തണുപ്പുള്ള വെള്ളത്തിലെ കുളിയും കഴിഞ്ഞ് ഖസാക്കിന്‍റെ സൗന്ദര്യത്തിനു മാറ്റു കൂട്ടുന്ന മൈമുനയുടെ പെരയിലേക്ക് പോയി."വിരുന്നുകാരുണ്ടേ മൈമുന " കേറിയ ഉടന്‍ മാധവന്‍ നായര്‍ പറഞ്ഞു.വെണ്ണക്കല്ലില്‍ കൊത്തിയെടുത്ത ശില്പമാണോ എന്ന് ശങ്കിച്ചു.. ആ സൗന്ദര്യത്തെ നമിച്ചു..മാഷ്‌ടെ പരിചയക്കാരനാ എന്ന് പറഞ്ഞപ്പോ സമയചക്രത്തെ പിന്നോട്ട് കറക്കാന്‍ തുടങ്ങി മൈമുന...അവിടെ വച്ച് രവിയേയും,ഖസാക്കിനെയും ചേര്‍ത്ത് ചക്രം വീണ്ടും മുന്നോട്ട്..ഇപ്പൊ രവിയില്ല ഓര്‍മ്മകള്‍ മാത്രം..ഉച്ചക്ക് പത്തിരിയും ഇറച്ചിയും കഴിച്ച് പോയാല്‍ മതിയെന്ന്‍ നിര്‍ബന്ധിച്ചു.. കാണുന്നില്ലല്ലോ എന്ന് മനസ്സില്‍ നിനച്ചപ്പോഴേക്കും നൈജാമലി രംഗത്തെത്തി..ഉള്ളില്‍ നിന്ന് തികട്ടിയെത്തി ഒരു ശബ്ദം..'ടപ്പേ....' അതേ രവിക്ക് രാജാവിന്റെ പള്ളിയില്‍ നിന്ന് കൊടുത്ത സമ്മാനം.. ഖസാക്കിന്‍റെ മോല്ലാക്കയാണിപ്പോള്‍ നൈജാമലി..ഖസാക്കുകാര്‍ തന്നില്‍ അര്‍പ്പിച്ച ഉത്തരവാദിത്തം ആ വലിയ താടിയിലങ്ങനെ പരന്നുകിടന്നു..സംസാരത്തിലും പക്വത..പത്തിരിയും ഇറച്ചിയും കഴിച്ച് വയറു നിറഞ്ഞതിന്റെ അടയാളമായ ഏമ്പക്കവും വിട്ട് പതുക്കെ അവിടെ നിന്നിറങ്ങി.ഖസാക്കിലെ ഷെയ്ഖ് തമ്പുരാന്‍റെ മിനാരങ്ങളും കണ്ടു ഭഗവതിയേയും തൊഴുതു കൊണ്ടെന്‍റെ നടന്നു..ലക്ഷ്യബോധമില്ലാത്ത ആ നടത്തത്തിനിടയില്‍ ആറടി പൊക്കത്തില്‍ അജാനബാഹുവായ ഒരാള്‍ നടന്നു വരുന്നതു കണ്ടു.മാധാവന്നായര്‍ പറഞ്ഞപ്പോഴാ അറിഞ്ഞെ റാവുത്തരണ്ണനാ അതെന്ന്.തന്‍റെ പേരുള്ള ആളെ കണ്ടാല്‍ ബഹുമാനിക്കണം എന്ന് 'റാവു' പ്രത്യേകം പറഞ്ഞത് ഓര്‍മ്മചെപ്പില്‍ നിന്ന് അടര്‍ത്തിയെടുത്തു..ഒന്ന് ബഹുമാനിച്ചു..വെറുതെയല്ല അവനീ പേര് വന്നതെന്ന യാഥാര്‍ത്യവും മനസ്സിലാക്കി..ചില മുഖങ്ങള്‍ ഉള്ളില്‍ നിന്ന് പുറംലോകത്തേക്ക് വരാന്‍ ആഗ്രഹിച്ച് കൊണ്ടിരുന്നു..അതിലൊന്നായിരുന്നു കുപ്പുവച്ചന്‍..വസൂരി കാര്‍ന്നെടുത്ത കണ്ണുകളിലേക്കെത്തിയ അരണ്ടവെളിച്ചത്തിനു മുകളില്‍ കൈവച്ചു കൊണ്ട് കുപ്പുവച്ചന്‍ ഒന്ന് പരത്തിനോക്കി....പല്ലില്ലാത്ത മോണ കാട്ടി നിഷ്കളങ്കമായി ചിരിച്ചു..ഖസാക്കിലെ പഴയ പരദൂഷണക്കാരനു ഭാവപ്പകര്‍ച്ച, കുട്ടിത്തത്തിലേക്കും  അതിലെ നിഷ്കളങ്കതയിലേക്കും..പഴയ തമാശക്കും സംസാരത്തിനും ഒരു മാറ്റവുമില്ല , പക്ഷെ കാലം തളര്‍ത്തിയ ആരോഗ്യം മാത്രം അതിനു തടസ്സമായി നിന്നു..പനയോലകള്‍ കാറ്റിലാടിക്കളിച്ചുകൊണ്ട് ആശാനോടുള്ള ആദരവ് പ്രകടിപ്പിച്ചു.. ഖസാക്കിലെ മണ്ണിനും മനുഷ്യര്‍ക്കും ഒരു പ്രത്യേക മണമായിരുന്നു..കുഞ്ഞാമിനയുടെ നിക്കാഹ് അടുത്തെന്ന് നായര്‍ പറഞ്ഞു..പള്ളിയില്‍ നിന്ന് വാങ്ക് വിളി തുടങ്ങി..ചങ്ക് പൊട്ടുന്ന ശബ്ധത്തില്‍ നൈജാമലി  ഖസാക്കിലെ ഷെയ്ഖ് തമ്പുരാക്കന്മാരെ വിളിച്ചുണര്‍ത്താന്‍ തുടങ്ങി.പടിഞ്ഞാറ് സൂര്യന്‍ കൈയിലിരുന്ന കുങ്കുമം വാരിയെറിഞ്ഞുകൊണ്ട് എവിടെക്കോ ഒളിക്കാന്‍ തുടങ്ങി..ചുവപ്പില്‍ കുളിച്ച ആ സന്ധ്യയില്‍ ഒരു ചുവപ്പ് പൊട്ടായി ഞാനും മാധവന്‍നായരും നിന്നു.അടിവാരത്തിലേക്ക് വെറുതെ നടന്നു രണ്ടുപേരും..അവിടുത്തെ വാറ്റ് കഴിക്കണമെന്ന് ഒരു പൂതി മനസ്സില്‍ തോന്നി..കഴിക്കില്ലെന്ന് അവള്‍ക്കു വാക്ക് കൊടുത്തതായിരുന്നു..ഇനി ഇത് പോലെ ഒരു അവസരം കിട്ടാനും പോണില്ല. എത്രയെത്ര വാക്കുകള്‍ തെറ്റിച്ചിരിക്കുന്നു..മനസ്സില്‍ അവളോട് ഒരു ക്ഷമാപണം നടത്തി അത് കഴിച്ചു.ഒരു വേറിട്ട അനുഭവം..നാളെ രാവിലെ തന്നെ തിരിച്ചു പോകേണ്ടത് കൊണ്ട് അധികം കഴിക്കാന്‍ നിന്നില്ല.നിലാവ് പൂത്തു നിന്ന ആകാശത്ത്‌ നിന്ന് തെറിച്ചു വീണപോലെ തോന്നപ്പെട്ട ചെമ്പകപൂക്കള്‍ ഖസാക്കിലാകെ സുഗന്ധം വിതറി..വീണ്ടും അലിയാരുടെ കടയിലേക്ക്.അവിടുന്ന് ചോറും കഴിച്ച് ഞാറ്റുപുരയിലേക്ക്.എനിക്ക് മാധവന്നായരോട് അതിരില്ലാത്ത കടപ്പാട് തോന്നി..ഇന്ന് രാവിലെ  മാത്രം പരിചയപ്പെട്ട ആളോട് ഇത്രേം അടുപ്പവും സ്നേഹവും കാണിച്ച ആ മനസ്സ്..ഖസാക്കിലെ ഓരോരുത്തരേയും ഞാനാ മുഖത്തില്‍ കണ്ടു..എന്‍റെ നന്ദി വാക്കുകളിലൂടെ അറിയിച്ചു..നാളെ രാവിലെ തന്നെ തിരിച്ചു പോകുമെന്നും ഇനിയും ഖസാക്കില്‍ വരും  അപ്പൊ കാണാമെന്നും പറഞ്ഞു. ..മാധവന്നായര്‍ തിരിച്ചു പോയി..കാഴ്ചയില്‍ നിന്ന് മറയുന്നവരെ ഞാന്‍ നോക്കി നിന്നു ..പിന്നെ ഹൃദയത്തിന്‍റെ ഒരു കോണില്‍ എടുത്തു വച്ചു.മുറിയില്‍ തനിച്ചായി..സമയം പെട്ടെന്ന് ഓടിതീര്‍ന്നതായി തോന്നി..ഖസാക്കിനെ തൊട്ടറിഞ്ഞു..സ്നേഹത്തില്‍ പൊതിഞ്ഞ സൗന്ദര്യത്തിന്‍റെ  രസക്കൂട്ട്‌ ചേര്‍ത്ത ഒരത്ഭുധം അതാണ് ഖസാക്ക്..പിറ്റേന്ന് രാവിലെ തന്നെ എഴുന്നേറ്റു.അപ്പുക്കിളി അക്കുവിന് കൊടുക്കാനായി തന്ന തുമ്പിയെ വച്ച തീപ്പെട്ടിക്കൂട് തുറന്നു നോക്കി,ജീവനുണ്ട്..ഖസാക്കില്‍ നിന്ന് ഇത് മാത്രമേ കൊണ്ടു പോകുന്നുള്ളൂ..മുറി പൂട്ടി താക്കോല്‍ വാതിലിനു മുകളില്‍ വച്ച് അവിടെ നിന്ന് ഇറങ്ങി.മഞ്ഞുതുള്ളികള്‍ പതുക്കെ ദേഹത്ത് വീഴാന്‍ തുടങ്ങി.തിരിച്ചുപോകുമ്പോള്‍ ഖസാക്കിന്‍റെ സ്നേഹത്തോടെയുള്ള കണ്ണീരായി തോന്നി അത്.കൂമന്‍കാവില്‍ എത്താറായപ്പോള്‍ ഒന്ന് തിരിഞ്ഞു നോക്കി,ഇളം മഞ്ഞില്‍ കുളിച്ചുകൊണ്ട് ഖസാക്ക് വീണ്ടും ഉണരുകയാണ്..ഞാന്‍ മുകളിലേക്ക് നോക്കി.രണ്ട് മുഖങ്ങള്‍ എന്നെ നോക്കി ചിരിക്കുന്നു..രവിയും പിന്നെ ഖസാക്കിന്‍റെ ഇതിഹാസകാരനും...

നിഴല്‍ ചിത്രങ്ങള്‍


ആത്മസംഘര്‍ഷങ്ങളുടെ  ഇരുണ്ട ഇടനാഴിയില്‍,
കോറിയിട്ട തണുപ്പിനെ കീറിമുറിച്ചിടുന്ന,
അജ്ഞാതമായ നിശബ്ദതയില്‍,
വഴുതി വഴുതി മാറുന്ന അരൂപിയായ
സ്വപ്നങ്ങളുടെ നിഴല്‍ ചിത്രങ്ങളില്‍,
വരച്ചെടുക്കാനാകാതെ പോകുന്ന
വികാരവാഴ്ചകളില്‍,
ഓര്‍മ്മകള്‍ തീര്‍ക്കുന്ന മഴപ്പെയ്ത്തിലും,
കലുഷിതമായ മനസ്സിലൂടെ,
ദുസ്സഹമായ യാത്ര 
ദിക്കറിയാതെ നിന്നു പോകുന്നു..

Thursday 31 May 2012

ആകാശം................

ആകാശം.... പ്രപഞ്ചത്തിലെ ഏറ്റവും ശക്തനായ  കഥാപാത്രം..... കുറെ പ്രപഞ്ചസത്യങ്ങളെ പേറി നടക്കുന്ന ഒരു മഹാസംഭവം...പണ്ടു മുതലേ തെറ്റാത്ത  തിരക്കഥയിലൂടെ ദിവസം മുഴുവന്‍ പണിയെടുക്കുന്ന 'നൈറ്റ്‌ ഷിഫ്റ്റ്‌' ഇഷ്ടമല്ലാത്ത  സൂര്യന്‍....'എന്താടോ നിനക്ക്  ഒരു രാത്രിയെങ്കിലും പണിയെടുത്തൂടെ എന്ന് ചോദിച്ചു പോയിട്ടുണ്ട് കുട്ടിക്കാലത്ത്...ഒരിക്കല്‍ പോലും അടുത്ത് വരില്ലെങ്കിലും പരസ്പരം അകലെ നിന്ന് കണ്ട്‌ പ്രണയം പങ്കുവെക്കുന്ന  സൂര്യനും താമരയും... എനിക്ക് സ്വപ്നങ്ങള്‍ക്ക്  വര്‍ണം പൂശാനുള്ള  ഒരു പ്രതലമായിരുന്നു എന്നും ആകാശം.... ആകാശത്തിന്റെ അടുത്തെത്താന്‍ കഴിവുള്ള  ഒരേയൊരു ജീവിയായി  പരുന്തിനെ കണ്ടിരുന്നു പലപ്പോഴും...ആകാശം തൊട്ടു തോട്ടില്ലെന്ന  മട്ടില്‍ പരുന്ത്‌ പറക്കുമ്പോള്‍ എന്‍റെ സ്വപ്നങ്ങള്‍ക്കും ചിറകു മുളക്കുമെന്ന പ്രത്യാശയും കൂടെ വളര്‍ന്നു.... ഭൂമിയിലെ ഏറ്റവും വലിയ  ചിത്രകാരനായ  മിന്നലിന്റെ കലാസൃഷ്ടിയും  നമ്മള്‍ക്ക് കാട്ടിതരുന്നത്  ഈ ആകാശമല്ലേ?? ഭൂമിയുടെ സമയ ചക്രം തിരിക്കുന്ന   ജോലി  പകല്‍ മുഴുവന്‍ സൂര്യന്‍ ഏറ്റെടുത്തു നടക്കുമ്പോള്‍  രാത്രിയില്‍ അതു ചന്ദ്രനും നക്ഷത്രങ്ങളും ചെയ്യുന്നു... ചന്ദ്രനും പ്രണയിക്കുന്നില്ലേ ചെമ്പകത്തിനെ??? അവിടുത്തെ കൂട്ടുകാരുടെ പ്രണയ സന്ദേശ വാഹകനായിരിക്കും മേഘം...ആകാശത്തിലെ കളിക്കൂട്ടുകാരുടെ  'Hide and seek' കളിയായിരിക്കാം ചന്ദ്രഗ്രഹണവും സൂര്യഗ്രഹണവും അല്ലെ? മരിച്ചവര്‍ നക്ഷത്രങ്ങളായി പുനര്‍ജനിക്കുന്നു എന്നതും ഒരു വിശ്വാസം... തൊട്ടടുത്ത്‌ തന്നെ  ഉണ്ട്  പക്ഷെ അകലെ, എന്നാലും ഉള്ളില്‍ അവരുടെ ജ്വാല അണയാതെ കത്തുന്നു... മനസ്സിലെ ആ പ്രതിരൂപം നമ്മള്‍ നക്ഷത്രങ്ങളിലൂടെ ആകാശത്ത് കാണുന്നു...  അതു മാത്രമാണോ,  ഭൂമിയില്‍ പ്രത്യാശയുടെ പ്രകാശം പരത്തുന്നുന്നതും നന്മയുടെയും സമൃദ്ധിയുടെയും  വിത്തുകള്‍ പാകുന്നതും ഈ ആകാശം ഉള്ളത് കൊണ്ടല്ലേ?? ആകാശം മഴയിലൂടെ താന്‍ പ്രണയിക്കുന്ന  മണ്ണിനെ ചുംബിക്കുന്നു...എന്തൊരു മനോഹരമായ കാഴ്ചയാണത്??മഴയെ പ്രണയത്തിന്‍റെ പ്രതീകമായി കരുതുന്നത്  ഇതൊക്കെ കൊണ്ടാവാം... ഇത് മാത്രം പോരാ എന്നുള്ളത് കൊണ്ടായിരിക്കാം  മഴയില്ലാ ദിവസങ്ങള്‍ മഴയുള്ള  ദിവസങ്ങളേക്കാള്‍ കൂടുതല്‍ വരുന്നത്....ഭൂമിയുടെ ചരമഗീതം പാടിക്കോളൂ, 2012 ഡിസംബറില്‍ എല്ലാം  അവസാനിക്കും എന്ന ശാസ്ത്രീയമായ തെളിവുകള്‍ നിരത്തുമ്പോള്‍ മണ്ണ് കാത്തിരിപ്പ്‌ തുടങ്ങുന്നു ആകാശത്തിന്റെ അവസാന ചുംബനങ്ങള്‍ക്കായി.. ആകാശമേ നീ തെളിയിക്കു നിനക്കു മരണമില്ലെന്നു....

Tuesday 22 May 2012

ഡയമണ്ട് നെക്ലേസ്


എന്നിലെ പ്രേക്ഷകനെ തൃപ്തിപ്പെടുത്തിയ  സിനിമയായിരുന്നു ഡയമണ്ട് നെക്ലേസ് ...  ആദ്യമായിട്ടാണ്  വിജിത്ത്, നവനീത് , ജിതിന്‍ പ്രഭ  ഇവര്‍ എല്ലാവരുടെയും കൂടെ ഒരുമിച്ചൊരു സിനിമയ്ക്കു പോകുന്നത്.... വീണ്ടും ഫഹദിന്റെ വക ഒരു നല്ല സമ്മാനം... കൂടെ ലാല്‍ജോസിന്റെ സംവിധാന മികവും.. ഡോക്ടര്‍ അരുണ്‍ എന്ന കഥാപാത്രത്തിലൂടെ ഫഹദ്‌  മലയാള സിനിമയില്‍ തന്‍റെ സ്ഥാനം ഊട്ടിയുറപ്പിച്ചു ...  Superb Character Selection.. ഗള്‍ഫില്‍ ധൂര്‍ത്തടിച്ചു പൈസ കളയുന്ന ഒരു ചെറുപ്പക്കാരന്‍ നേരിടുന്ന  വെല്ലുവിളികളെ  കൃത്യമായി അവതരിപ്പിക്കാന്‍ ഫഹദിനു കഴിഞ്ഞു...   അരുണിന്‍റെയും അരുണുമായി അടുത്തിടപഴകുന്ന  മൂന്ന്‍ സ്ത്രീകളുടെ നിഷ്കളങ്കമായ സ്നേഹം നമുക്കിതില്‍ കാണാന്‍ പറ്റും...  പരിജയപ്പെടുന്ന  എല്ലാവരിലും ഒരു പോസിറ്റീവ് എനര്‍ജി നിറയ്ക്കുന്ന അരുണിനേയും ,  ഇഷ്ടപ്പെടുന്ന  പെണ്‍കുട്ടിയെ പറ്റി സ്വന്തം അമ്മയോട്  പോലും പറയാന്‍ പറ്റാത്ത അരുണിന്‍റെ നിസ്സഹായതയും തീര്‍ത്തും സ്വാഭാവികമായ അഭിനയത്തിലൂടെ ഫഹദ്‌ വെള്ളിത്തിരയിലെത്തിച്ചു.. പിന്നെ ബുര്‍ജ്‌ ഗലീഫയില്‍ നിന്ന് തറയിലെത്താന്‍ ഒരു വീഴ്ച മതിയെന്നു ഫിലിമിലെ ഒരു കഥാപാത്രം പറയുന്നതിലൂടെ ജീവിതത്തില്‍ പണവും ഒന്നും ശാശ്വതമല്ലെന്ന തത്വചിന്ത  സംവിധായകന്‍ പറയുന്നു..  ആദ്യമായി അഭിനയിക്കുന്നതിന്റെ പരിഭ്രമമൊന്നുമില്ലാതെ  രാജശ്രീയും (സിനിമയിലെ കഥാപാത്രത്തിന്റെ പേര്) ലക്ഷ്മി എന്ന നേഴ്സും സംവൃതാ സുനിലും ഗംഭീരമാക്കി.....  സിനിമയുടെ 1st Halfinte അവസാനം വരുന്ന ഡയമണ്ട്‌ നെക്ക്ലെസ്  പിന്നീടുള്ള കഥയുടെ  ഗതി നിയന്ത്രിക്കുന്നു... മടുപ്പോന്നുമില്ലാതെ ഫുള്‍ടൈം ആസ്വദിച്ചിരുന്ന  സിനിമ.. ഫഹദിന്റെ സിനിമകള്‍ക്ക് മിനിമം ഗ്യാരണ്ടി അല്ല മാക്സിമമം ഗ്യാരണ്ടി തന്നെ തരാന്‍ പറ്റുമെന്ന് ഇതുവരെയുള്ള  സിനിമകളിലൂടെ തെളിയിച്ചു കൊണ്ടിരിക്കുന്നു....  പ്രതീക്ഷിച്ച  ക്ലൈമാക്സ് ആയിരുന്നുവെങ്കിലും കഥ  നമ്മളെ നയിച്ച വഴി തീര്‍ത്തും സന്തോഷിപ്പിക്കും.... ആഭരണത്തേക്കാള്‍ മൂല്യമുള്ളതാണ് സ്നേഹമെന്നു പറഞ്ഞോര്‍മിപ്പിക്കുന്ന അവസാന സീനും മികവുറ്റതായി...
 

22 Female Kottayam...


അങ്ങനെ കുറെ ദിവസമായി കാണണം എന്ന് കരുതിയ  '22 Female kottayam' കാണാനുള്ള അവസരം ഇന്നു കിട്ടി ...  സുധിനെ നിര്‍ബന്ധിച്ചു കൊണ്ടു പോയതാണെങ്കിലും സിനിമ അവനും ഇഷ്ടമായി... ആരും എടുക്കാന്‍ ധൈര്യം കാണിക്കാത്ത പ്രമേയം ഭംഗിയായി ആഷിക് അബു ചിത്രീകരിച്ചു..ഈ സിനിമ  കണ്ടവരാരും ഈ കോട്ടയംകാരി നേഴ്സിനെ മറക്കാനിടയില്ല....  ഇങ്ങനെയായിരിക്കണം  ഒരു പെണ്ണെന്നു  റീമയുടെ 'ടെസ്സി അബ്രഹാമിലൂടെ ' നമുക്ക്  കാണാന്‍ സാധിക്കും..മലയാളത്തില്‍ എന്നെന്നും ഓര്‍ക്കപെടുന്ന ഒരു സ്ത്രീ വേഷമായിരിക്കും റീമയുടെ ടെസ്സി.. തളര്‍ച്ചയില്‍ നിന്നുള്ള ഒരു സ്ത്രീയുടെ ശക്തമായ തിരിച്ചു വരവും , സ്ത്രീയുടെ സഹനം  ഒരു ദൗര്‍ബല്യമാണെന്ന്  കരുതരുതെന്ന ശക്തമായ  പാഠവും  ഈ സിനിമ നല്‍കുന്നു.... സെലെക്‌ടീവായ  കഥാപാത്രങ്ങള്‍ മാത്രം തെരഞ്ഞെടുക്കുന്ന  ഫഹദ്‌ ഫാസില്‍  വീണ്ടും അരങ്ങു തകര്‍ത്തു...  ആ  കഥാപാത്രത്തെ നീതികരിക്കുന്ന അഭിനയവും...ഫഹദിന്റെ അടുത്ത സിനിമ 'ഡയമണ്ട്ക്രൂ നെക്ലെസിനാ' യി കാത്തിരിക്കാം... ക്രൂരമായ കഥാപാത്രമാണെങ്കിലും പ്രതാപ്‌ പോത്തന്റെ  അഭിനയ പാടവവും സിനിമയുടെ വിജയത്തിന്റെ ശക്തി കൂട്ടി എന്ന് പറയാം..  ഇവിടെ ചതിയായിട്ടാണെങ്കിലും പ്രണയത്തിന്റെ മാസ്മരികത നമുക്ക് ദര്‍ശിക്കാന്‍ കഴിയും.... ടി.ജെ.രവി, സത്താര്‍  തുടങ്ങി എല്ലാവരും ശോഭിച്ചു.. 'W'  പറഞ്ഞ  പോലെ ഈ സിനിമ കണ്ടിട്ടു  വല്ലാത്ത ഒരു പോസിറ്റിവ്  എനര്‍ജി കിട്ടുന്നു... ഇനിയും ഇത് പോലെ നല്ല നല്ല സിനിമകള്‍ വരട്ടെ എന്നാശിക്കുന്നു...Thanks to all the crew Members behind This film.
പക്ഷെ CP പറയുന്ന പോലെ ഒരു തരത്തില്‍ നോക്കിയാല്‍ ഒരു മലയാളി സ്ത്രീ എങ്ങനെയായിക്കൂടാ എന്നതാ ടെസ്സിയിലൂടെ പറയുന്നത്‌ എന്നും കാണാന്‍ പറ്റും...

Bangalore Days last part......


അങ്ങനെ ജോലിയായില്ലെങ്കിലും നല്ലവണ്ണം ആസ്വദിച്ച കുറച്ചു ദിവസങ്ങള്‍ക്ക് ബാന്ഗ്ലൂരിനു നന്ദി .... ആറു മാസത്തിലധികം Enjoy  ചെയ്തപ്പോള്‍ ഒരു ഹോസ്റ്റല്‍ ലൈഫിന്‍റെ പ്രതീതി .. ഈ കാലയളവില്‍ ഒരു തവണ പോലും  വീട്ടില്‍ പോകാതിരുന്ന ജയകൃഷ്ണന് തന്നെയാവും എല്ലാവരെയും Face ചെയ്യുന്നതിലും ബുധിമുട്ടുണ്ടായിട്ടുണ്ടാവുക ...പുതിയ കാറും , മാറിയ നാടും , മാറ്റമില്ലാത്ത ആള്‍ക്കാരും - എല്ലാത്തിനെയും പറ്റി ആധികാരികമായി പറയാന്‍ നിനക്കാവും കൂടുതല്‍ സാധിക്കുക ... ബാന്ഗ്ലൂരിലെ ഓര്‍മിക്കാന്‍ പറ്റുന്ന രണ്ടു ദീര്‍ഘ യാത്രകള്‍- ഒന്ന് ഹൈദരാബാദിലേക്കുള്ള  തനിച്ചുള്ള യാത്രയും , രണ്ട്- Exam എഴുതാനായി  ഏറണാകുളത്തേക്ക്  നെവിലുമോന്നിച്ചുള്ള  യാത്രയും..Gate mock Testinu 9  മണിക്ക്  ഏറണാകുളം എത്തേണ്ട നമ്മള്‍ക്ക് ബസ്‌ കിട്ടാന്‍ പോലും വൈകി..ഒടുവില്‍ കിട്ടിയ  തൃശൂര്‍ ബസില്‍ കേറി യാത്ര തുടങ്ങി.. തൃശൂര്‍ എത്തിയതാകട്ടെ എട്ടു മണിക്കും..അവിടെ ദൈവദൂതനെ പോലെ വന്ന ബെന്‍സില്‍ കേറി രാജകീയമായ യാത്ര..  സക്കറിയാസിന്‍റ് റൂം അടുത്തുണ്ടായതു കൊണ്ടും രക്ഷപ്പെട്ടു.. ആരുടെയോ ഭാഗ്യം കൊണ്ട്ഒമ്പത് മണിക്ക്  Exam Hallilum എത്തി..  അതിനുശേഷം  സക്കറിയാസിന്റെ KFC യും കഴിച്ചു മടക്കയാത്ര... 
പ്രവചനങ്ങളില്‍ താന്‍ തീര്‍ത്തും പരാജിതനാനാണെന്ന് അതുല്‍ ജോസ്‌ വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ടിരുന്നു..പക്ഷെ തോറ്റു പിന്മാറാന്‍ തയ്യാറായിരുന്നില്ല അവന്‍.. തോല്‍വിയുടെ ആക്കം കൂടി കൂടി വന്നത് മാത്രം ബാക്കി.. വിശാല ഹൃദയനായ  Renjuvinte ബിരിയാണിയും കബാബും  വീണ്ടും വീണ്ടും വയര്‍ നിറച്ചു കൊണ്ടിരുന്നു... ചേച്ചിയുടെ കൂടെ പോയപ്പോള്‍ പണ്ടത്തെ കൂട്ടുകാരിയെ കണ്ടത് കൊണ്ടാണോ എന്നറിയില്ല ബിനുവിന്റെ 'ഏത്തക്കയും കൊണ്ടെങ്ങോട്ടാ' എന്ന പ്രയോഗത്തിന്‍റെ ശക്തി കുറഞ്ഞത് പോലെ തോന്നി... പക്ഷെ ബിനുവിന്റെ 'ആകുലതകള്‍ക്ക്' ഇപ്പോഴും ഒരു മാറ്റവുമില്ല... ബഡായി പറയല്‍ മത്സരത്തില്‍  ജെഫിനും പഴംപൊരി ചേട്ടനും മത്സരിച്ചപ്പോള്‍ കപ്പ് രണ്ടു പേര്‍ക്കും ഒരു പോലെ പങ്കിടെണ്ടി വന്നു...   തന്‍റെ  Deradoon, മിലിട്ടറി മോഹങ്ങളും പിന്നെ 'Telepathy' പോലുള്ള വ്യത്യസ്തമായ ആശയങ്ങളും കൊണ്ട്  ദാസന്‍ വേറിട്ടു നിന്നു...  പരിചിത മുഖങ്ങള്‍  കൂടിക്കൂടി വന്നു.. അഞ്ചു, ജെസ്നി, നീതു ഇവരെയൊക്കെ വീണ്ടും കണ്ടു.. പുലര്‍ച്ചെ 3 മണിക്ക്   തട്ടുകടയും അന്വേഷിച്ചു  രാകേഷ്‌, ശ്യാം, കിണ്ണന്‍ ഇവരുടെ കൂടെ ബാന്ഗ്ലൂര്‍ നഗരത്തിലൂടെയുള്ള  നടത്തവും രസകരമായിരുന്നു..  സക്കറിയാസിന്റെ ഫ്രണ്ടിന്‍റെ ടിക്കറ്റ്  കാര്യത്തില്‍  നെവിലിന്റെ അഭിനയം അരങ്ങു തകര്‍ത്തു.. അഭിനയിക്കുകയായിരുന്നില്ല, ജീവിക്കുകയായിരുന്നു..  ഭരത് ഗോപിക്ക് ശേഷം മലയാള സിനിമയ്ക്കു കിട്ടേണ്ട അമൂല്യ പ്രതിഭയെ 4 വര്‍ഷത്തിനിടയില്‍ നമ്മളാരും തിരിച്ചറിയാതെ പോയി.....    പല ദിവസങ്ങളിലും നമ്മളെ മോഹിപ്പിച്ചു വഴുതി മാറിക്കൊണ്ടിരിക്കുന്ന അയലയെ ഒടുവില്‍ സ്വന്തമാക്കുമ്പോള്‍ 40 രൂപയിലെത്തി.... എല്ലാത്തിലും 'Perfection' കണ്ടെത്താന്‍ ശ്രമിക്കുന്ന, താന്‍ ഒരു ജോലിക്ക്  'Suit'  ആണെന്ന് തോന്നിയാല്‍ മാത്രം  അത് തിരഞ്ഞെടുക്കുന്ന  , ക്യാമറക്കണ്ണിലൂടെ ലോകം വീക്ഷിക്കാന്‍ ഇഷ്ടപ്പെടുന്ന  , 'Philospher, Aritst ' സച്ചിനെ കൂടുതല്‍ അടുത്തറിയാന്‍ പറ്റി...  കടം കൊടുത്ത പൈസ  തിരിച്ചു കിട്ടാനായി  ശ്യാമിന്റെ അടുത്ത് കീറിയ ഷര്‍ട്ടും ഇട്ടു പോയ ജയകൃഷ്ണന്‍ ഏറെ നേരം ചിരിക്കാന്‍ വക നല്‍കി... കുറെ ദിവസം വീട്ടില്‍ പോയി നിന്ന്  തിരിച്ചു റൂമില്‍ 1 മണിക്ക് അതുല്‍ എത്തിയപ്പോള്‍  - തങ്ങളുടെ ബോസിനെ കാണാനായി മൂട്ടകള്‍ ഇറങ്ങി വന്നു കൈകൊട്ടി ചിരിച്ചു സന്തോഷമറിയിച്ചപ്പോള്‍  ഉറക്കം നഷ്ടമായത്  എനിക്കായിരുന്നു.. അന്ന് ഉറക്കം വന്നപ്പോള്‍ രാവിലെ 5.30....   ബാന്ഗ്ലൂര്‍ എത്തിയത് മുതല്‍ കാണണമെന്നാഗ്രഹിച്ച  കബൂണ്‍ പാര്‍ക്കിലും ബിനുവിനു പോകാന്‍ അവസരം കിട്ടി, കൃതാര്‍ത്ഥനായി ...  തീരുമാനങ്ങള്‍ ഇടയ്ക്കിടെ ആലോചിച്ചു മാറ്റി കൊണ്ടിരുന്ന  നെവിലിന്‍റെ സ്പീഡ്‌ കൂടി - ആലോചാനയുടെതല്ല, തീരുമാനം മാറുന്നതിന്റെ... 'Treat' തരാമെന്നു പറഞ്ഞു പറ്റിച്ചു ' Light' കത്തുന്ന ഷൂവും വാങ്ങി ജെഫിനും, ബിനുവും, നെവിലും,അതുലും  നേരത്തെ നാട്ടിലേക്ക് മടങ്ങി.... നെല്ലിക്കുറ്റിയിലെ ലാസ്റ്റ്‌ ഡേയ്സിലെ പോലെ ബാന്ഗ്ലൂരിലും അവസാന ദിവസങ്ങളില്‍ ആഗ്രഹിച്ചതു പോലെ രാകേഷ് കൂടെയുണ്ടായിരുന്നു.. ഇനിയെന്നു കാണുമെന്നറിയില്ല... വിക്ടറെയും 'Miss' ചെയ്യുന്നു... അങ്ങനെ മാര്‍ച്ച്‌ 31 nu ശ്യാമിന്റെ വക  Treatum  കിട്ടി..ശ്യാം ആദ്യമായി വികാരാധീനനായി കാണപ്പെട്ടു... അന്ന് ശ്യാം പറഞ്ഞ  കണക്കൊക്കെ ഓര്‍മ്മയുണ്ടോ രാകേഷേ?? ശ്യാമിന്റെ ഭീഷ്മായനവും  വക്കീലിന്റെ  ചുറ്റിക്കളിയും ഇനിയും പൂത്തുലയട്ടെ... അവസാന ദിവസം ഹൃദയത്തില്‍ ചാര്‍ത്താനായി സച്ചിന്റെ 'Snaps'ഉം...  അങ്ങനെ സെപ്തംബര്‍ 13  നു തുടങ്ങി  മാര്‍ച്ച് 31 ല്‍ ഈ യാത്ര താല്‍ക്കാലികമായി അവസാനിച്ചു.. കമ്മ്യുണിസത്തിന്റെ ആശയ പോരാട്ടങ്ങളുമായി നമുക്കിനി FB ലൂടെ കൊമ്പ് കോര്‍ക്കാം ബിനു,ജെഫിന്‍,നെവില്‍,കിണ്ണാ.. ഓര്‍മകളുടെ സൗഹൃദ കൂട്ടിലേക്ക് ചേര്‍ത്ത് വെക്കാന്‍ Niit-ലെ കൂട്ടുകാരായ  നിതിന്‍,നവനീത്,വിദ്യ തുടങ്ങിയവരും.. അവസാനം ബസ്സില്‍ കയറി ഞാനും , കിണ്ണനും -  അമലോടും, രൂബനോടും Bye  പറഞ്ഞു പോകുമ്പോള്‍ അറിയില്ല ഇനി എന്ന് കാണും , എന്ന് തിരിച്ചു വരും,ആരൊക്കെ കൂടെയുണ്ടാവും എന്നൊക്കെ... ആര്‍ദ്ര  ചോദിച്ച
 ' നിര്‍ത്താറായില്ലേ ഈ  Bangalore days'  എന്നാ ചോദ്യത്തിനും താല്‍ക്കാലിക ഉത്തരമായി "നിര്‍ത്തി..." പുതുതായി കിട്ടിയ, പുതുക്കിയ  എല്ലാ സൌഹ്യദത്തിനും നന്ദി.. ഇനിയും വീണ്ടും കാണാം ബാന്ഗ്ലൂര്‍ വച്ച്  തന്നെ എന്ന ശുഭപ്രതീക്ഷയോടെ നിര്‍ത്തുന്നു.... 

സമയം .............


"ആരെയും കാത്തിരിക്കാതെ , മരണമില്ലാതെ ചലിച്ചുകൊണ്ടിരിക്കുന്ന സമയസൂചകങ്ങള്‍ ....
ജീവന ചക്രങ്ങള്‍ മാത്രമല്ലേ നിലയ്ക്കുന്നത്?? ഇന്നെന്‍റെ മുന്നില്‍ തീര്‍ത്തു കൊണ്ടിരിക്കുന്ന പടുകൂറ്റന്‍ ഇരുമ്പഴികള്‍ സ്വപ്നങ്ങളുടെ തടവറയാണോ , അതോ കാലം തീര്‍ത്ത അതി ജീവനത്തിന്റെ തടവറയാണോ എന്നറിയില്ല...
ആരൊക്കെയോ ജീവിച്ചവശേഷിപ്പിച്ചതിന്റെ ബാക്കി ദിനങ്ങള്‍ തള്ളി നീക്കാന്‍ ഓരോരോ ജീവിതങ്ങള്‍ ...  ശരിക്കും 'സമയം' എന്ന ഫിലോസഫിയുടെ ജീവചരിത്രം എഴുതാനല്ലേ ഇത്രേം ആള്‍ക്കാരെ ജീവിപ്പിക്കുന്നത്??  ജീവിതം ഒരു കാരാഗൃഹം അല്ലേ?? അതില്‍ അര്‍ദ്ധവിരാമം ഇടുന്ന എത്ര പേരുണ്ട്?? തടവറക്കുള്ളില്‍ സ്വര്‍ഗം സൃഷ്ടിക്കുന്നവരോ??സമയം എന്ന തത്വചിന്തയ്ക്ക് ആയിരം കോടിക്കണക്കിന് വ്യത്യസ്തമായ കാഴ്ചപ്പാടുകള്‍ കിട്ടാന്‍ വേണ്ടിയാവും ഇന്ന് വരെ കഥകളില്‍ മാത്രം കേട്ടു പഴഞ്ചനായ 'മൃതസഞ്ജീവനി ' ആര്‍ക്കും ലഭിക്കാതെ പോയത്....,
ആരോ എഴുതി വച്ച മുന്‍വിധികളെ  വിമര്‍ശിക്കാനും , തിരുത്താനും , നമുക്ക് കിട്ടുന്ന അവസരങ്ങള്‍...ജീവിച്ചു തീര്‍ക്കുക.... കാലത്തിന്‍റെ അനിര്‍വചനീയത 'Feel'  ചെയ്യുന്നത് കൊണ്ടാവാം  ഇപ്പോഴും മരണത്തെ സ്വയം വിളിച്ചു വരുത്താതെ ജീവിക്കാനുള്ള ഒരു പ്രേരണ കുറെ പേരുടെ ഉള്ളില്‍ ഇപ്പോഴും പ്രകാശിച്ചു കൊണ്ടിരിക്കുന്നത്.....
ഇന്ന് യാഥാര്‍ത്ഥ്യങ്ങളുടെ തീച്ചൂളയിലേക്ക് എടുത്തു ചാടെണ്ടി  വരുമ്പോള്‍  അറിയാതെ മനസ്സില്‍ ആഗ്രഹിച്ചു പോകുകയാണ് ഡിസംബറില്‍ മലകളേയും കുന്നുകളെയും  സൂര്യനെ പോലും പുതപ്പിക്കുന്ന ആ മഞ്ഞുപുതപ്പ് കിട്ടിയിരുന്നെങ്കില്‍ എന്ന്.... മീശയും കാലത്തിന്റെ പെട്ടെന്നുള്ള പോക്കും കൊണ്ട് ഇന്നെനിക്ക് പോയി ഒളിച്ചിരിക്കാന്‍ ആ അമ്മ മടിത്തട്ടും കുഞ്ഞു നിഷ്കളങ്കതയുമില്ലല്ലോ.... വാരിയൊതുക്കിയ നീളന്‍ മുടിയിഴകളില്‍ ഇന്ന് കാലത്തിന്റെ അടയാളമായി അഴുക്കും പറ്റിയിരിക്കുന്നു....
ഈ തടവറയിലെ ശിക്ഷ തീര്‍ന്നു മരണം വരിച്ചു, സമയത്തിന്‍റെ അവസാന ശ്വാസവും നിലച്ചാല്‍ ഒരു പുനര്‍ജ്ജന്മം കിട്ടുമായിരിക്കും ... നമ്മുടെ ഭാവനക്കനുസരിച്ച് സമയം നമ്മുടെ അടിമയായി വരുന്ന കാലം...  സമയത്തിന്‍റെ ജീവചരിത്ര കുറിപ്പില്‍ ചാര്‍ത്താനായി കാത്തു വെക്കാം നമുക്കും ഒരു 'കയ്യൊപ്പ്'.............."


അവളും കമ്മ്യുണിസ്റ്റ് ആയിരുന്നു....


സജീവമായി പാര്‍ട്ടിക്കു വേണ്ടി പ്രവര്‍ത്തിക്കാന്‍ ഇതുവരെ ഇറങ്ങിയിട്ടില്ലെങ്കിലും ഉള്ളില്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടി എന്ന വികാരം ആളിപ്പടരുന്നു എന്നും... ചിന്തകളെ മത്ത് പിടിപ്പിക്കുന്നു..അവസരവാദ രാഷ്ട്രീയത്തില്‍ അടി തെറ്റാതെ ജയത്തിലും തോല്‍വിയിലും എന്നും കൂടെ നിന്നു ... മുത്തച്ഛനില്‍ നിന്നും അച്ഛനില്‍ നിന്നും പകര്‍ന്നു കിട്ടിയതായിരിക്കാം .. ഒരു നിഷേധിയുടെ സ്വരമായിര്‍ന്നു എന്നും കമ്മ്യുണിസ്റ്റിനു... തെറ്റുകള്‍ക്കെതിരെയും ചിലപ്പോള്‍ തെറ്റല്ലെങ്കിലും തെറ്റെന്നു മനസ്സില്‍ തോന്നിയ എന്തിനെതിരെയും ക്ഷുഭിതനായി പൊട്ടിത്തെറിക്കുന്ന മനസ്സിന്റെ സമാനതയായിരിക്കാം കമ്മ്യുണിസത്തിലേക്കു ആകര്‍ഷിച്ചത്... Das Capitalum , Carl Marxn നെയും ആധികാരികമായി പഠിച്ചിട്ടല്ല ഇങ്ങനെയൊരു സ്വഭാവം രൂപപ്പെട്ടത്.... പക്ഷെ ഇപ്പൊ എല്ലാത്തിനെയും കുറിച്ചു ആഴത്തില്‍ പഠിക്കാന്‍ ആഗ്രഹം... പഠിച്ചു തുടങ്ങിന്നു വേണേല്‍ പറയാം.... പാര്‍ട്ടിക്ക് വേണ്ടി ഓടി നടക്കുന്ന കോണ്‍ഗ്രസ് കാരന്റെ മകള്‍ ആയിരുന്നെങ്കിലും അവള്‍ ഒരിക്കലും ഒരു കോണ്‍ഗ്രസ്സുകാരി ആയിരുന്നില്ല... അല്ലേല്‍ അവളിപ്പോഴും കള്ളം പറയുന്നു... അവളുടെ നാട്ടുകാര്‍ ഇപ്പോഴും അപരിഷ്കൃത സ്വഭാവമുള്ളവരായിരുന്നു എങ്കിലും അവള്‍ അങ്ങനെ ആയിരുന്നില്ല .. നിന്റെ ഈ കമ്മ്യുണിസ്റ്റ് സ്വഭാവമായിരിക്കും എനിക്കിഷ്ടമായത്.. എല്ലാത്തിനെയും എതിര്‍ക്കാന്‍ ശ്രമിക്കുന്ന ആ സ്വഭാവം... മനസ്സില്‍ നിഷ്കളങ്കത സൂക്ഷിക്കുന്ന നിഷേധി (കമ്മ്യുണിസ്റ്റ്) ... ഒരു കമ്മ്യുണിസ്റ്റിന്റെ എല്ലാ സ്വഭാവ സവിശേഷതകളും നിനക്കുണ്ട് , നീ എന്ത് ഒളിപ്പിക്കാന്‍ ശ്രമിച്ചാലും ... പിന്നെ എല്ലാത്തില്‍ നിന്നും വേറിട്ട്‌ നില്ല്ക്കുന്നത് നിന്റെ പേടി മാത്രമാണ് ... ഇരുപതില്‍ അധികം വര്‍ഷം മറ്റു ആശയങ്ങളെ മുറുകെ പിടിച്ചു കഴിയുന്ന അച്ഛന്റെയും അമ്മയുടെയും അടുത്തു നിന്ന് കിട്ടിയതവാം അത് അല്ലേ???? അവരോടുള്ള കടപ്പാട്....സ്വത്വ സമരത്തെക്കാള്‍ വര്‍ഗസമരത്തിന് പ്രാധാന്യം കൊടുക്കുന്ന കമ്മ്യുണിസ്റ്റ് പോരാട്ടം പോലെയാണല്ലോ നമ്മുടെ സ്നേഹത്തിന്റെ പോരാട്ടവും...
ഭ്രാന്ത്‌ പിടിപ്പിക്കുന്ന ഒരു വീട്ടു തടങ്കലില്‍ പോലെ ആണ് നീയെങ്കിലും എന്‍റെ സ്നേഹത്തെ തിരിച്ചറിഞ്ഞു നീ ആ ചങ്ങലകള്‍ പൊട്ടിച്ചെറിയാന്‍ ശ്രമിക്കുന്നുണ്ടല്ലോ ... നിനക്ക് എന്‍റെ സ്നേഹത്തിന്റെ പൂച്ചെണ്ടുകള്‍ .... ലാല്‍സലാം ....

Tuesday 14 February 2012

BANGALORE DAYS PART 3

ദിവസങ്ങള്‍ വളരെ പെട്ടെന്ന്‍ കടന്നു പോകുന്നതായി തോന്നുന്നു... കോളേജ് വിട്ടിറങ്ങിയിട്ട് ഒരു കൊല്ലമായെന്നു പോലും വിശ്വസിക്കാന്‍ പറ്റുന്നില്ല.. പറഞ്ഞു പറഞ്ഞു ജാവ കോഴ്സും തീരാറായി ...
ഇനി എല്ലാവരുടെയും കൂടെ കഴിയാന്‍  എത്ര നാള്‍ ഉണ്ടാകുമെന്നോര്‍ക്കുമ്പോള്‍ ഒരു സങ്കടം... .. പതിവു പോലെ തമാശകളും പരസ്പരം കളിയാക്കലും അടി കൂടലുമൊക്കെയായി നേരം പോകുന്നു.. "കയ്യില്‍ ഒരു റോസാപ്പൂവുമായി അവള്‍ എന്റെ ജീവിതത്തിലേക്ക് കടന്നു വന്നു " എന്ന് പറയുന്നത് പോലെ 'കയ്യില്‍ ഒരു കുപ്പി വോഡ്കയുമായി ശ്യാം റൂമിലേക്ക് കടന്നു വന്നു....അവന്‍ വന്നതും എല്ലാരുമായി കമ്പനി ആയതും ചുരുങ്ങിയ സമയം കൊണ്ടായിരുന്നു...ഇത്രയും Non-Stop ആയി സംസാരിക്കുന്ന ഒരാളെ ആദ്യമായിട്ടാ കാണുന്നെ...ശ്യാമിന്റെ സംസാരവും അപ്പച്ചിയുടെ മോന്റെ വിശേഷങ്ങളും കേട്ടിരുന്നാല്‍ സമയം പോകുന്നതറിയില്ല...ഒരു മലയാളി Identifier ആയി ജയകൃഷ്ണന്‍ വളര്‍ന്നു വന്നതാണ് വേറെ വിശേഷം.. ആരെയെങ്കിലും  കണ്ടാല്‍ മലയാളി ആണോന്നു അറിയണമെങ്കില്‍ അവനോടു ചോദിച്ചാ മതി....പക്ഷെ അവന്റെ Over Confidence കൊണ്ട് ഇപ്പൊ ആ കഴിവും പോയി.. ഇനി നീ തരത്തില്‍ പോയി കളിച്ചാ മതി ട്ടോ...Lovene പറ്റി Jeffin പറഞ്ഞ View Pointsum Lovene ബിരിയാണി ആക്കി ഉപമിച്ച് ജയകൃഷ്ണന്‍ പറഞ്ഞതിനെയും അമ്മയുടെ സ്നേഹത്തോട് Compare  ചെയ്തു ദാസനും ഞാനും പ്രതിരോധിച്ചു..... തന്റെ സ്വത സിദ്ധമായ ആലോചനയോടെ Mr. ആലോച് കുമാറും(നെവില്‍) ,  നിരീക്ഷണത്തോടെ   നിരീഷ്‌ കുമാറും (ബിനു) വീണ്ടും തിളങ്ങി കൊണ്ടിരിക്കുന്നു....Friday,sunday,saturday  ബാന്ഗ്ലൂരും ബാക്കി ദിവസങ്ങളില്‍ നാട്ടിലുമായിരുന്ന ജെഫിന്‍ ഇപ്പൊ മാറി ചിന്തിച്ചു തുടങ്ങി...   റൂമില്‍ സ്ഥിരമായി മൂട്ടയെ പിടിച്ചു കൊണ്ടിരുന്ന അതുലിന് ഇപ്പൊ Officilum പറ്റിയ ജോലി തന്നെ കിട്ടി... 'Bug Fixing' അഥവാ മൂട്ടയെ പിടിക്കല്‍.......... ....../,, Wall Street കലാപത്തിന്റെ ചൂടു പിടിച്ചതു കൊണ്ടാണോ എന്നറിയില്ല  ദാസനും റൂമില്‍ 'വാള്‍ വച്ചുള്ള കലാപം ' നടത്തി... തനിക്ക് വന്നു വീണ പേരുകളില്‍ നേരത്തെ സെഞ്ചുറി അടിച്ച ബിനുവിനു പുതുതായി വന്ന ശ്യാമും പുതിയ പേരിട്ടു.."ടെന്റ് ബിനു..." വക്കീലിന്റെ ദുരൂഹതകള്‍ ദൂരെ നിന്ന് മാത്രം കണ്ടിരുന്ന നമ്മള്‍ക്ക് ശ്യാമിന്റെ വരവോടെ  നേരിട്ടറിയാനും പരിജയപ്പെടാനും സാധിച്ചു...കുറച്ചു മാത്രമേ അടുതിടപഴകിയുള്ളൂ എങ്കിലും Ferhanumayi നല്ല സൌഹ്യദം ഉണ്ടാക്കാന്‍ പറ്റി..ജോലി തിരക്കായതു കൊണ്ട് രൂബനെ വല്ലപ്പോഴുമേ കാണാന്‍ പറ്റൂ എങ്കിലും Celebrationsilum സെലിബ്രിറ്റി ആയി അവനുണ്ടാകും... New Year ന്റെ തുടക്കത്തില്‍ അമല്‍ എടുത്ത പ്രതിഞ്ജ കുറച്ചു ദിവസം മാത്രമേ നടപ്പാക്കാന്‍ പറ്റിയുള്ളൂ എന്ന് തോനുന്നു.. മമ്മൂട്ടി സിനിമകള്‍ ഇറങ്ങാത്തത് കൊണ്ടാണോ എന്നറിയില്ല ഇടയ്ക്കൊക്കെ അവന്‍ നിരാശനായി കാണപ്പെട്ടു.." എത്തക്കയും കൊണ്ടെങ്ങോട്ടാ" എന്നാ ബിനുവിന്റെ പ്രയോഗം ഇപ്പോഴും ചിരിപ്പിക്കുന്നു....  കമ്മ്യൂണിസത്തെ എല്ലാവരും ചേര്‍ന്ന് കൂട്ടത്തോടെ എതിര്‍ത്തപ്പോള്‍ ഞാന്‍ പിടിച്ചു നില്ക്കാന്‍ ശ്രമിച്ചതും ,മനുഷ്യന്‍ പുലര്‍ത്തേണ്ട സദാചാര മൂല്യങ്ങളെ പറ്റി ബിനുവും ജെഫിനും കൊമ്പ് കോര്‍ത്തതും ആശയ പോരാട്ടങ്ങളിലെത്തിച്ചു...Feb.2nu എല്ലാവരും കൂടി "പുലി ദിനം"  ആഘോഷിച്ചു...ഇനി എല്ലാ വര്‍ഷവും ഫെബ്രുവരി 2 നു ഈ ദിനം ഓര്‍മിക്കാനും തീരുമാനിച്ചു.. ഇടയ്ക്കിടെ തീരുമാനം മാറ്റി കൊണ്ടിരിക്കുന്ന മുക്കാടനു കഴിഞ്ഞ തവണ വന്നപ്പോ ' Ethical Hacking' നോടായിരുന്നു CRAZE എങ്കിലും ഇപ്പൊ വന്നപോ 'Android'നോടായി ഇഷ്ടം... Interview നായി ബംഗ്ലൂരില്‍ വന്ന അതുല്‍ ജയനെയും കുറെ കാലത്തിനു ശേഷം കണ്ടുമുട്ടി... Gate Exam എഴുതാനായി വീണ്ടും  നാട്ടിലും എത്തി..ആ ചടങ്ങും ഭംഗിയായി പൂര്‍ത്തിയാക്കി വീണ്ടും  തിരിച്ചു പോകുന്നു ....

അനുഭവങ്ങള്‍ എന്നും  നല്ല ഓര്‍മ്മകള്‍ തരുന്നു...
ഓര്‍മകളെ എന്നും ജീവിപ്പിക്കുന്നു...