Thursday 9 January 2014

പറയാത്ത പ്രണയം...

എന്നത്തേയും പോലെ ഇന്നു രാവിലത്തെ യാത്രയും അവന് ഏറെ ഉത്സാഹം നിറഞ്ഞതായിര്‍ന്നു.. സൂര്യ രശ്മികള്‍ക്ക് തിളക്കം കൂടിയത് പോലെ തോന്നി.. സൂര്യന്‍ കൂടുതല്‍ ചുവന്നു ചിരിക്കുന്നു..ലോകം മുഴുവന്‍ ചുവപ്പ് പരവതാനി വിരിയട്ടെ എന്നവന്‍ പ്രത്യാശിച്ചു.. സ്റ്റേഷനില്‍ മാടപ്രാവുകളുടെ കുറുകുറു ശബ്ദം കൂടി..അവരിടക്ക് ഇടംകണ്ണിട്ട് അവനെ നോക്കുന്ന പോലെ തോന്നി.. അവര്‍ മാത്രമല്ല സ്റേഷനിലെ എല്ലാവരും അവനെ ശ്രദ്ധിക്കുന്ന പോലെ തോന്നി .. ഇതുവരെ നോക്കാത്ത പെണ്‍പിള്ളേരും നോക്കുന്നു.. 'ഇവറ്റകള്‍ക്ക് എന്തൊരു ജാടയായിരുന്നു .ഇല്ല ഞാന്‍ നോക്കുന്നില്ല, അതിന്റെ ആവശ്യമില്ല ' എന്നവന്‍ മനസ്സില്‍ പറഞ്ഞു.. ഇന്നവന്റെ ലോകം വേറെയാണ്.. മനസ്സിലും കണ്ണിലും മുഴുവന്‍ അവള്‍ മാത്രമാണ്.. ഇന്നായിരുന്നു അവന്‍ കാത്തിരുന്ന ആ ദിവസം.. അവളുടെ, കോളേജിലെ അവസാനത്തെ ദിവസമാണ്...ഇതുവരെ താന്‍ മനസ്സില്‍ കരുതിവച്ച് മിനുക്കിയെടുത്ത പ്രണയത്തിന്‍റെ സിംഹാസനത്തിലേക്ക് അവളെ കൈ പിടിച്ച് ആനയിക്കാനുള്ള ആ ദിവസം..ഇഷ്ടമൊന്നും തുറന്നു പറഞ്ഞില്ലെങ്കിലും അവനറിയാം,അവള്‍ക്കവനെ ഒരുപാടിഷ്ടമാണെന്ന്..ആ ആത്മവിശ്വാസം അവന്‍റെ മുഖത്ത് ഒരു മന്ദസ്മിതമായി പടര്‍ന്നു.. പെട്ടെന്ന് ഒരു നേരിയ ആശങ്ക 'ഇനി അഥവാ ഇഷ്ടമല്ലെന്ന് പറയുമോ ' എന്ന് മനസ്സിലേക്ക് കടന്നുവന്നെന്കിലും അതിനെ ബൌണ്ടറി ലൈനിലേക്ക് കടത്തിവിട്ട് അവന്‍ വണ്ടിക്കായി കാത്തുനില്‍ക്കാന്‍ തുടങ്ങി..റെയില്‍വേ സ്റ്റേഷനിലെ അനൌണ്‍സ്മെന്‍റ് വന്നു..വണ്ടി പത്തു മിനിറ്റ്‌ ലേറ്റാണ്..പണി കിട്ടി.. ആ
അനൌണ്‍സ്മെന്റ്റ് തകര്‍ക്കാന്‍ പോകുന്നത് ഒരു പ്രണയ സാക്ഷാത്ക്കാരത്തെ അല്ലെങ്കില്‍ അവന്‍റെ ജീവിതം തന്നെയാണ്.. രാവിലെ തന്നെ എണീറ്റ് സമയമൊക്കെ ചെക്ക്‌ ചെയ്തിരുന്നു..വണ്ടി കറക്റ്റ്‌ സമയത്താണെന്നും കണ്ടു..അവള്‍ക്കിഷ്ടമാണെങ്കിലും വണ്ടി വൈകിയാല്‍ അവനു വേണ്ടി കാത്തുനില്‍ക്കുമായിരുന്നില്ല..വിവരമറിയിക്കാന്‍ അവള്‍ ഫോണും ഉപയോഗിക്കാറില്ല..യാഥാര്‍ത്യവും പ്രതീക്ഷയും തമ്മിലുള്ള അകലം കൂടി കൂടി വരുന്ന പോലെ തോന്നി..ഇന്ന് രാവിലെ കണ്ടില്ലെങ്കില്‍ പിന്നെ കാണില്ല..വൈകിയെത്തിയ വണ്ടിയിലിരുന്നപ്പോഴും അവന്‍റെ ശ്വാസമിടിപ്പുകള്‍ ആ ട്രെയിനേക്കാള്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ തുടങ്ങി.. സമയത്തെ തോല്‍പ്പിക്കാന്‍ അവനെടുത്ത തീരുമാനം വിചിത്രമായിരുന്നു.. തൊട്ടുമുന്‍പുള്ള സ്റ്റോപ്പിലിറങ്ങി ഒരു ഓട്ടോ സ്പെഷ്യലാക്കി അവളെ കാണുന്ന സ്ഥലത്തെത്തുക.. പ്രതീക്ഷിച്ച പോലെ തന്നെ ഓട്ടോയും കിട്ടി, ഡ്രൈവറോട് കത്തിച്ചു വിടാനും പറഞ്ഞു..യാത്രക്കാരന്റെ നിസ്സഹായാവസ്ഥ മനസ്സിലാക്കിയ ഡ്രൈവറും തന്‍റെ മനസ് ഒപ്പം ചേര്‍ത്ത് വേഗത്തില്‍ വിടാന്‍ തുടങ്ങി..ഇതേ സ്പീഡിലാണെങ്കില്‍ എത്തും..ചെറിയൊരു ആശ്വാസം..പക്ഷെ മനസ്സിന്‍റെ വേഗതയെ നിയന്ത്രിക്കാന്‍ പറ്റാതെ വന്നപ്പോ എതിരെ വന്ന ലോറി ഓട്ടോയെ അടിച്ചുതെറിപ്പിച്ചു..അവസാനമായി കണ്ണുകള്‍ അടയുമ്പോഴും അവന്‍റെ കണ്ണില്‍ തങ്ങി നിന്നത് ആ ചുവന്ന യൂണിഫോമും , അഴിച്ചിട്ട മുടിയും തന്നെ തേടികൊണ്ടിരുന്ന ആ കണ്ണുകളും ആയിരുന്നു.. എല്ലാത്തിനും മൂകസാക്ഷിയായി കുറെ ദിവസമായി കൂടെ കരുതിയിരുന്ന ഡയറിമില്‍ക്കും റോഡില്‍ ചിതറി കിടന്നു..
എന്നും കണ്ടു മുട്ടുന്ന സ്ഥലത്ത് അന്നാദ്യമായി അവള്‍ അവനെ കാത്തു നില്‍ക്കുകയായിരുന്നു...പ്രതീക്ഷിച്ചിരുന്ന പ്രണയത്തിന്‍റെ വിളിക്കായി അവള്‍ ചെവികള്‍ തുറന്നു പിടിച്ചു..പതിനഞ്ചു മിനിറ്റ്‌ കഴിഞ്ഞപ്പോ അവന്‍ പതിവായി വരുന്ന ട്രെയിനെത്തി.. കൂടെ പഠിക്കുന്ന കൂട്ടുകാരികളും, ബാക്കി യാത്രക്കാരും പോയി.. ആളും അരങ്ങുമൊഴിഞ്ഞപ്പോ കണ്ണില്‍ നിന്നു വീണ ആ കണ്ണുനീര്‍ തുള്ളികള്‍ ലോകത്തെ മുഴുവന്‍ ശുദ്ധീകരിക്കാന്‍ കഴിയുന്ന നിശബ്ദ രോദനത്തിന്‍റെ പ്രണയസ്മാരകമായി മാറി..ക്ലാസിലിരുന്നു പുറത്തേക്ക് ജനാലകള്‍ക്കിടയിലൂടെ കണ്ണുകള്‍ അവനായി തിരഞ്ഞുകൊണ്ടിരുന്നു.. അവന്‍ പോയതവളറിഞ്ഞില്ല.. എന്നെങ്കിലും എപ്പോഴെങ്കിലും കാണുമെന്ന പ്രതീക്ഷയോടെ ഓര്‍മകളുടെ വൃന്ദാവനം പിറകില്‍ വച്ച് അവള്‍ കോളേജിന്റെ പടികളിറങ്ങി...
"ഷോപ്പിംഗ്‌ മാളിലെ ആകാശം കാണാത്ത ആഘോഷം അല്ല ശരിക്കും ആഘോഷം.. അതിനു ഉത്സവപ്പറമ്പില്‍ വരണം.. ആകാശം കാണണം, പൊടിയടിക്കണം, തിരക്കില്‍ വായ്നോക്കണം,അങ്ങോട്ടും ഇങ്ങോട്ടും വെറുതെ നടക്കണം,ഐസ് കഴിക്കണം,കുലുക്കി കുത്തി പൈസ കളയണം.... "

പ്രണയമരം..

ഏതോ മഴക്കാലത്ത് നീ എന്നില്‍
വിതറിയിട്ട പ്രണയത്തിന്‍ വിത്തുകള്‍
പച്ചപ്പിനായി തേടിയ ഹൃദയത്തിന്‍
ചുവപ്പിന് നല്ല വളക്കൂറായിരുന്നു..
എത്ര വേഗമാണത്തിന് തളിരില വന്നതും,
പൂത്തതും, കായ്ച്ചതും ,ചില്ലകള്‍ വന്നതും,
കാറ്റിലിളകാതെ കരുത്തോടെ നിന്നതും..
പിന്നെ ഏതോ മഴക്കാലത്ത് തന്നെയാണ്
പേരില്ലാത്ത ഒരു പേമാരി വന്നതും,
ഇലകളും,കായ്കളും,ചില്ലകളും ഒടിച്ചു
അതിനെ വിവസ്ത്രനാക്കിയതും..
എന്നാലും അത് വീണില്ല..
പിഴുതെറിയാനാകാത്ത കരുത്തിന്‍റെ
പര്യായമായി ,
മനസ്സിന്‍റെ കാണാത്ത ഉള്ളറകളില്‍
വേരുറച്ചു നിന്നു,
എന്‍റെ ഓരോ ചലനത്തിലും ഒളിപ്പിക്കാനാകാത്ത


മഹാപര്‍വതമായി കൂടെ വന്നു..
വേര് പിഴുതെറിയാന്‍ ഒഴിച്ച ലഹരികളില്‍
അത് കൂടുതല്‍ തഴച്ചു വളര്‍ന്നു കൊണ്ടിരുന്നു.....
ആഴ്ന്നിറങ്ങിയ വഴികള്‍ ഒരിക്കലും
അവസാനിക്കതതായിരുന്നു..
പിന്തുടരാനായില്ല...
ഞാന്‍ പരാജയപ്പെട്ടുകൊണ്ടിരുന്നു..
തോറ്റോ ജയിച്ചോ എന്നറിയാതെ
കരുത്തറിയിച്ചു കൊണ്ട് പ്രണയമരം നില്‍ക്കുന്നു,
പേമാരികളെയും കാത്ത്,
ഒരു നൂറ്റാണ്ടിനപ്പുറത്തേക്ക് കണ്ണും നട്ട്..