Saturday 14 October 2017

ആ പാവ ...

ഓര്‍മകളെ ഒന്ന് മെല്ലെ തട്ടിയാല്‍ മതി.. പിന്നെനിര്‍ത്താതെയുള്ള ഒരു കുത്തൊഴുക്കാണ്.. എല്ലാ തടയണകളെയും കവിഞ്ഞുള്ള ഒരു പോക്ക്.. അതിലലിയാത്തതായൊന്നുമില്ല..  അപ്രതീക്ഷിതമായി കണ്ട ഒരു പാവ , അവളെ പത്തിരുപത് കൊല്ലം പിന്നോട്ടേക്ക് കൊണ്ട് പോയി..
               " അച്ഛന്‍.. അച്ഛന് എപ്പോഴും പേടിയുടെ രൂപമായിരുന്നു.. ഗള്‍ഫില്‍ നിന്ന് അച്ഛന്‍ ലീവിന് നാട്ടില്‍ വരുന്ന ദിവസമൊക്കെ  വരണ്ട എന്ന് പോലും ചിന്തിച്ച കാലമുണ്ടായിരുന്നു.. സ്നേഹമില്ലാത്തത് കൊണ്ടൊന്നുമല്ല, സ്നേഹത്തെ തോല്‍പ്പിച്ച പേടി മാത്രമായിരുന്നു കാരണം..
               പതിവു പോലെ വലിയ പ്രതീക്ഷയോടെ, സ്നേഹത്തോടെ അച്ഛന്‍ വന്ന വെക്കേഷന്‍..  അച്ചന്‍ കൊണ്ട് വന്ന വലിയ പെട്ടികള്‍ 5  വയസ്സുകാരിയുടെ കണ്ണില്‍ ഇടയ്ക്കിടെ പൂത്തുകൊണ്ടിരുന്ന കൗതുകമായിരുന്നു .. അച്ഛനോടുള്ള പേടി ആ കൗതുകം അത് പോലെ നില നിര്‍ത്തി.. അച്ഛന്‍ വന്നതിന്‍റെ സന്തോഷം അച്ഛനെ കാണാന്‍  അച്ഛന്റെ സുഹൃത്തുക്കളും മക്കളും വരുമ്പോഴാ ശരിക്കും  ഫീല്‍ ചെയ്തിരുന്നത്..
                അങ്ങനെ ഒരു ദിവസം വിരുന്നുകാര്‍ വരുന്നതിന്‍റെ സന്തോഷത്തില്‍ എന്നെ പെട്ടെന്ന്‍  അണിയിച്ചൊരുക്കി പൊട്ടു കുത്തി തന്നു അമ്മ.. ജനലിലൂടെ അവരുടെ വരവിനു ഞാന്‍ കാത്തിരിക്കുകയായിരുന്നു.. ആകാംക്ഷയുടെ വെള്ളി വെളിച്ചങ്ങള്‍ എന്‍റെ കണ്ണിലൂടെ മിന്നിതിളങ്ങി..
അവര് വന്നപ്പോ ഞാന്‍ റെഡിയാക്കി വച്ച കളര്‍ പുസ്തകങ്ങളും, മഞ്ചാടിക്കുരുവും കുന്നിക്കുരുവും വെച്ച ചെറിയ അടുക്കുകളും കാണിക്കാന്‍ തുടങ്ങി.. അച്ഛന്‍ കൊണ്ട് വന്ന കുറെ മുട്ടായികളും ഞാന്‍ എടുത്തു കൊടുത്തു.. പോകാന്‍ നിന്നപ്പോഴാണ് അവള്‍ക്കിനിയും എന്തോ ആവശ്യമുണ്ടെന്നു തോന്നിയത്.. എന്‍റെ കൗതുകം മുറ്റി നിന്ന ആ വലിയ പെട്ടിയിലെ പാവക്കുട്ടി.. എനിക്ക് തരാനായി അച്ഛന്‍ കൊണ്ട് വന്ന പാവ .. അച്ഛന്‍ എനിക്കെടുത്തു തരുന്നത് വരെ കാത്തിരിക്കാതെ ഞാന്‍ കൂടുകാരിക്ക് കൊടുത്തു. എന്നെക്കാള്‍ 1 വയസ് കുറവുള്ള കൂട്ടുകാരിയുടെ മുഖം അന്ന് നിറഞ്ഞ പൂര്‍ണ ചന്ദ്രനേക്കാള്‍ തെളിച്ചമുള്ളതായി തോന്നി..  ചെറിയ വിഷമം എനിക്കുണ്ടായിരുന്നു, ഞാന്‍ അത്രമേല്‍ പ്രതീക്ഷിച്ച ഒന്നായിരുന്നു അത്.. എങ്കിലും അവളോടുള്ള സ്നേഹം എന്നില്‍ മുഴച്ചു നിന്നു..അത്ര നേരം കൂടെ ഉണ്ടായിരുന്നവള്‍ പോയപ്പോ വല്ലാത്ത ഒറ്റപ്പെടല്‍ തോന്നി.. കിടക്കയില്‍ കിടന്നു.. ഇന്നും ആ കിടത്തം ഞാന്‍ കൂടെ കൊണ്ട് പോയിട്ടുണ്ട്..എന്‍റെ മാത്രം ഏകാന്തതയില്‍..
                     കുറച്ചു കഴിഞ്ഞപ്പോഴാണ് വീട്ടില്‍ ഒരു പൊട്ടിത്തെറി ഉണ്ടായത്.. അച്ഛന്റെ വക.. തുറന്ന പെട്ടിയും അതിലെ കാണാതായ സാധനവും എവിടെ എന്ന് എന്നോടും അമ്മയോടും.. ഞാന്‍ വന്ന കുട്ടിക്ക് അതെടുത്ത് കൊടുത്തു എന്ന് വിറച്ചു വിറച്ചു പറഞ്ഞതും എന്‍റെ മുഖത്ത് തന്നെ അടി കിട്ടി..പിന്നെ നിര്‍ത്താതെയുള്ള അടികളായിരുന്നു ശരീരം മുഴുവന്‍.. അപ്പോഴാണ്‌ ഞാന്‍ സത്യം തിരിച്ചറിഞ്ഞത് . ആ പെട്ടി ഗള്‍ഫിലുള്ള അച്ചന്റെ സുഹൃത്തിന്റെ വീട്ടില്‍ കൊടുക്കാനുള്ളതായിരുന്നു.. എന്‍റെ കുഞ്ഞു വയസ്സില്‍ കരയാന്‍ പറ്റുന്നതിന്റെ പരമാവധി ഞാന്‍ കരഞ്ഞു.. അച്ഛന്റെ വിരലടയാളം ശരീരം മുഴുവന്‍ മുഴച്ചു നിന്നു.. എന്നെ ചേര്‍ത്ത് പിടിച്ച അമ്മയുടെ സ്നേഹം വേദനയ്ക്കുള്ള മരുന്നായി പരിണമിച്ചു..  അടുത്ത ദിവസം വരെ അച്ഛന്‍ ഒന്നും മിണ്ടിയില്ല..
                       പിറ്റേ ദിവസം അച്ഛന്‍ സുഹൃത്തിനെ വിളിച്ചു , അവിടേക്ക് പോകുന്ന കാര്യം പറഞ്ഞു.. അപ്പോഴാണ്‌ അവര്‍ പറഞ്ഞത് "ആ പെട്ടിയില്‍ ഒരു കവര്‍ ഉണ്ട്, അത് നിന്‍റെ മോള്‍ക്ക് കൊടുക്കണം എന്ന് "..  കുറ്റബോധത്തിന്റെ  ആഴത്തിലേക്ക് അച്ഛന്‍ വീണു.. കരയുന്ന 5 വയസ്സ്കാരിയുടെ നിഷ്കളങ്കതയ്ക്ക് അത്രേം കൊല്ലം ജീവിച്ചു തീര്‍ത്ത അനുഭവങ്ങള്‍ നല്‍കിയ ജീവിതപാഠം ഒന്നും മതിയാകുമായിരുന്നില്ല... എന്താണ് പറയേണ്ടതെന്നറിയാതെ മുന്നില്‍ വന്ന അച്ഛന്‍ എന്നെ വാരിയെടുത്ത് ഉമ്മ വെച്ചു.. എനിക്ക്  ദേഷ്യമായിരുന്നില്ല അച്ഛനോട്.. ഞാന്‍  അച്ഛന്റെ സ്നേഹം മതി വരാതെ  ആസ്വദിക്കുകായിരുന്നു.... അച്ഛന്‍ ഏറ്റവും കൂടുതല്‍ ദേഷ്യപെട്ട , ഇഷ്ടപ്പെട്ട  അടുത്തടുത്ത 2 ദിവസങ്ങള്‍.. ഏതു മറവിയിലും എനിക്ക് മറക്കാന്‍ പറ്റാത്തവ ... "
             

No comments:

Post a Comment