Friday 6 January 2017

ബലിമൃഗം..

                  ഇരുമ്പഴിക്കുള്ളിലെ  വിടവിലൂടെ അയാള്‍ പുറത്തെ  വിശാലമായ ലോകത്തേക്ക്  നോക്കി.. കാത്തിരിക്കാന്‍  ലോകത്ത് വേറാരുമില്ലെങ്കിലും ആ  കണ്ണുകള്‍  എന്തോ  തേടിക്കൊണ്ടിരുന്നു.. 
                    ചെയ്ത പാപത്തിന്‍  ഇരകള്‍  മറ്റെങ്ങോ നിന്ന് ജീവിതത്തോട്  പോരുതുന്നുണ്ടാവണം.. താനിവിടെ  പൊരുതുന്നത്  ഓര്‍മ്മകളോടും എകാന്തതയോടു മാണല്ലോ.. ദിവസങ്ങള്‍ അടുത്ത് വരികയാണ് , ശൂന്യതയിലെക്കും  പിന്നെ  മണ്ണിലേക്കും.. മണ്ണില്‍ നിന്നുയര്‍ന്നു  പൊങ്ങി ശൂന്യതയില്‍  നില്‍ക്കുന്ന  ആ  നിമിഷങ്ങള്‍ ..  
                      ഒരേ ഒരു  ആഗ്രഹം  മാത്രമേ  ഉണ്ടായിരുന്നുള്ളൂ , സ്നേഹവും ജീവിതവും തന്ന  ജയില്‍ പരിസരത്ത്  ഇഷ്ടപെട്ട ആളുടെ  കൂടെ  ഒരു പകല്‍. നിയമക്കുരുക്കില്‍ പെട്ടെങ്കിലും  ജയിലധികൃതരുടെ  സഹായത്തോടെ  അനുവദിക്കപ്പെട്ടു  ആ  പകല്‍. 
                     താനയയ്ക്കുന്ന കത്തിന്  ഏതു രീതിയിലുള്ള  പ്രതികരണമുണ്ടാകുമെന്ന് ഉറപ്പുണ്ടായിരുന്നില്ല . ചെലപ്പോ  ഓര്‍മയില്‍  തന്നെ  താനില്ലായിരിക്കും.എങ്കിലും  തെരഞ്ഞുപിടിച്ച മേല്‍വിലാസത്തിലേക്ക്  ആ  കത്തയച്ചു..  
                       കണ്ണിലേക്ക്‌ പടര്‍ന്നു കൊണ്ടിരുന്ന  ഇരുട്ടില്‍  അവളവനെ  മറന്നിരുന്നു. വായിച്ചു കൊണ്ടിരുന്നപ്പോള്‍ മുഖത്ത്  തട്ടിയ  കാറ്റ്  അവളെ  ഭൂതകാലത്തിലെക്ക്  കൊണ്ടു പോയി. ഒരാളുടെ  ജീവിതത്തിലെ അവസാന  ആഗ്രഹമായി തന്‍റെ  രൂപം  മാറിക്കൊണ്ടിരിക്കുന്നത്  അവള്‍ സ്വയം അറിഞ്ഞു. സൗന്ദര്യം തിളങ്ങുന്ന  തന്‍റെ  ശരീരം കണ്ട്  അസൂയ  തോന്നി. കഷ്ടപ്പാടുകളുടെ  കരിപുരണ്ട ജീവിതത്തില്‍  നിന്ന്  അവള്‍  ഇറങ്ങിവന്നു.

                      ഉറക്കച്ചടവുകളോടെ കണ്ണുകള്‍  അവസാനത്തെ  പുലരിയെ  വരവേറ്റു , വിചാരിച്ചതിലും  നേരത്തെ എത്തിയെന്ന്  ആത്മഗതം പറഞ്ഞു . കാലങ്ങള്‍ക്ക്  ശേഷമുള്ള  കണ്ടുമുട്ടല്‍.ഒരു  മതിലിനപ്പുറവും ഇപ്പുറവും  വേര്‍തിരിച്ചിട്ട രണ്ടു  ലോകങ്ങള്‍ അവിടെ  ഒത്തുചേര്‍ന്നു. അനന്തമായ  കാത്തിരിപ്പിന്‍റെ സാക്ഷാത്കാരമായി അവള്‍  അവന്‍റെ മുന്നില്‍ നിന്നു.  ഉള്ളുപൊള്ളലിന്റെ നീറ്റലുകള്‍ പരസ്പരം പൊഴിച്ചു അവര്‍ നടക്കാന്‍  തുടങ്ങി. നടന്നുതീരാത്ത വഴികള്‍  അളന്നളന്നു അവര്‍  പൊയ്ക്കൊണ്ടിരുന്നു.കൊഴിഞ്ഞ  ഇലകളും  പൂക്കളും അവരുടെ  കാല്‍പ്പാടുകള്‍ മൂടാന്‍  തുടങ്ങി. പറഞ്ഞു  തീരാത്രത്ര  അവര്‍  സംസാരിച്ചു. ഇതുവരെ  ജീവിച്ച  ജീവിതമൊക്കെ ഒരൊറ്റ  ദിവസം  കൊണ്ട് ജീവിച്ചു  തീര്‍ത്ത  പോലെ  തോന്നി.
                       എണ്ണിത്തീരാറായ ഏതാനും  മിനുട്ടുകള്‍  അവനു  മാത്രമായി  വിട്ടു കൊടുത്ത്  കണ്ണീരില്‍  സ്വയം  കുതിര്‍ന്ന്‍  അവള്‍  അലിഞ്ഞലിഞ്ഞു പോയി. ദൂരെ  ഒരു  പൊട്ടു പോലെ അവള്‍  മാഞ്ഞപ്പോള്‍  അവന്‍  തിരിഞ്ഞു  നടന്നു. മുന്നില്‍  മരണമെന്ന  ശാശ്വത  സത്യം. കൊലമരവും, കയറും ആരാച്ചാരും  തയ്യാറായി . എന്നത്തെക്കാളും  കൂടുതല്‍  ശക്തനും  സുന്ദരനുമായി  അവന്‍  കാണപ്പെട്ടു. ലോകത്തെ  മുഴുവന്‍ കയ്യിലൊതുക്കുന്ന  ചിരിയോടെ , രണ്ടു  വിരലുകള്‍ മുകളിലേക്കുയര്‍ത്തി  ഒരു  ജേതാവിനെ  പോലെ  കൊലമരത്തിലേക്കെത്തി .വലിഞ്ഞു  മുറുകിയ കയറുകള്‍ക്കുള്ളില്‍ കഴുത്തമര്‍ന്നു, സ്വയം  പൊട്ടാതിരിക്കാന്‍ അവ  നന്നേ  പാടുപെട്ടു..  ശൂന്യതയില്‍  4-5 സെക്കന്റ്‌, ജീവിതത്തെ  ശൂന്യതയില്‍ മരണത്തിനേല്‍പ്പിച്ച്  പിന്നെ  മണ്ണിലേക്ക്. 
                     നടന്നകന്ന  അവളും  കൂടുതല്‍  കരുത്തയായി  മാറി .. മുന്നിലെ  എല്ലാ  പ്രതിസന്ധികളെയും തരണം  ചെയ്യാനുള്ള  ശക്തി  അവള്‍ക്കിന്നുണ്ട്. അവന്‍റെ  മരണത്തിനു  തൊട്ടു  മുമ്പുള്ള  സാന്നിധ്യം  അവളുടെ  മനസ്സില്‍  അവനെ  മരണമില്ലാത്തവനാക്കി  തീര്‍ത്തിരുന്നു..